
തന്റെ കരിയറിലെ പത്താം ടെസ്റ്റ് സെഞ്ച്വറിയാണ് ഇന്ത്യൻ ഓപ്പണര്‍ കെ എൽ രാഹുൽ ഇന്നലെ ലോർഡ്‌സിൽ കുറിച്ചത്. ഈ പരമ്പരയിലെ രാഹുലിന്റെ രണ്ടാം സെഞ്ച്വറി. ടെസ്റ്റ് സെഞ്ച്വറികളിൽ രണ്ടക്കം തികക്കുന്ന 18ാമത്തെ ഇന്ത്യൻ ബാറ്ററാണ് രാഹുൽ.
ലോർഡ്‌സിൽ ഇന്നലെ മറ്റൊരു ചരിത്രം രാഹുൽ കുറിച്ചു. ലോർഡ്‌സ് ഓണേഴ്‌സ് ബോർഡിൽ രണ്ട് തവണ തന്റെ പേരെഴുതിച്ചേർക്കുന്ന രണ്ടാമത്തെ മാത്രം ഇന്ത്യൻ താരമാണ് രാഹുൽ. കഴിഞ്ഞ 29 വർഷത്തിനിടെ മറ്റൊരാൾക്കും ഈ നേട്ടം സാധ്യമായിരുന്നില്ല. ദിലീപ് വെങ്സാര്‍ മാത്രമാണ് ഇതിന് മുമ്പ് ലോര്‍ഡ്സില്‍ രണ്ട് സെഞ്ച്വറി നേടിയിട്ടുള്ള ഇന്ത്യന്‍ താരം.
2021 ആഗസ്റ്റിലാണ് ലോർഡ്‌സിൽ രാഹുല്‍ തന്റെ ആദ്യ സെഞ്ച്വറി കുറിച്ചത്. 151 റണ്‍സിന് ഇന്ത്യ വിജയിച്ച ആ മത്സരത്തില്‍ മാന്‍ ഓഫ് ദമാച്ച് പുരസ്കാരം രാഹുലിനെ തേടിയാണെത്തിയത്. ലോർഡ്‌സിൽ രണ്ട് സെഞ്ച്വറി കുറിക്കുന്ന ആദ്യ ഏഷ്യൻ ഓപ്പണർ എന്ന നേട്ടവും ഇന്നലെ താരം സ്വന്തം പേരിലാക്കി.
ആദ്യ ഇന്നിങ്‌സിലെ അഞ്ച് വിക്കറ്റ് നേട്ടത്തിന് ശേഷം ഇന്ത്യൻ സ്റ്റാർ പേസർ ജസ്പ്രീത് ബുംറയും ലോര്‍ഡ്സ് ഓണേഴ്‌സ് ബോർഡിൽ ഇടംപിടിച്ചിരുന്നു. 14 വർഷത്തിന് ശേഷം ഈ ബഹുമതി നേടുന്ന ആദ്യ ഇന്ത്യൻ ബോളറാണ് ബുംറ.
Storyhighlight: first time in 29 years; Rahul sets new record at Lord's