
ന്യൂയോർക്ക്: ഗാസയിലെ ആശുപത്രിയിൽ ഇസ്രയേൽ സൈന്യം ആക്രമണം നടത്തുന്നതിനെതിരെ അമേരിക്കയും കാനഡയും. ആശുപത്രികളും അതിനുള്ളിലെ രോഗികളും നിർബന്ധമായും സംരക്ഷിക്കപ്പെടണമെന്ന് വൈറ്റ് ഹൗസ് പറഞ്ഞു. ഗാസയിലെ അൽശിഫ ആശുപത്രിക്ക് മുന്നിൽ ഇസ്രയേൽ സൈന്യം കഴിഞ്ഞ ദിവസം ആക്രമണം നടത്തിയിരുന്നു.
ആശുപത്രിയിൽ വ്യോമാക്രമണം നടത്തുന്നതിനെ ഞങ്ങൾ പിന്തുണയ്ക്കുന്നില്ല. 'യുദ്ധത്തിൽ ചികിത്സ ആവശ്യമായ പാവങ്ങളും നിരാലംബരുമായ രോഗികൾ കഴിയുന്ന ആശുപത്രികളിൽ ആക്രമണം നടത്തുന്നത് ഞങ്ങൾക്ക് കണ്ടുനിൽക്കാനാകില്ല. ആശുപത്രികളും രോഗികളും സംരക്ഷിക്കപ്പെടേണ്ടവരാണ്' - അമേരിക്കൻ വക്താവ് പറഞ്ഞു.
ഇസ്രയേൽ അൽശിഫ ആശുപത്രി ആക്രമിക്കുന്നതിന് മുമ്പ് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ, ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെ ഫോണിൽ വിളിച്ച് സംസാരിച്ചിരുന്നു. മാസിന്റെ ബന്ദികളെ മോചിപ്പിക്കാനുള്ള ശ്രമങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ചായിരുന്നു ചർച്ച. ഗാസയിലെ അൽ ശിഫ ആശുപത്രി ദിവസങ്ങളായി ഇസ്രയേൽ ആക്രമണങ്ങളുടെ കേന്ദ്രമായിരിക്കുകയാണ്. ആയിരക്കണക്കിന് പേർ ഇപ്പോഴും ആശുപത്രിയിലുണ്ടെന്നാണ് റിപ്പോർട്ട്. ഇതിനിടെ ഇന്ധനം ലഭിക്കാതായതോടെ പല ആശുപത്രികളും പൂട്ടേണ്ടി വന്നു.
അല്-ഷിഫ ആശുപത്രിയുടെ പരിസരത്ത് 179 പേരുടെ മൃതദേഹം സംസ്കരിച്ചതായി റിപ്പോർട്ടുണ്ട്. തീവ്രപരിചരണ വിഭാഗത്തില് ചികിത്സയില് ഉണ്ടായിരുന്ന ഏഴ് കുട്ടികളുടെയും 29 രോഗികളുടെയും മൃതദേഹങ്ങളാണ് സംസ്കരിച്ചത്. എന്നാൽ ആശുപത്രികളെയും രോഗികളെയും ഹമാസ് മനുഷ്യകവചമായി ഉപയോഗിക്കുന്നുവെന്നാണ് ഇസ്രയേലിന്റെ ആരോപണം.
ഇതിനിടെ ഹമാസിനെ പിന്തുണക്കുന്ന വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും ഉപരോധം ഏർപ്പെടുത്തുമെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ അറിയിച്ചിരുന്നു. പലസ്തീൻ ഇസ്ലാമിക് ജിഹാദ് ഭീകരസംഘടനകളെയും ഉപരോധിക്കും. യുകെയുമായി ഏകോപിപ്പിച്ചാണ് ഉപരോധം ഏർപ്പെടുത്തുക. തീവ്രവാദ ഫണ്ടിങ് ഇല്ലാതാക്കുകയാണ് ഉപരോധം ഏർപ്പെടുത്തുന്നതിലൂടെ ലക്ഷ്യമെന്നും ആന്റണി ബ്ലിങ്കൻ പറഞ്ഞു.
ഗാസയിലെ സ്ത്രീകളെയും കുട്ടികളെയും നവജാത ശിശുക്കളെയും ആക്രമിക്കരുതെന്ന് ശക്തമായി ആവശ്യപ്പെട്ട് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയും പ്രതികരിച്ചു. എന്നാൽ ഇസ്രയേലല്ല, ഹമാസാണ് ആക്രമണം തുടങ്ങിവച്ചതെന്ന അതേ വാദം ആവർത്തിക്കുകയാണ് ബെഞ്ചമിൻ നെതന്യാഹു.
ബോധപൂർവം ജനങ്ങളെ ലക്ഷ്യമിടുന്നത് ഇസ്രായേലല്ല, മറിച്ച് ഹോളോകോസ്റ്റിന് ശേഷം യഹൂദർക്ക് നേരെ നടന്ന ഏറ്റവും ഭീകരമായ ആക്രമണമാണ് ഹമാസ് നടത്തിയത്. സാധാരണക്കാരെ ശിരഛേദം ചെയ്യുകയും കത്തിക്കുകയും കൂട്ടക്കൊല ചെയ്യുകയും ചെയ്തത് ഹമാസാണെന്നും ബെഞ്ചമിൻ നെതന്യാഹു എക്സിൽ കുറിച്ചു.