ഖലിസ്ഥാൻ നേതാവ് ഹർദീപ് സിങ് നിജ്ജാറിന്റെ കൊലപാതകം; ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥനെ പുറത്താക്കി കാനഡ

'ഏതെങ്കിലും വിദേശ ഗവൺമെന്റിന്റെ പങ്കാളിത്തം തെളിഞ്ഞാൽ അത് നമ്മുടെ പരമാധികാരത്തിന്റെ ലംഘനമാണ്'
ഖലിസ്ഥാൻ നേതാവ് ഹർദീപ് സിങ് നിജ്ജാറിന്റെ കൊലപാതകം; ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥനെ പുറത്താക്കി കാനഡ

ഒട്ടാവ: ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥൻ പവൻ കുമാർ റായിയെ കാനഡ പുറത്താക്കി. കനേഡിയൻ പൗരനായ ഖലിസ്ഥാൻ അനുകൂല നേതാവ് ഹർദീപ് സിങ് നിജ്ജാറിൻ്റെ കൊലപാതകത്തിന് പിന്നിൽ ഇന്ത്യയാണെന്ന് ആരോപിച്ചാണ് നടപടി. കൊലപാതകത്തിന് പിന്നിൽ ഇന്ത്യയാകാമെന്ന് കാനഡയുടെ നിലപാട്. കനേഡിയൻ വിദേശകാര്യ മന്ത്രി മെലാനി ജോളിയാണ് ഇക്കാര്യം അറിയിച്ചത്.

'ഖലിസ്ഥാൻ അനുകൂല നേതാവ് ഹർദീപ് സിങ് നിജ്ജാറിൻ്റെ കൊലപാതകത്തെ തുടർന്ന് കാനഡയിലെ ഇന്ത്യൻ നയതന്ത്രജ്ഞനെ പുറത്താക്കി. ഇത് ശരിയാണെന്ന് തെളിയിക്കപ്പെട്ടാൽ, ഇത് നമ്മുടെ പരമാധികാരത്തിൻ്റെയും രാജ്യങ്ങൾ പരസ്പരം എങ്ങനെ ഇടപെടുന്നു എന്നതിൻ്റെയും വലിയ ലംഘനമാകും,' മെലാനി ജോളി പറഞ്ഞു.

ഇന്ത്യക്കെതിരെ രൂക്ഷമായ ആരോപണമാണ് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ ഉയർത്തിയത്. നയതന്ത്ര ഉദ്യോഗസ്ഥരെ ഏജന്‍റെന്നും വിളിച്ചു. ജി 20 ഉച്ചകോടിയിൽ പങ്കെടുക്കവെ ആശങ്കകൾ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അറിയിച്ചതായും ജസ്റ്റിൻ ട്രൂഡോ വ്യക്തമാക്കി.

'കനേഡിയൻ പൗരനെ കൊലപ്പെടുത്തിയതിൽ ഏതെങ്കിലും വിദേശ ഗവൺമെന്റിന്റെ പങ്കാളിത്തം തെളിഞ്ഞാൽ അത് നമ്മുടെ പരമാധികാരത്തിന്റെ ലംഘനമാണ്. തുറന്നതും ജനാധിപത്യപരവുമായ സമൂഹങ്ങൾ സ്വയം പെരുമാറുന്ന അടിസ്ഥാന നിയമങ്ങൾക്ക് വിരുദ്ധമാണ്,' ജസ്റ്റിൻ ട്രൂഡോ കനേഡിയൻ പാർലമെൻ്റിൽ നടത്തിയ പ്രസ്താവനയിൽ വ്യക്തമാക്കി.

പഞ്ചാബ് മേഖലയിൽ പ്രത്യേക സിഖ് സംസ്ഥാനം രൂപീകരിക്കുന്നതിന് വേണ്ടി വാദിച്ച ഹർദീപ് സിങ് ജൂൺ 18 നാണ് ബ്രിട്ടീഷ് കൊളംബിയയിലെ ഗുരുദ്വാരയ്ക്ക് പുറത്ത് വെടിയേറ്റ് മരിച്ചത്. ബ്രിട്ടീഷ് കൊളംബിയയിലെ മുതിർന്ന ഖലിസ്ഥാൻ നേതാക്കളിൽ ഒരാളാണ് ഹർദീപ് സിങ് നിജ്ജാർ. കൊല്ലപ്പെടുന്നതിന് മുമ്പ് നിരവധി ഭീഷണികൾ ഹർദീപ് സിങ് നേരിട്ടിരുന്നുവെന്ന് അദ്ദേഹത്തെ പിന്തുണയ്ക്കുന്നവർ പറഞ്ഞു.

ഹർദീപ് സിങ് വിഘടനവാദ ​ഗ്രൂപ്പിനെ നയിച്ച തീവ്രവാദിയാണെന്ന് ഇന്ത്യ പറഞ്ഞിരുന്നു. പഞ്ചാബിലെ ജലന്ധറിലെ ഭർസിംഗ്പൂർ ഗ്രാമത്തിൽ നിന്നുള്ളയാളാണ് നിജ്ജാർ. നിജ്ജാർ ഒളിവിൽ പോയതായി എൻഐഎ പ്രഖ്യാപിച്ചിരുന്നു. ആരോപണം ഇന്ത്യ-കാനഡ ബന്ധത്തെ കൂടുതൽ ബാധിച്ചിട്ടുണ്ട്. സ്വതന്ത്ര വ്യാപാര കരാർ ഒപ്പുവെക്കുന്നത് ഉൾപ്പെടെ ഇരുരാജ്യങ്ങളും നിർത്തിവച്ചിരുന്നു. ആരോപണങ്ങളോട് ഇന്ത്യൻ സർക്കാർ ഇതുവരെ പ്രതികരിച്ചിട്ടില്ല.

Related Stories

No stories found.
logo
Reporter Live
www.reporterlive.com