

ന്യൂഡല്‍ഹി: ഈ വര്‍ഷം തന്നെ രാജ്യത്തേക്ക് മടങ്ങുമെന്ന് പ്രഖ്യാപിച്ച് ബംഗ്ലാദേശില്‍ നിന്ന് പലായനം ചെയ്ത് നിലവില്‍ ഇന്ത്യയില്‍ കഴിയുന്ന മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന. ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഷെയ്ഖ് ഹസീന ഇക്കാര്യം വ്യക്തമാക്കിയത്. 2024 ഓഗസ്റ്റില്‍ നടന്ന വിദ്യാര്‍ത്ഥി പ്രക്ഷോഭത്തെ തുടര്‍ന്നാണ് 15 വര്‍ഷം നീണ്ട ഹസീനയുടെ ഭരണത്തിന് അന്ത്യമായത്.
തനിക്കെതിരായ വധശിക്ഷ ഉള്‍പ്പെടെയുള്ള കോടതി നടപടികൾ നിയമവിരുദ്ധവും രാഷ്ട്രീയ പ്രേരിതവുമാണെന്ന് ഷെയ്ഖ് ഹസീന ആരോപിച്ചു. 'എനിക്കെതിരെ നിരവധി ഗൂഢാലോചനകള്‍ നടന്നിട്ടുണ്ട്. എന്നാല്‍ ജനങ്ങളുടെ വോട്ടിലൂടെ അഞ്ച് തവണ പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട എന്നെ തടയാന്‍ ഒരു ഗൂഢാലോചനയ്ക്കും കഴിയില്ല. എല്ലാ തടസ്സങ്ങളും മറികടന്ന് ഈ വര്‍ഷം തന്നെ ഞാന്‍ എന്റെ രാജ്യത്തേക്ക് മടങ്ങും', ഷെയ്ഖ് ഹസീന പറഞ്ഞു.
2024ല്‍ ബംഗ്ലാദേശില്‍ നടന്ന സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം അടിച്ചമര്‍ത്തിയ കേസിലാണ് ഷെയ്ഖ് ഹസീനയ്ക്ക് ഇന്റര്‍നാഷനല്‍ ക്രൈംസ് ട്രൈബ്യൂണല്‍ ഓഫ് ബംഗ്ലാദേശ് വധശിക്ഷ വിധിച്ചത്. 2025 ഓഗസ്റ്റ് മൂന്നിനാണ് ഷെയ്ഖ് ഹസീനയെ വിചാരണ ചെയ്യാന്‍ പ്രത്യേക ട്രൈബ്യൂണല്‍ അനുമതി നല്‍കിയത്. അധികാരം ഉപയോഗിച്ച് മാനവികതയ്ക്കുമേല്‍ ഹസീന ആക്രമണം നടത്തിയെന്നായിരുന്നു കോടതിയുടെ വിലയിരുത്തല്‍. വിദ്യാര്‍ത്ഥികള്‍ക്ക് നേരെ ഉണ്ടായ വെടിവെയ്പ്പിനെക്കുറിച്ച് ഇവര്‍ക്ക് അറിവുണ്ടായിരുന്നുവെന്നും കോടതി വിലയിരുത്തിയിരുന്നു.
പ്രതിഷേക്കാര്‍ക്ക് നേരെ ഹെലികോപ്റ്റര്‍ ഉപയോഗിച്ച് ആക്രമണം നടത്താന്‍ ഷെയ്ഖ് ഹസീന നിര്‍ദേശിച്ചുവെന്നും പൊലീസ് വെടിവെയ്പ്പില്‍ കൊല്ലപ്പെട്ട അബു സയ്യിദ് എന്ന വിദ്യാര്‍ത്ഥിയുടെ മൃതദേഹ പരിശോധനാ റിപ്പോര്‍ട്ട് ഡോക്ടര്‍മാരെ ഭീഷണിപ്പെടുത്തി തിരുത്തിയതിന് തെളിവുണ്ടെന്നും കോടതി പറഞ്ഞിരുന്നു. മുന്‍ ആഭ്യന്തരമന്ത്രി അസദുസ്മാന്‍ ഖാന്‍ കമല്‍, പൊലീസ് ഐജി ചൗധരി അബ്ദുല്ല അല്‍ മാമുന്‍ എന്നിവരും കേസുകളില്‍ പ്രതികളാണ്.
Content Highlights: Sheikh Hasina Announces Return to Bangladesh This Year