'അഫ്​ഗാനിലെ സ്ത്രീകളോട് താലിബാൻ കാണിക്കുന്നത് അതിക്രൂരമായ അടിച്ചമർത്തലുകൾ'; യുഎൻ മനുഷ്യാവകാശ മേധാവി

'ഹിജാബ് ധരിക്കാതെ വരുന്ന സ്ത്രീകളെ ചെക്ക് പോസ്റ്റുകളിൽ വരെ തടഞ്ഞുനിർത്തി മർദ്ദിച്ചു'
'അഫ്​ഗാനിലെ സ്ത്രീകളോട് താലിബാൻ കാണിക്കുന്നത് അതിക്രൂരമായ അടിച്ചമർത്തലുകൾ'; യുഎൻ മനുഷ്യാവകാശ മേധാവി

കാബൂൾ‌: അഫ്​ഗാനിസ്ഥാനിലെ സ്ത്രീകളും പെൺകുട്ടികളും അതിക്രൂരമായ അടിച്ചമർത്തലുകൾ അനുഭവിക്കുന്നുണ്ടെന്ന് യുഎൻ മനുഷ്യാവകാശ മേധാവി വോൾക്കർ ടർക്ക്. താലിബാൻ അധികാരത്തിൽ തിരിച്ചെത്തി രണ്ടു വർഷത്തിലേറെയായി അഫ​ഗാനിസ്ഥാനിലെ മനുഷ്യാവകാശം തകർന്ന അവസ്ഥയിലാണ്. മനുഷ്യാവകാശ ലംഘനങ്ങൾ തടയാൻ ലോകരാജ്യങ്ങൾ സഹായിക്കണമെന്നും ജനീവയിൽ നടന്ന യുഎൻ മനുഷ്യാവകാശ സമിതിയുടെ യോ​ഗത്തിൽ വോൾക്കർ ടർക്ക് ആവശ്യപ്പെട്ടു.

പെൺകുട്ടികളുടെ ഉന്നത പഠനവും സെക്കണ്ടറി വിദ്യാഭ്യാസവും നിഷേധിക്കപ്പെടുന്ന ലോകത്തിലെ ആദ്യ രാജ്യമായി അഫ്​ഗാനിസ്ഥാൻ മാറിയെന്നും വോൾക്കർ ടർക്ക് പറഞ്ഞു. അഫ്​ഗാൻ പെൺകുട്ടികളേയും സ്ത്രീകളേയും ആറാം ക്ലാസിന് ശേഷമുളള വിദ്യാഭ്യാസം, തൊഴിലിടങ്ങൾ, പൊതു ഇടങ്ങൾ എന്നിവിടങ്ങളിൽ നിന്ന് ഒഴിവാക്കി. ഹിജാബ് ധരിക്കാതെ വരുന്ന സ്ത്രീകളെ ചെക്ക് പോസ്റ്റുകളിൽ വരെ തടഞ്ഞുനിർത്തി മർദ്ദിച്ചതായും ഒരു റിപ്പോർട്ടിനെ അടിസ്ഥാനമാക്കി വോൾക്കർ ടർക്ക് പറഞ്ഞു.

കൂടാതെ മാർക്കറ്റുകളിലേക്ക് പോകുന്ന സ്ത്രീകളുടെ കൂടെ ഒരു പുരുഷൻ ഉണ്ടായിരിക്കണമെന്ന് അവർ‌ നിർ‌ബന്ധമാക്കിയിട്ടുണ്ടെന്നും ടർക്ക് ചൂണ്ടിക്കാട്ടി. നിയമം പഠിക്കുന്നതിൽ നിന്നും അഭിഭാഷകരായി പ്രാക്ടീസ് ചെയ്യുന്നതിൽ നിന്നും സ്ത്രീകളെ വിലക്കിയിട്ടുണ്ടെന്നും. പെൺകുട്ടികൾ‌ക്ക് നിയമത്തിൽ അറിവും നീതിയും നേടുന്നതിനുളള അവസരങ്ങൾ കുറവാണെന്നും റിപ്പോർട്ടിൽ പറയുന്നു.

സ്ത്രീകളുടെ അവകാശങ്ങൾ നിഷേധിക്കുന്നത് അന്താരാഷ്ട്ര പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. എന്നാൽ അഫ്​ഗാനിസ്ഥാന്റെ ആഭ്യന്തരകാര്യങ്ങളിൽ ഇടപെടരുതെന്ന് മറ്റ് രാജ്യങ്ങളോട് പരമോന്നത നേതാവ് ഹിബത്തുള്ള അഖുന്ദ്‌സാദ പറഞ്ഞതായി വൃത്തങ്ങൾ പറഞ്ഞു. യുഎൻ റിപ്പോർട്ടിനെക്കുറിച്ച് പ്രതികരിക്കാൻ താലിബാനിൽ നിന്ന് ആരും ഉടൻ ലഭ്യമല്ല. എന്നാൽ യുഎൻ റിപ്പോർട്ടിനെക്കുറിച്ച് പ്രതികരിക്കാൻ താലിബാൻ തയ്യാറായിട്ടില്ല.

2021ൽ ആണ് അമേരിക്ക അഫ്​ഗാനിൽ നിന്ന് സൈന്യത്തെ പിൻവലിക്കുന്നത്. 2021 ഓ​ഗസ്റ്റ് 15ന് താലിബാൻ അഫ്ഗാനിസ്ഥാന്റെ നിയന്ത്രണം തിരിച്ചുപിടിച്ചു. 1996 മുതൽ 2001 വരെയുള്ള അവരുടെ മുൻ ഭരണകാലത്തെ അപേക്ഷിച്ച് കൂടുതൽ മിതത്വപരമായ സമീപനമാണ് ആദ്യം വാഗ്ദാനം ചെയ്തിരുന്നത്. എന്നാൽ ക്രമേണെ ശരീഅത്ത് നിയമത്തിന് അതീതമായി വിദ്യാഭ്യാസം, പൊതു ഇടങ്ങൾ, തൊഴിൽ മേഖലകൾ എന്നിവിടങ്ങളിൽ നിന്ന് സ്ത്രീകളെ വിലക്കുന്ന നയമാണ് സ്വീകരിച്ചുപോന്നത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com