
ന്യൂയോർക്ക് മേയർ സ്ഥാനത്തേക്ക് മത്സരിക്കുന്ന ഡെമോക്രാറ്റിക് സ്ഥാനാർത്ഥിയായ സൊഹ്‌റാൻ കെ മംദാനി വീട്ടുവിഴ്ച്ചയില്ലാത്ത ഇടതുപക്ഷ നിലപാടുകളുമായിട്ടാണ് പ്രചരണത്തിന് ഇറങ്ങിയതും വോട്ടർമാർക്കിടയിൽ സ്വാധീനം ചെലുത്തിയതും. കേവലം 33 വയസുമാത്രമാണ് സൊഹ്‌റാൻ മംദാനിയുടെ പ്രായം. പുതുതലമുറയെ ആകർഷിച്ചിരുന്ന സൊഹ്‌റാന്റെ നിലപാടുകൾക്ക് ഇപ്പോൾ മധ്യ ഡെമോക്രാറ്റിക് വോട്ടുകളെയും സ്വാധീനിക്കാൻ കഴിയുന്നുണ്ട്. മേയർ സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടാൽ ന്യൂയോർക്ക് മേയറാവുന്ന ആദ്യത്തെ മുസ്‌ലിം കൂടിയാവും സൊഹ്‌റാൻ മംദാനി.
ഗുജറാത്ത് മുതൽ ഗാസ വരെ ഇടതുപക്ഷ ആശയത്തിൽ ഉറച്ചുനിന്നുകൊണ്ടാണ് മംദാനി തന്റെ നിലപാടുകൾ വ്യക്തമാക്കിയിട്ടുള്ളത്. അന്താരാഷ്ട്ര മനുഷ്യാവകാശം, സാമ്രാജ്യത്വ വിരുദ്ധത, സാമ്പത്തിക പുനർവിതരണം, കുടിയേറ്റക്കാരുടെയും തൊഴിലാളിവർഗ്ഗത്തിന്റെയും പുനരധിവാസം, LGBTQ+ അവകാശങ്ങൾ, ഇസ്രായേൽ-പലസ്തീൻ സംഘർഷം, ഇന്ത്യയിലെ തീവ്രഹിന്ദുത്വ ദേശീയത, ആഗോള കുടിയേറ്റം, അന്തർദേശീയ നീതി, കാലാവസ്ഥാ സമത്വം തുടങ്ങിയവയിൽ പലപ്പോഴായി മംദാനി നിലപാടുകൾ അറിയിക്കുകയും അതിൽ ഉറച്ചുനിൽക്കുകയും ചെയ്തിട്ടുണ്ട്. പ്രധാനവിഷയങ്ങളിൽ മംദാനി എടുത്തിട്ടുള്ള നിലപാടുകൾ എന്തൊക്കെയാണെന്ന് നോക്കാം,
പലസ്തീൻ അവകാശങ്ങൾക്ക് വേണ്ടി നിലപാട് എടുത്ത അമേരിക്കൻ രാഷ്ട്രീയക്കാരനാണ് മംദാനി. പലസ്തീൻ അനുകൂല ബോയ്കോട്ട്, ഡൈവെസ്റ്റ്മെന്റ്, സാംഗ്ഷൻസ് (BDS) പ്രസ്ഥാനത്തിന് അദ്ദേഹം പരസ്യമായി പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ഇസ്രായേൽ സർക്കാരിൽ സമ്മർദ്ദം ചെലുത്താനുള്ള 'നിയമപരവും അഹിംസാത്മകവുമായ തന്ത്രം എന്നായിരുന്നു ബിഡിഎസ് പ്രസ്ഥാനത്തെ അദ്ദേഹം വിശേഷിപ്പിച്ചത്. ഗാസയിലെ ഇസ്രായേൽ ആക്രമണം 'വംശഹത്യ' ആണെന്നും ഇസ്രായേൽ പ്രസിഡന്റ് ബെഞ്ചമിൻ നെതന്യാഹു യുദ്ധകുറ്റവാളിയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഗാസയിൽ വെടിനിർത്തലും മാനുഷിക സഹായവും ആവശ്യപ്പെട്ട് അദ്ദേഹം അമേരിക്കയിൽ നടന്ന നിരവധി പ്രതിഷേധങ്ങളിൽ നേരിട്ട് പങ്കെടുത്തിട്ടുണ്ട്. ഇസ്രായേലിന് ഒരു 'ജൂത രാഷ്ട്രമായി' നിലനിൽക്കാൻ അവകാശമുണ്ടെന്ന് പറയാൻ വിസമ്മതിച്ച മംദാനി പകരം, വംശമോ മതമോ പരിഗണിക്കാതെ എല്ലാ താമസക്കാർക്കും തുല്യ അവകാശങ്ങൾ ഉറപ്പുനൽകുന്ന ഒരു ജനാധിപത്യ ചട്ടക്കൂടാണ് ആവശ്യപ്പെട്ടത്. ഈ നിലപാടുകൾ ഇസ്രായേൽ അനുകൂല ഗ്രൂപ്പുകളിൽ നിന്നും കൂടുതൽ മിതവാദികളായ ഡെമോക്രാറ്റുകളിൽ നിന്നും കടുത്ത എതിർപ്പുകൾക്ക് കാരണമായിട്ടുണ്ട്. എന്നാൽ എതിർപ്പുകൾക്കിടയിലും മംദാനി തന്റെ നിലപാടുകൾ തുടരുകയായിരുന്നു.
ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ബിജെപി സർക്കാരിനെയും മംദാനി ശക്തമായി വിമർശിച്ചിട്ടുണ്ട്. 2002ലെ ഗുജറാത്ത് കലാപത്തില്‍ മോദിക്ക് പങ്കുണ്ടെന്നും നെതാന്യാഹുവിനെ പോലെ തന്നെ മോദി 'യുദ്ധക്കുറ്റവാളി' ആണെന്നും മംദാനി വിശേഷിപ്പിച്ചിരുന്നു. നിലവിലെ ഇന്ത്യൻ ഭരണകൂടത്തിന്റെ നയങ്ങളെ വിമർശിക്കുകയും ഇത് ഫാസിസവും ഭരണകൂടം സ്‌പോൺസർ ചെയ്യുന്ന ഇസ്‌ലാമോഫോബിയയാണെന്നും ആരോപിച്ചിരുന്നു.
അമേരിക്കൻ രാഷ്ട്രീയത്തിൽ ഹിന്ദു ദേശീയവാദ (ഹിന്ദുത്വ) ഗ്രൂപ്പുകളുടെ സ്വാധീനത്തിനെതിരെയും മോദിയുടെ സ്വേച്ഛാധിപത്യത്തെ സഹായിക്കുന്നുവെന്ന് ആരോപിച്ച് ഇന്തോ-അമേരിക്കൻ ഉദ്യോഗസ്ഥർക്കെതിരെയും അദ്ദേഹം സംസാരിച്ചിരുന്നു.
കുടിയേറ്റം, അഭയാർത്ഥി അവകാശ നയങ്ങൾ എന്നിവ മംദാനി ഉയർത്തികാണിക്കുന്ന നിലപാടുകളാണ്. ടൈറ്റിൽ 42 പോലുള്ള നിയന്ത്രിത കുടിയേറ്റ ചട്ടക്കൂടുകളെ എതിർക്കുന്ന മംദാനി രാജ്യത്ത് അഭയം തേടുന്നവർക്ക് വിപുലമായ സംരക്ഷണം നൽകുന്നതിനായി പ്രചാരണം നടത്തുകയും ചെയ്തിരുന്നു. അമേരിക്കയുടെ നിലവിലെ വിദേശ നയങ്ങൾ ആഗോള കുടിയേറ്റ പ്രതിസന്ധിക്ക് കാരണമാണെന്ന് മംദാനി നിലപാടെടുത്തിരുന്നു. ലോകവ്യാപകമായി അമേരിക്ക നടത്തുന്ന സൈനിക ഇടപെടലുകൾ, കാലാവസ്ഥാ വ്യതിയാനം, വ്യാപാര കരാറുകൾ എന്നിവ ആഗോള കുടിയൊഴിപ്പിക്കലിന് കാരണമായെന്ന് മംദാനി ചൂണ്ടിക്കാട്ടുന്നുണ്ട്.
ന്യൂയോർക്ക് സിറ്റിയിൽ കുടിയേറ്റക്കാർക്ക് സുരക്ഷിതമായ ഇടം ഒരുക്കുന്നതിനും ലിംഗഭേദമനുസരിച്ചുള്ള വിവേചനങ്ങളിൽ നിന്ന് സംരക്ഷണം നൽകുന്നതിനും മംദാനി ഊന്നൽ നൽകുന്നുണ്ട്.
അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ നിലപാടുകളിൽ നിന്ന് വ്യത്യസ്തമായി സൊഹ്റാൻ മംദാനി LGBTQ+ അവകാശങ്ങളുടെ ഉറച്ച പിന്തുണക്കാരനാണ്. ലിംഗഭേദം, ലൈംഗിക ആഭിമുഖ്യം എന്നിവയുടെ പേരിൽ ആരെയും വിവേചനത്തിന് വിധേയരാക്കരുതെന്ന നിലപാടാണ് സൊഹ്റാൻ മംദാനിയുടെത്.
LGBTQ+ വ്യക്തികൾക്ക് തുല്യമായ ആരോഗ്യ സംരക്ഷണം, പാർപ്പിടം, തൊഴിലവസരങ്ങൾ എന്നിവ ഉറപ്പാക്കുന്ന നിയമനിർമ്മാണങ്ങൾക്കും അദ്ദേഹം പ്രാധാന്യം നൽകുന്നുണ്ട്. ആഗോളതലത്തിൽ LGBTQ+ വ്യക്തികൾ നേരിടുന്ന അടിച്ചമർത്തലുകളെ അദ്ദേഹം അപലപിക്കുകയും, ലോകമെമ്പാടുമുള്ള ലൈംഗിക ന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കപ്പെടണമെന്ന് ആവശ്യപ്പെടുകയും ചെയ്യുന്നുണ്ട്. മനുഷ്യാവകാശങ്ങൾ സാർവത്രികമാണെന്നും ലൈംഗികതയുടെ പേരിലുള്ള വിവേചനം ഒരുതരത്തിലും അംഗീകരിക്കാനാവില്ലെന്നുമാണ് മംദാനിയുടെ നിലപാട്.
മംദാനിയെ സംബന്ധിച്ചിടത്തോളം കാലാവസ്ഥാ വ്യതിയാനം എന്നത് ഒരു പാരിസ്ഥിതിക പ്രതിസന്ധി മാത്രമല്ല അത് ചൂഷണപരമായ മുതലാളിത്തം, കൊളോണിയൽ ഭൂവിനിയോഗം എന്നിവയിൽ അതിഷ്ഠിതമാണ്. കാർബൺ പുറംതള്ളൽ നിയന്ത്രിക്കുക എന്ന നിലപാടിന് അപ്പുറത്തേക്ക് തൊഴിലാളി വർഗത്തിന്റെ കൂടി ഉന്നമനം ലക്ഷ്യമാക്കിയാണ് മംദാനിയുടെ കാലാവസ്ഥാ നിലപാടുകൾ. പൊതുഗതാഗതം സൗജന്യമാക്കുമെന്നും ഗ്രീൻ സ്‌കൂളുകൾ സ്ഥാപിക്കുമെന്നും മംദാനി പ്രഖ്യാപിക്കുന്നു. ഇത്തരം പ്രവർത്തനങ്ങൾക്കായി അതി സമ്പന്നർക്ക് കൂടുതൽ നികുതി ചുമത്തി വരുമാനം കണ്ടെത്തുമെന്നുമാണ് മംദാനി പ്രഖ്യാപിക്കുന്നത്.
ന്യൂയോർക്കിലെ ഏറ്റവും സമ്പന്നരായ നികുതിദായകരിൽ നിന്ന് സൗജന്യ ശിശുപരിപാലനം, ആരോഗ്യ സംരക്ഷണം, കോളേജ് വിദ്യാഭ്യാസം എന്നിവയ്ക്ക് ഫണ്ട് കണ്ടെത്താൻ മംദാനി പദ്ധതിയിടുന്നുണ്ട്. ചൂഷണത്തിൽ അധിഷ്ഠിതമായിട്ടാണ് സമ്പന്നർ അതിസമ്പന്നർ ആവുന്നതെന്നാണ് മംദാനിയുടെ നിലപാട്. ഈ സമ്പത്ത് പുനർവിതരണം ചെയ്യുന്നത് സാമ്പത്തിക നീതിയും ധാർമ്മികമായ പരിഹാരവുമാണെന്നും മംദാനിയും ടീമും വിശ്വസിക്കുന്നു.
പാർപ്പിടം, ഭക്ഷണ ലഭ്യത, പൊതുവിദ്യാഭ്യാസം തുടങ്ങിയ അടിസ്ഥാന സേവനങ്ങൾ സൗജന്യമാക്കണമെന്നും മംദാനി നിലപാട് എടുക്കുന്നു.
കമ്മ്യൂണിറ്റി സേഫ്റ്റി വകുപ്പ് സ്ഥാപിക്കുമെന്ന് പ്രഖ്യാപിച്ച മംദാനി പൊലീസ് ഫണ്ട് വെട്ടിക്കുറയ്ക്കണമെന്നും ആഹ്വാനം ചെയ്തിരിക്കുന്നു. വിദേശത്തുള്ള യുഎസ് സൈനികവൽക്കരണത്തെയും രാജ്യത്തെ പൊലീസ് സൈനികവൽക്കരണത്തെയും അദ്ദേഹം താരതമ്യം ചെയ്യുകയും പല അമേരിക്കൻ പൊലീസ് ഡിപ്പാർട്ട്മെന്റുകളും ഉപയോഗിക്കുന്ന സാങ്കേതിക വിദ്യകൾ പലസ്തീൻ പോലുള്ള സംഘർഷ മേഖലകളിൽ പരീക്ഷിക്കപ്പെടുന്നതായി ആരോപിക്കുകയും ചെയ്തിരുന്നു. ആഭ്യന്തര പൊലീസ് അതിക്രമങ്ങൾക്കും വിദേശ അധിനിവേശങ്ങൾക്കുമെതിരെ മംദാനി രംഗത്ത് എത്തിയിരുന്നു.
അതേസമയം സൊഹ്‌റാൻ മംദാനിയുടെ നിലപാടുകളെ എതിർക്കുന്ന സ്വന്തം പാർട്ടിക്കാരും അമേരിക്കയിൽ ഉണ്ട്. എന്നാൽ പരമ്പരാഗത രീതിയിലുള്ള അമേരിക്കൻ രാഷ്ട്രീയക്കാരൻ അല്ല മംദാനി.
Content Highlights: From Gujarat to Gaza; Sohran Mandani's political stances