2025 ചരിത്രത്തിന്റെ ഇരുണ്ട നിഴലിലേക്കോ?, 84 വർഷങ്ങൾക്കിപ്പുറം 1941ലെ ദുരന്തങ്ങള്‍ ആവര്‍ത്തിക്കുകയാണോ?

ചരിത്രത്തിലെ ഇരുണ്ട കാലഘട്ടമായി കണക്കാക്കുന്ന 1941ന്റെ ആവര്‍ത്തനമാണ് 2025ല്‍ നടക്കുന്നത് എന്നാണ് ചിലര്‍ സോഷ്യല്‍ മീഡിയയില്‍ വാദിക്കുന്നത്. സത്യത്തില്‍ അതാണോ സംഭവിക്കുന്നത് ?

അമിത മോഹന്‍
1 min read|21 Jun 2025, 11:58 am
dot image

ചരിത്രം ആവര്‍ത്തിക്കപ്പെടുകയാണ്…. പശ്ചിമേഷ്യ സംഘര്‍ഷഭൂമി ആയിരിക്കവെ വിചിത്രമായ ഒരു സിദ്ധാതമാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നത്. 2025, 1941 പോലെ ആവര്‍ത്തിക്കപ്പെടുന്നു. ഒരേ കലണ്ടര്‍, തീയതി, നടക്കുന്നത് അതേ വര്‍ഷത്തോട് സാമ്യമായി വരുന്ന അതേ യുദ്ധങ്ങള്‍… അപകടങ്ങള്‍. ഈ യാദൃശ്ചികത ഒരു ഭയാനക മുന്നറിയിപ്പായാണ് സമൂഹ മാധ്യമങ്ങള്‍ ഏറ്റെടുത്തിരിക്കുന്നത്. നിലവില്‍ ഇസ്രയേല്‍-ഇറാന്‍, റഷ്യ-യുക്രയ്ന്‍ യുദ്ധം തുടരവെ മറ്റൊരു 1941 സൃഷ്ടിക്കപ്പെടുകയാണോ എന്നാണ് ഈ വാദഗതിക്കാര്‍ ഉന്നയിക്കുന്ന ചോദ്യം.

1941 ലെ ചരിത്രം പരിശോധിക്കുകയാണെങ്കില്‍ ലോക ചരിത്രത്തിലെ ഏറ്റവും ഇരുണ്ട സമയങ്ങളിലൊന്നായിരുന്നു ഇത്. രണ്ടാം മഹാലോക യുദ്ധം കൂടാതെ, ആ വര്‍ഷം ഒക്ടോബര്‍ 30നാണ് നോര്‍ത്ത്വെസ്റ്റ് എയര്‍ലൈന്‍സിന്റെ ഡഗ്ലസ് ഡിസി-3എ-269 വിമാനം ഫാര്‍ഗോയ്ക്ക് സമീപം തകര്‍ന്നു വീഴുന്നത്, ഡിസംബര്‍ ഏഴിന് ജപ്പാന്‍ അമേരിക്കയെ ആക്രമിച്ച് രണ്ടാം ലോകമഹായുദ്ധത്തില്‍ പ്രവേശിക്കുന്നു, ജര്‍മ്മനി സോവിയറ്റ് യൂണിയനെ ആക്രമിച്ച ഓപ്പറേഷന്‍ ബാര്‍ബറോസ, നവംബര്‍ 30 നും ഡിസംബര്‍ എട്ടിനുമിടയില്‍ നടന്ന, 25,000 ജൂതന്മാര്‍ കൊല്ലപ്പെട്ട റംബുല കൂട്ടക്കൊല, ജനുവരി 16ന് മാള്‍ട്ടയിലെ ബോംബാക്രമണം, ജൂലൈ അഞ്ചിനുണ്ടായ എസ്എസ് അന്‍സെല്‍ കപ്പല്‍ ദുരന്തം എന്നീ സംഭവ വികാസങ്ങള്‍ മുന്‍ നിര്‍ത്തിയാണ് സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ച മുന്നേറുന്നത്.

84 വര്‍ഷങ്ങള്‍ക്കിപ്പുറം 2025ല്‍ ആറാം മാസത്തില്‍ എത്തി നില്‍ക്കുമ്പോഴും നടക്കുന്നത് സമാനമായ സംഭവ വികാസങ്ങള്‍ തന്നെയാണെന്നാണ് ഒരു വിഭാഗം വാദിക്കുന്നത്. പശ്ചിമേഷ്യയില്‍ രൂക്ഷമായി കൊണ്ടിരിക്കുന്ന ഇറാന്‍-ഇസ്രയേല്‍ യുദ്ധം, ജൂണ്‍ 12 നുണ്ടായ അഹമ്മദാബാദ് വിമാനാപകടം, റഷ്യ-യുക്രെയ്ന്‍ യുദ്ധം, ഏപ്രില്‍ 22-ലെ പഹല്‍ഗാം ഭീകരാക്രമണം, തുടര്‍ന്നുണ്ടായ മാര്‍ച്ച് ഏഴിലെ ഓപ്പറേഷന്‍ സിന്ദൂര്‍, ജൂണ്‍ നാലിലെ ചിന്നസ്വാമി സ്റ്റേഡിയ ദുരന്തം, ഫെബ്രുവരിയില്‍ ആരംഭിച്ച് തുടരെ തുടരെ ഉണ്ടായ ന്യൂസിലാന്‍ഡ് തീപ്പിടുത്തം, ജനുവരി 29ന് ഉത്തര്‍പ്രദേശില്‍ ഉണ്ടായ കുംഭമേള ദുരന്തം, മാര്‍ച്ചില്‍ ഓസ്ട്രേലിയയിലുണ്ടായ ആല്‍ഫ്രഡ് ചുഴലിക്കാറ്റ്, അങ്ങനെ നീളുന്നു ദുരന്തങ്ങളുടെ കണക്കെടുപ്പ്.

എന്നാല്‍ ശാസ്ത്രം ഇത്രയും മുന്നോട്ട് പോയിട്ടും ഇത്തരം അന്ധവിശ്വാസങ്ങള്‍ ഒഴിവാക്കേണ്ടത് അത്യാവശ്യമല്ലേ എന്നുളള ചോദ്യങ്ങളും സമൂഹ മാധ്യമങ്ങളില്‍ ഉയരുന്നുണ്ട്. ചരിത്രത്തില്‍ കലണ്ടറിലെ തീയതികളും ദിവസങ്ങളും മുമ്പത്തെപ്പോലെ ആവര്‍ത്തിച്ച നിരവധി സന്ദര്‍ഭങ്ങള്‍ ഇതിന് മുന്‍പും ഉണ്ടായിട്ടുണ്ട്. 1941മായി ഈ വര്‍ഷത്തിന് തോന്നുന്ന സാമ്യതയ്ക്ക് അതിനപ്പുറമുള്ള മാനദണ്ഡങ്ങള്‍ നല്‍കേണ്ടതില്ലെന്നാണ് പലരും അഭിപ്രായപ്പെടുന്നത്.

ലോകത്തില്‍ നടന്നുകഴിഞ്ഞ ദുരന്തങ്ങളുടെയും, കാലാവസ്ഥ റിപ്പോര്‍ട്ടുകള്‍ പ്രകാരം ഇനി വരാന്‍ സാധ്യതയുള്ള പ്രകൃതി ദുരന്തങ്ങളുടെയും ദൃശ്യങ്ങള്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സഹായത്തോടെ സൃഷ്ടിക്കുന്ന രീതി വ്യാപകമായി കൊണ്ടിരിക്കുകയാണ്. ഇത്തരം പല വീഡിയോകളും യാഥാര്‍ത്ഥ്യമാണെന്ന രീതിയില്‍ പോലും ഷെയര്‍ ചെയ്യപ്പെടുന്നുണ്ട്. പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിലേക്ക് ലോകം ഉറ്റു നോക്കി കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ 2025നെ ചരിത്രത്തിലെ ഇരുണ്ട കാലഘട്ടത്തിന്റെ ആവര്‍ത്തനമായി ചില നിഗമനങ്ങളുടെ അടിസ്ഥാനത്തില്‍ അവതരിപ്പിക്കുന്നത് ആരിലും കൗതുകമുണ്ടാക്കും. പക്ഷെ അതിനെ മുതലെടുത്ത് അടിസ്ഥാനരഹിതമായ ഗൂഢാലോചന സിദ്ധാന്തങ്ങള്‍ക്ക് വളംവെച്ച് കൊടുക്കുന്നത് അത്ര അഭിലഷണീയമായിരിക്കില്ല.

Content Highlights: 2025 Calendar is the Same as of 1941 and it’s Driving Internet Crazy

dot image
To advertise here,contact us
dot image