തൊടുക്കുമ്പോള്‍ ഒന്ന്, പതിക്കുമ്പോള്‍ നൂറ്;ഇസ്രയേലിനെതിരെ ഇറാന്‍ പ്രയോഗിച്ച ബ്രഹ്മാസ്ത്രം !

സാധാരണ ബോംബുകളെ അപേക്ഷിച്ച് വലിയ ആഘാതവും, വിനാശവും വരുത്തിവയ്ക്കുന്ന യുദ്ധോപകരണമാണ് ക്ലസ്റ്റർ ബോംബ്

dot image

സ്രയേല്‍-ഇറാന്‍ സംഘര്‍ഷം എട്ടാം ദിവസത്തിലേക്ക് കടക്കുമ്പോള്‍ ഇരുരാജ്യങ്ങളെയും ആശങ്കയോടെ ഉറ്റുനോക്കുകയാണ് ലോകം. ആക്രമണങ്ങളും, പ്രത്യാക്രമണങ്ങളും തുടര്‍ച്ചയായി നടക്കുന്ന സാഹചര്യത്തില്‍ ഇസ്രയേലിനെതിരെ ഇറാന്‍ പുതിയ ആയുധം പ്രയോഗിച്ചതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സംഘര്‍ഷം തുടങ്ങി ഒരാഴ്ച്ച കഴിയുമ്പോള്‍ ആദ്യമായാണ് ഇറാന്‍ ഒരു ബോംബാക്രമണം നടത്തുന്നത് എന്നാണ് പുറത്തുവരുന്ന സൂചന. ക്ലസ്റ്റര്‍ ബോംബുകളാണ് ഇറാന്‍ ഇസ്രയേലിലേക്ക് തൊടുത്തുവിട്ടതെന്നും ഇത് വന്‍ ആഘാതങ്ങളുണ്ടാക്കിയതായും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കി.

എന്താണ് ക്ലസ്റ്റര്‍ ബോംബുകള്‍?

മിസൈലുകളില്‍ പോര്‍മുനയായി ഉപയോഗിക്കുന്ന ക്ലസ്റ്റര്‍ ബോംബുകള്‍ തൊടുക്കുമ്പോള്‍ ഒന്നാണെങ്കിലും ലക്ഷ്യസ്ഥാനത്ത് എത്തുമ്പോള്‍ നൂറുകണക്കിന് ബോംബുകളായി പൊട്ടിത്തെറിക്കും. ഇത് സാധാരണ ബോംബുകളെ അപേക്ഷിച്ച് വലിയ ആഘാതവും, വിനാശവും വരുത്തിവയ്ക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ഏറെ അപകടം പിടിച്ച ആയുധമായാണ് പൊതുവില്‍ ക്ലസ്റ്റര്‍ ബോംബിനെ കണക്കാക്കുന്നത്. 2008ല്‍ അന്താരാഷ്ട്ര തലത്തില്‍ നിരോധിച്ച ആയുധമാണ് ഇത്. ക്ലസ്റ്ററിന്‍റെ നിര്‍മ്മാണം, ഉപയോഗം, സംഭരണം, കൈമാറ്റം എന്നിവ നിര്‍ത്തലാക്കണമെന്ന വ്യവസ്ഥയില്‍ ലോകത്തിലെ 111 രാജ്യങ്ങള്‍ ഒപ്പുവച്ചിട്ടുണ്ട്.

ലക്ഷ്യത്തിലെത്തുമ്പോള്‍ നൂറുകണക്കിന് ബോംബുകളായി മാറുന്ന ക്ലസ്റ്ററുകള്‍ വലിയ രീതിയില്‍ പൊട്ടിത്തെറിക്കും. ഇത് ലക്ഷ്യംവയ്ക്കാത്ത സ്ഥലത്ത് പോലും എത്തിപ്പെടാന്‍ സാധ്യതയുള്ളതിനാല്‍ നാശനഷ്ടങ്ങളുടെയും, ആക്രമണത്തിന്റെയും തീവ്രത വര്‍ധിപ്പിക്കുന്നു. ഒരു ഫുട്ബോള്‍ ഗ്രൗണ്ടിന്റെ വലിപ്പത്തില്‍ നാശനഷ്ടമുണ്ടാക്കാന്‍ കഴിയുന്ന തരത്തിലാണ് ക്ലസ്റ്ററിന്റെ നിര്‍മാണം.

പൊട്ടിത്തെറിച്ച ക്ലസ്റ്ററുകളേക്കാള്‍ ഭയാനകമാണ് പൊട്ടിത്തെറിക്കാതെ അവിടവിടങ്ങളിലായി ചിതറിക്കിടക്കുന്ന ക്ലസ്റ്ററുകള്‍. ഇവ പലപ്പോഴും വീഴുമ്പോള്‍ തന്നെ പൊട്ടിത്തെറിക്കാതെ, നിശബ്ദ വില്ലനായി കിടക്കും, ഇതിനെക്കുറിച്ച് അറിയാതെ ആരെങ്കിലും അതില്‍ തൊടുകയോ, സമ്പര്‍ക്കം പുലര്‍ത്തുകയോ ചെയ്താല്‍ അപ്പോള്‍ പൊട്ടിത്തെറിക്കും. ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന പ്രദേശങ്ങളില്‍ ക്ലസ്റ്റര്‍ ബോംബുകള്‍ വീണാല്‍ ഉണ്ടാകുന്ന ആഘാതം ചിന്തിക്കാന്‍ കഴിയുന്നതിലും അപ്പുറത്താണ്.

2008ല്‍ ക്ലസ്റ്ററിന്റെ ഉപയോഗം അന്താരാഷ്ട്രതലത്തില്‍ നിരോധിക്കപ്പെട്ടിരുന്നു എന്ന് നേരത്തേ പറഞ്ഞല്ലോ. എന്നാല്‍, 2023ല്‍ നിരവധി ചര്‍ച്ചകള്‍ക്ക് ശേഷം റഷ്യന്‍ സൈന്യത്തിനെതിരായ പ്രതിരോധത്തില്‍ യുക്രെയ്‌ന് അമേരിക്ക ക്ലസ്റ്റര്‍ യുദ്ധക്കോപ്പുകള്‍ നല്‍കിയിരുന്നു. അന്ന് നടന്ന യുദ്ധത്തില്‍ റഷ്യയും ക്ലസ്റ്റര്‍ ഉപയോഗിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

Content Highlight; Iran’s June 19 Strike on Israel: Explaining the Cluster Bomb

dot image
To advertise here,contact us
dot image