
ആലപ്പുഴക്കാരന്‍ റാം ചെന്നൈയില്‍ സിനിമ പഠിക്കാന്‍ പോകുന്നു. അവിടെ വെച്ച് അയാളുടെ ജീവിതത്തിലേക്ക് ആനന്ദിയും മല്ലിയും പാട്ടിയും രേഷ്മയും വെട്രിയും അടക്കം വളരെ കുറച്ചു പേർ കടന്നു വരുന്നു. റാമിന്റെയും ആനന്ദിയുടെയും പ്രണയം മലയാളത്തില്‍ ആഘോഷിക്കപ്പെടുന്നു.
മലയാളത്തില്‍ വളരെ പെട്ടെന്ന് 50ഓളം പതിപ്പുകളായി മൂന്ന് ലക്ഷത്തിലധികം കോപ്പികള്‍ വിറ്റഴിഞ്ഞ റാം കെയര്‍ ഓഫ് ആനന്ദി എന്ന നോവല്‍ വീണ്ടും ചര്‍ച്ചകളില്‍ ഇടം പിടിച്ചിരിക്കുകയാണ്.
നോവലിസ്റ്റ് അഖില്‍ പി ധര്‍മജന് കേന്ദ്ര സാഹിത്യ അക്കാദമിയുടെ യുവ പുരസ്‌കാരം ലഭിച്ചതാണ് ഇപ്പോഴത്തെ വിവാദം. മലയാള എഴുത്തുകാര്‍ തമ്മിലുള്ള ചേരി തിരിഞ്ഞുള്ള വാക്പോരിനും ആരാപണ പ്രത്യാരോപണങ്ങള്‍ക്കുമെല്ലാം ഈ അവാര്‍ഡ് കാരണമായിരിക്കുന്നു. ഏതാണ് മികച്ച സാഹിത്യം, അവാര്‍ഡിന് അര്‍ഹര്‍ ആരാണ് എന്നതെല്ലാം കണ്ടുപിടിക്കാനുള്ള ഓട്ടത്തിലാണ് സോഷ്യല്‍ മീഡിയ.
മികച്ച സാഹിത്യ കൃതിക്കല്ല പുരസ്‌കാരം ലഭിച്ചത് എന്നതാണ് മുഖ്യ വിമര്‍ശനം. ആള്‍ക്കൂട്ടം ഹിറ്റ് ആക്കിയ ഒന്നിനെ പൊതുബോധത്തിലൂന്നി ജൂറിയും തിരഞ്ഞെടുത്തിരിക്കുന്നു, പള്‍പ്പ് ഫിക്ഷനുകള്‍ക്കാണ് ഇക്കാലത്ത് അവാര്‍ഡുകള്‍ പ്രതീക്ഷിക്കാവുന്നത് എന്ന് പോകുന്നു വിമര്‍ശനങ്ങള്‍. എന്നാല്‍ ഈ വിമര്‍ശനങ്ങള്‍ സാഹിത്യ വരേണ്യതയുടെ ഭാഗമായാണ് വരുന്നതെന്നും ഈ രീതിയില്‍ വിമര്‍ശിക്കേണ്ടതില്ലെന്ന വാദവും മറുഭാഗത്തും നടക്കുന്നുണ്ട്.
ഏതാണ് നല്ല സാഹിത്യം, മോശം സാഹിത്യം എന്ന ചര്‍ച്ചകള്‍ക്ക് സാഹിത്യത്തോളം തന്നെ പഴക്കമുണ്ട്. പോപ്പുലര്‍ സാഹിത്യവും ഗൗരവ രചനകളും തമ്മിലുള്ള താരതമ്യവും പുതുമയുള്ളതല്ല. ഓരോ ആളുകള്‍ക്കും അവരുടേതായ സാഹിത്യ അഭിരുചികളുണ്ടാകും, അതിനനുസരിച്ചു നമ്മള്‍ അതിനെ മികച്ചതെന്നും മോശമെന്നും വേര്‍തിരിക്കും. അല്ലാതെ പൊതുവായി ഇന്നതാണ് മികച്ചതും വായിക്കേണ്ടതുമായ ഒരു കൃതിയെന്ന് ആരും മാനദണ്ഡം ഉണ്ടാക്കിയിട്ടില്ല, ഉണ്ടാക്കേണ്ടതുമില്ല…
ഇവിടെ റാം കെയര്‍ ഓഫ് ആനന്ദി എന്ന നോവല്‍ എഴുതിയ അഖില്‍ പി ധര്‍മജന്‍ എന്ന ചെറുപ്പക്കാരന്‍ എന്ത് തെറ്റ് ചെയ്തു. അയാള്‍ അദ്ദേഹത്തിന്റെ ഭാവനകളില്‍ നിന്ന് ഒരു നോവല്‍ എഴുതുക മാത്രമാണ് ചെയ്തത്. ആ കൃതിയെ ജനകീയമാക്കി മാറ്റിയതും, ലക്ഷക്കണക്കിന് കോപ്പികള്‍ വിറ്റഴിക്കപ്പെടുന്ന വിധത്തിലേക്ക് പോപ്പുലര്‍ ആക്കിയതും വായനക്കാര്‍ മാത്രമാണ്. പുതുതലമുറയിലെ വായനക്കാര്‍ക്ക് ആ നോവല്‍ ഇഷ്ടപ്പെട്ടതുകൊണ്ട് മാത്രമാണ് അത് ജനകീയമായത്. ഇപ്പോള്‍ അദ്ദേഹത്തിന് അവാര്‍ഡ് നല്‍കിയിരിക്കുന്നതും ഉത്തരവാദിത്തപ്പെട്ട ഒരു ജൂറിയാണ്. അഖില്‍ പി ധര്‍മജന്‍ തന്നെ പറയുന്നത് പോലെ, അവാര്‍ഡ് അദ്ദേഹം തട്ടിപ്പറിച്ചെടുത്തതല്ലല്ലോ. അങ്ങനെയിരിക്കെ ഈ അവാര്‍ഡിന്റെ പേരില്‍ നോവലിസ്റ്റിന് നേരെ അധിക്ഷേപങ്ങള്‍ ചൊരിയുന്നത് പ്രശ്നം തന്നെയാണ്.
റാം കെയര്‍ ഓഫ് ആനന്ദി ഒരു മികച്ച സാഹിത്യ കൃതി ആണെന്ന് അഖില്‍ പി ധര്‍മജന്‍ എവിടെയും അവകാശപ്പെട്ടിട്ടില്ല. അയാള്‍ അയാള്‍ക്ക് തോന്നിയ ഒരു കഥ എഴുതി. അത് ഡിസി ബുക്സ് പോലെ പ്രസാധന രംഗത്ത് വര്‍ഷങ്ങളായി വിശ്വാസ്യതയുള്ള പ്രസാധകര്‍ പ്രസിദ്ധീകരിച്ചു. പിന്നീട് അത് എഴുത്തുകാരന്റേത് അല്ല. മറിച്ച് വായനക്കാരന്റേത് കൂടിയാണ്. വായന മരിക്കുന്നുവെന്നും പുതു തലമുറ വായന ശേഷി ഇല്ലാത്തവര്‍ ആണെന്നുമുള്ള വിമര്‍ശനങ്ങള്‍ക്ക് ഇടയില്‍ ജെന്‍സി ജനറേഷന്റെ ഇഷ്ട പ്ലാറ്റ് ഫോം ആയ ഇന്‍സ്റ്റാഗ്രാമില്‍ ആ പുസ്തകം തരംഗമാകുന്നു. വായനയിലേക്ക് ഒരു കൂട്ടം ആളുകളെ ഇന്‍ട്രൊഡ്യൂസ് ചെയ്യാന്‍ ആ പുസ്തകത്തിന് സാധിച്ചു. എന്റെ പുസ്തകം വായനയുടെ ആദ്യ പടിയാണെന്നും അത് വായിക്കുന്നവര്‍ പിന്നീട് മികച്ച മറ്റ് പുസ്തകങ്ങള്‍ കൂടി വായിക്കുമെന്നുമാണ് അഖില്‍ പി ധര്‍മജന്‍ തന്നെ പറഞ്ഞിട്ടുള്ളത്.
ഒരു പുസ്തകം മികച്ചത് അല്ലെന്ന് നമുക്ക് വിമര്‍ശിക്കാം, സാഹിത്യത്തിന്റെ അതിരുകളില്‍ അത് പെടുന്നില്ലെന്ന് നമ്മുടെ വായനാ അനുഭവം കൊണ്ട് നമുക്ക് നിര്‍വചിക്കാം. പുരസ്‌കാരം ലഭിക്കേണ്ട കൃതിയല്ലെന്നും അഭിപ്രായപ്പെടാം. പക്ഷെ, ഒരു പുരസ്‌കാരം ലഭിക്കുമ്പോഴോ, അല്ലെങ്കില്‍ അത് ആഘോഷിക്കപ്പെടുമ്പോഴോ ആ കൃതിയെയും എഴുത്തുകാരനെയും അടച്ചാക്ഷേപിക്കേണ്ടതിന്റെ ആവശ്യമെന്താണ്?
എനിക്ക് ശേഷം പ്രളയം എന്നല്ല എഴുത്തുകാര്‍ കരുതേണ്ടത്. പുതിയ എഴുത്തുകളെയും സാഹിത്യകാരെയും ചേര്‍ത്തു പിടിക്കുകയാണ് വേണ്ടത്. അവരെ പ്രോത്സാഹിപ്പിക്കുക, എഴുത്തിലെ പുതിയ രീതികളെ മനസ്സിലാക്കുക, അല്ലാതെ ഒരു പുരസ്‌കാരത്തിന്റെ പേരില്‍ ഒരാളെ അടച്ചാക്ഷേപിക്കുന്നതിലൂടെ നിങ്ങള്‍ ഇക്കാലമത്രയും എഴുതിയ കൃതികളും വായിച്ച പുസ്തകങ്ങളും നിങ്ങളെ നവീകരിച്ചിട്ടുണ്ടോ എന്ന ചോദ്യം ഉയര്‍ന്നു വരും. പ്രത്യേകിച്ചും പുസ്തകങ്ങളും വായനയും മനുഷ്യര്‍ക്ക് നല്ല ചിന്തകള്‍ മാത്രമാണോ നല്‍കുന്നത് എന്ന് ചര്‍ച്ച വരുന്ന ഈ കാലത്ത്. റാം കെയര്‍ ഓഫ് ആനന്ദി വിമര്‍ശനത്തിന് അധീതമല്ല എന്ന വാദമൊന്നുമില്ല. വിമര്‍ശിക്കണം, പക്ഷെ ഈ അതിരു വിട്ട ആക്രമണം എന്തിന് എന്ന ചോദ്യം ബാക്കി നില്‍ക്കുകയാണ്.
Content Highlights: Social media attack against Akhil P Dharmajan and Ram C/O Anandhi