
സമൂഹമാധ്യമങ്ങളിൽ ഏറെ ശ്രദ്ധനേടിയിട്ടുള്ള പാകിസ്ഥാൻ സ്വദേശിനി സന യൂസഫിന്റെ മരണം ആരാധകരെ ഞെട്ടിച്ചിരുന്നു. 17 വയസുകാരിയായ സനയെ ബന്ധുവായ യുവാവ് വീട്ടിലെത്തി വെടിവച്ച് കൊലപ്പെടുത്തി എന്നാണ് റിപ്പോർട്ടുകൾ. ദുരഭിമാനക്കൊലകൾ പാകിസ്ഥാനിൽ വർധിച്ചു വരുന്ന സാഹചര്യത്തിൽ ഇതും ദുരഭിമാനക്കൊലയാകാനുള്ള സാധ്യതയാണ് പൊലീസ് സംശയിക്കുന്നത്.
പാകിസ്ഥാനിലെ ഖൈബര്‍ പഖ്തൂണ്‍ഖ്വ അപ്പര്‍ ചിത്രാലിലാണ് സനയുടെ സ്വദേശം. സന ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്യുന്ന ചിത്രങ്ങള്‍ക്കും വീഡിയോകള്‍ക്കുമെല്ലാം നിരവധി കാഴ്ച്ചക്കാരും ആരാധകരമുണ്ടായിരുന്നു. നാല് ലക്ഷത്തിലധികം ഫോളോവേഴ്‌സുള്ള ഇന്‍സ്റ്റഗ്രാം അക്കൗണ്ടായിരുന്നു സനയുടേത്. കൂടാതെ കണ്ടന്റ് ക്രിയേറ്റര്‍ എന്ന നിലയില്‍ വലിയ വളര്‍ച്ചയും നേടിയിരുന്നു ആ പതിനേഴുകാരി.
ഇസ്ലാമാബാദില്‍ വച്ച് തിങ്കളാഴ്ച്ചയായിരുന്നു സന കൊലചെയ്യപ്പെട്ടത്. വീട്ടില്‍ കയറി വന്ന ബന്ധു അവള്‍ക്ക് നേരെ തുടര്‍ച്ചയായി വെടിയുതിര്‍ത്തതായാണ് റിപ്പോർട്ട്. കൊലപാതകത്തിന് പിന്നിലെ കാരണം വ്യക്തമല്ലെങ്കിലും, ദുരഭിമാനക്കൊലയാവാനുള്ള സാധ്യതകൾ പൊലിസ് പരിശോധിച്ച് വരികയാണ്.
സനയുടെ ദേഹത്ത് 2 വെടിയുണ്ടകള്‍ തറയ്ക്കുകയും സംഭവസ്ഥലത്ത് വച്ചുതന്നെ കൊല്ലപ്പെടുകയും ചെയ്തു. സംഭവം സാമൂഹ്യ മാധ്യമങ്ങളില്‍ വലിയ പ്രതിഷേധത്തിന് വഴിയൊരുക്കിയിട്ടുണ്ട്. സനയ്ക്ക് നീതി ലഭ്യമാക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് ജസ്റ്റിസ് ഫോര്‍ സന എന്ന ഹാഷ്ടാഗ് ക്യാംപെയ്‌നും ആരംഭിച്ചിട്ടുണ്ട്.
സംഭവസ്ഥലത്ത് വച്ച് തന്നെ പെണ്‍കുട്ടി മരിച്ചു. പോസ്റ്റ്മോര്‍ട്ടത്തിനായി പാകിസ്ഥാന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലേക്ക് മൃതദേഹം മാറ്റി. അക്രമി അവരുടെ വീട്ടിലെ അതിഥിയായിരുന്നിരിക്കാമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. സംഭവത്തിന് തൊട്ടുപിന്നാലെ അക്രമി സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടു. പ്രതിയെ പിടികൂടാന്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
സന പാകിസ്ഥാനിലെ ഒരു സാമൂഹ്യ പ്രവര്‍ത്തകന്റെ മകളാണ്. അവളുടെ വീഡിയോകളില്‍ അധികവും ദൈനംദിന ജീവിതത്തിലെ കാഴ്ച്ചകള്‍, സ്ത്രീകളുടെ അവകാശ സംരക്ഷണത്തെക്കുറിച്ചും, വിദ്യാഭ്യാസത്തെക്കുറിച്ചുമുള്ള കാര്യങ്ങള്‍ എന്നിവയാണ്. 2012-ല്‍ സ്ത്രീകളുടെ അവകാശ സംരക്ഷണത്തിനും, വിദ്യാഭ്യാസത്തിനും വേണ്ടി വാദിച്ച മലാല യൂസഫ്‌സായിക്കെതിരായ ആക്രമണത്തെ ഓര്‍മ്മിപ്പിക്കുന്നതായിരുന്നു സനയ്‌ക്കെതിരായ അതിക്രമവും.
പാകിസ്ഥാനില്‍ മാസങ്ങള്‍ക്ക് മുന്‍പ് നടന്ന ദുരഭിമാനക്കൊല ആരും മറന്നിരിക്കാന്‍ സാധ്യതയില്ല. സ്ത്രീകളുടെയും കുട്ടികളുടെയും അവകാശങ്ങളെയും സ്വാതന്ത്ര്യത്തെയും കുറിച്ചുള്ള ബോധവത്കരണം പ്രമേയമാക്കി ശബ്ദിച്ച 15 വയസുകാരി ഹിരയെ അച്ഛനും അമ്മാവനും ചേര്‍ന്ന് കൊലപ്പെടുത്തിയിരുന്നു. ടിക് ടോക്ക് ഉപയോഗിച്ചു എന്നാരോപിച്ചായിരുന്നു ഇരുവരും ചേര്‍ന്ന് ഹിരയെ വെടിവച്ച് കൊലപ്പെടുത്തിയത്.
Content Highlight; 17-Year-Old Pakistani Influencer Shot Dead in Islamabad, who is Sana Yousaf