അഹമ്മദാബാദ്: ഏകദിന ലോകകപ്പിന്റെ ഉദ്ഘാടന മത്സരത്തിൽ കന്നി സെഞ്ചുറി അടിച്ച് ന്യൂസിലൻഡ് ജയത്തിൽ നിർണായക പ്രകടനമാണ് രച്ചിൻ രവീന്ദ്ര കാഴ്ചവെച്ചത്. കിവീസ് നായകൻ കെയ്ൻ വില്യംസണിന്റെ അഭാവത്തിലാണ് 23കാരനായ രവീന്ദ്രയ്ക്ക് മൂന്നാം നമ്പറിൽ ഇറങ്ങാൻ അവസരം ലഭിച്ചത്. വെറും 93 പന്ത് നേരിട്ട് 123 റൺസ് നേടി കിവിസ് ഓൾ റൗണ്ടർ പുറത്താകാതെ നിന്നു. ഡെവോൺ കോൺവേയ്ക്കൊപ്പമുള്ള കൂട്ടുകെട്ട് ഇംഗ്ലണ്ടിനെ മത്സരത്തിൽ അപ്രസക്തമാക്കി. ന്യൂസിലൻഡിന് സ്വപ്നതുല്യമായ ലോകകപ്പ് തുടക്കം.
രവീന്ദ്രയുടെ മാതാപിതാക്കൾ ഇന്ത്യൻ സ്വദേശികളാണ്. രച്ചിന്റെ പിതാവ് രവി കൃഷ്ണമൂർത്തി ഒരു സോഫ്റ്റ്‌വെയര്‍ നിർമാതാവ് ആണ്. ന്യൂസിലൻഡിലേക്ക് കുടിയേറും മുമ്പ് രവി കൃഷ്ണമൂർത്തി ബെംഗളൂരുവിൽ ക്ലബ് ക്രിക്കറ്റ് കളിച്ചിട്ടുണ്ട്. ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസങ്ങളായ സച്ചിൻ തെണ്ടുൽക്കർ, രാഹുൽ ദ്രാവിഡ് എന്നിവരുടെ പേരുകളാണ് രച്ചിനിലുള്ളത്.