

ദുബായിൽ അപ്രതീക്ഷിത പ്രതിസന്ധികളിൽ അകപ്പെടുന്ന പ്രവാസികൾക്ക് ആശ്വാസത്തിന്റെ കേന്ദ്രമായി മാറുകയാണ് അൽ അവീറിലെ 'ദുബായ് സെന്റർ ഫോർ ഹാർബറിംഗ്'. താൽക്കാലിക അഭയം മുതൽ യാത്രാസൗകര്യം വരെ ഒമ്പത് മാനുഷിക സേവനങ്ങൾ ഒരു കുടക്കീഴിൽ ലഭ്യമാക്കുന്ന ഈ കേന്ദ്രം, തട്ടിപ്പുകളിൽ പെട്ടും തൊഴിൽ നഷ്ടപ്പെട്ടും വലയുന്ന ആയിരക്കണക്കിന് ആളുകൾക്കാണ് തങ്ങളുടെ മാതൃരാജ്യത്തേക്ക് സുരക്ഷിതമായി മടങ്ങാൻ തണലൊരുക്കുന്നത്.
വഞ്ചനാപരമായ റിക്രൂട്ട്‌മെന്റ് ഏജൻസികളുടെ ഇരകളായവർ, യാത്രാരേഖകൾ നഷ്ടപ്പെട്ടവർ, ജോലി നഷ്ടപ്പെട്ടവർ തുടങ്ങി യുഎഇയിൽ നിന്ന് മടങ്ങാൻ സാധിക്കാത്ത ആയിരക്കണക്കിന് ആളുകളാണ് പ്രതിവർഷം ഈ കേന്ദ്രത്തിലൂടെ സുരക്ഷിതമായി സ്വന്തം നാടുകളിലേക്ക് തിരിച്ചെത്തുന്നത്. 2026-ന്റെ ആദ്യ പകുതിയിൽ മാത്രം 11,696 വ്യക്തികൾക്കാണ് സെന്റർ ഫോർ ഹാർബറിംഗ് സഹായം നൽകിയത്. ഈ കാലയളവിൽ 3,22,232 ഭക്ഷണം വിതരണം ചെയ്യുകയും, 4,568 യാത്രാ രേഖകളും 11,696 വിമാന ടിക്കറ്റുകളും നൽകുകയും ചെയ്തു. കേന്ദ്രത്തിലെത്തുന്നവരെ ആദ്യം മെഡിക്കൽ ക്ലിനിക്കിൽ പ്രഥമ ആരോഗ്യ പരിശോധനയ്ക്ക് വിധേയരാക്കും. ആവശ്യമുള്ളവർക്ക് സ്പെഷ്യലിസ്റ്റ് കൺസൾട്ടേഷനും ലഭ്യമാക്കും. തുടർന്ന് താമസക്കാർക്ക് അടിസ്ഥാന സൗകര്യമൊരുക്കിയ ശേഷമാണ് റെസിഡൻഷ്യൽ വിഭാഗത്തിലേക്ക് മാറ്റുക.
താമസക്കാരുടെ ഫോണുകളും പണവും മറ്റ് വിലപിടിപ്പുള്ള വസ്തുക്കളും സുരക്ഷിത ലോക്കറുകളിൽ സൂക്ഷിക്കും. ആവശ്യമുള്ളപ്പോൾ ഫോൺ ഉപയോഗിക്കാനും കുടുംബാംഗങ്ങളുമായി ബന്ധപ്പെടാൻ ലാൻഡ്‌ലൈൻ ടെലിഫോണുകൾ ഉപയോഗിക്കാനും സൗകര്യമുണ്ട്. ഭക്ഷണം, താമസം, സുരക്ഷ, നിയമസഹായം, വിനോദ പരിപാടികൾ, എംബസികളുമായുള്ള ഏകോപനം തുടങ്ങി ഒമ്പത് അടിയന്തര സേവനങ്ങളാണ് കേന്ദ്രം ഒരുക്കുന്നത്. എംബസികളുമായി സഹകരിച്ച് അടിയന്തര യാത്രാരേഖകളും വിമാന ടിക്കറ്റും ലഭ്യമാക്കി കേന്ദ്രത്തിൽ വെച്ച് തന്നെ ബോർഡിംഗ് പാസ് നൽകിയാണ് ഇവരെ വിമാനത്താവളത്തിലേക്ക് അയക്കുന്നത്.
യുഎഇയുടെ സഹിഷ്ണുതയും മാനുഷിക മൂല്യങ്ങളും പ്രതിഫലിപ്പിക്കുന്ന ഉജ്ജ്വല മാതൃകയാണിതെന്ന് ജിഡിആർഎഫ്എ ദുബായ് ഡയറക്ടർ ജനറൽ ലെഫ്റ്റനന്റ് ജനറൽ മുഹമ്മദ് അഹമ്മദ് അൽ മാരി പറഞ്ഞു. ദുബായിയുടെ സുരക്ഷയും സ്ഥിരതയും എല്ലാവർക്കും ലഭ്യമാണെന്ന് ഇത് തെളിയിക്കുന്നു. കേന്ദ്രത്തിലെത്തുന്ന ഓരോ വ്യക്തിയുടെയും കേസ് തുടക്കം മുതൽ യാത്ര പുറപ്പെടുന്നത് വരെ പ്രത്യേക സംഘം കൃത്യമായി പിന്തുടരുന്നുണ്ടെന്ന് മേജർ ജനറൽ ഡോ. അലി ബിൻ അജിഫ് അൽ സാബിയും വ്യക്തമാക്കി.
Content Highlights: The Al Aweer Center in Dubai serves as a safe shelter for expatriates facing unexpected hardships, including financial, legal, or social crises. The facility offers temporary accommodation and essential support until suitable solutions are arranged.