

ദുബായിലെ പ്രോപ്പര്‍ട്ടി മാര്‍ക്കറ്റില്‍ ഇന്ത്യന്‍ നിക്ഷേപകര്‍ മുന്നില്‍. ഈ വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ മാത്രം 225.7 ബില്യണ്‍ ദിര്‍ഹത്തിന്റെ ഇടപാടാണ് ദുബായിലെ പ്രോപ്പര്‍ട്ടി മാര്‍ക്കറ്റില്‍ ആകെ നടന്നത് എന്നാണ് അന്താരാഷ്ട്ര പ്രോപ്പര്‍ട്ടി കണ്‍സള്‍ട്ടന്‍സിയായ അനാറോക്കിന്റെ റിപ്പോര്‍ട്ട്. ദുബായ് വിപണിയില്‍ കഴിഞ്ഞ വര്‍ഷം മാത്രം ഏകദേശം 150 ത്തിലധികം രാജ്യങ്ങളിലെ നിക്ഷേപരാണ് സ്വത്ത് വാങ്ങിയിരിക്കുന്നത്. നിക്ഷേപകരുടെ കണക്കെടുക്കുമ്പോൾ ഇന്ത്യക്കാരാണ് മുന്നിൽ. അനാറോക്കിന്റെ റിപ്പോര്‍ട്ട് പ്രകാരം 22 ശതമാനം നിക്ഷേപകരും ഇന്ത്യക്കാരാണ്. തൊട്ടുപിന്നിലായി 17 ശതമാനം ബ്രിട്ടീഷുകാരും 14 ശതമാനം ചൈനീസുകാരുമാണ് ഉള്ളത്.
യുഎസ്- ഇറാന്‍ സംഘര്‍ഷത്തിനിടയിലും ദുബായിയുടെ പ്രോപ്പര്‍ട്ടി മാര്‍ക്കറ്റ് പ്രതിസന്ധിയില്‍ ആയിരുന്നു. എന്നാല്‍ സംഘര്‍ഷത്തില്‍ നിന്നും മുന്നോട്ടു വരുമ്പോള്‍ ഈ വര്‍ഷത്തെ ആദ്യ പകുതിയില്‍ ഇടപാടുകള്‍ 225.7 ബില്യണ്‍ ദിര്‍ഹത്തിലെത്തി. പശ്ചിമേഷ്യയിലെ സംഘര്‍ഷ സാഹചര്യങ്ങള്‍ക്കിടയിലും ദുബായുടെ പ്രോപ്പര്‍ട്ടി മാര്‍ക്കറ്റിലെ നിക്ഷേപകരുടെ വിശ്വാസം ശക്തമായി തുടരുന്നതായും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
ദുബായില്‍ നിക്ഷേപം വര്‍ധിക്കാന്‍ നിരവധി ഘടകങ്ങളാണ് കാരണമായത്. ഉയര്‍ന്ന വാടക വരുമാനം, വരുമാന നികുതിയില്ലാത്ത അന്തരീക്ഷം, സുരക്ഷിത നിക്ഷേപ കേന്ദ്രമെന്ന പ്രതിച്ഛായ, മികച്ച അടിസ്ഥാനസൗകര്യങ്ങള്‍, ദീര്‍ഘകാല വിസ സൗകര്യങ്ങള്‍, നികുതി ആനുകൂല്യങ്ങള്‍, മികച്ച അടിസ്ഥാന സൗകര്യങ്ങള്‍, ആഗോള നിക്ഷേപ കേന്ദ്രം ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ എന്നിവ വിദേശ നിക്ഷേപകരെ ആകര്‍ഷിക്കുന്നു. രൂപയുടെ മൂല്യം കുറഞ്ഞതും ഇന്ത്യയിലെ താരതമ്യേന കുറഞ്ഞ നിക്ഷേപ വരുമാനവും പല ഇന്ത്യന്‍ നിക്ഷേപകരെയും ദുബായിലേക്ക് ആകര്‍ഷിച്ച പ്രധാന ഘടകങ്ങളാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. വിപണിയില്‍ ഇന്ത്യന്‍, ബ്രിട്ടീഷ് നിക്ഷേപകരുടെ ആധിപത്യം തുടരുന്ന സാഹചര്യത്തില്‍ ദുബായ് ആഗോള പ്രോപ്പര്‍ട്ടി മാര്‍ക്കറ്റ് നിക്ഷേപ കേന്ദ്രമെന്ന നില കൂടുതല്‍ ശക്തിപ്പെടുത്തുകയാണെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.
Content Highlight: Indians remain the leading investors in Dubai's property market. Real estate transactions this year have reached AED 225.7 billion