യുഎഇയിലെ സ്കൂളുകളിലും സർവകലാശാലകളിലും ഓൺലൈൻ വിദ്യാഭ്യാസം തുടരും; അറിയിച്ച് അധികൃതർ

പശ്ചിമേഷ്യയിലുണ്ടായ പ്രത്യേക സാഹചര്യങ്ങളുടെ ഇപ്പോഴത്തെ അവസ്ഥ വിലയിരുത്തിയ ശേഷമാണ് അധികൃതരുടെ തീരുമാനം

യുഎഇയിലെ സ്കൂളുകളിലും സർവകലാശാലകളിലും ഓൺലൈൻ വിദ്യാഭ്യാസം തുടരും; അറിയിച്ച് അധികൃതർ
dot image

യുഎഇയിലെ സ്കൂളുകളിലും സർവ്വകലാശാലകളിലും ഓൺലൈൻ പഠനം മാർച്ച് ആറ് വെള്ളിയാഴ്ച വരെ നീട്ടിയതായി വിദ്യാഭ്യാസ മന്ത്രാലയവും ഉന്നത വിദ്യാഭ്യാസ-ശാസ്ത്ര ഗവേഷണ മന്ത്രാലയവും അറിയിച്ചു. പശ്ചിമേഷ്യയിലുണ്ടായ പ്രത്യേക സാഹചര്യങ്ങളുടെ ഇപ്പോഴത്തെ അവസ്ഥ വിലയിരുത്തിയ ശേഷമാണ് അധികൃതരുടെ തീരുമാനം. രാജ്യത്തെ പൊതു-സ്വകാര്യ മേഖലകളിലെ സ്കൂളുകളിലും സർവ്വകലാശാലകളിലുമുള്ള എല്ലാ വിദ്യാർത്ഥികൾക്കും അധ്യാപകർക്കും ഭരണവിഭാഗം ജീവനക്കാർക്കും ഈ തീരുമാനം ബാധകമാണ്.

സാഹചര്യങ്ങൾ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്നും വിദ്യാർത്ഥികളുടെയും വിദ്യാഭ്യാസ സമൂഹത്തിന്റെയും സുരക്ഷ ഉറപ്പാക്കാൻ ആവശ്യമായ കൂടുതൽ നടപടികൾ സ്വീകരിക്കുമെന്നും ഇരു മന്ത്രാലയങ്ങളും സംയുക്ത പ്രസ്താവനയിൽ അറിയിച്ചു. മേഖലയിലെ നിലവിലെ സാഹചര്യങ്ങൾ കണക്കിലെടുത്ത് യുഎഇ സ്വീകരിച്ചുവരുന്ന മുൻകരുതൽ നടപടികളുടെ ഭാഗമായാണ് ഈ തീരുമാനം. വിദ്യാഭ്യാസം ഉൾപ്പെടെയുള്ള അത്യാവശ്യ സേവനങ്ങളുടെ തടസ്സമില്ലാത്ത ലഭ്യത ഉറപ്പാക്കുന്നതോടൊപ്പം പൊതുജനങ്ങളുടെ സുരക്ഷ നിലനിർത്താനാണ് ഇതിലൂടെ അധികൃതർ ലക്ഷ്യമിടുന്നത്.

അതിനിടെ യുഎഇയിലുടനീളമുള്ള കുടുംബങ്ങൾ ഓൺലൈൻ, ഡിസ്റ്റൻസ് എഡ്യൂക്കേഷൻ തുടങ്ങിയവുമായി പൊരുത്തപ്പെട്ട് വരുന്ന സാഹചര്യത്തിൽ, മാതാപിതാക്കൾക്ക് പ്രായോഗിക നിർദ്ദേശങ്ങളുമായി അധികൃതർ രം​ഗത്തെത്തി. വീട്ടിൽ സുസ്ഥിരമായ സാഹചര്യം ഒരുക്കാനും കുട്ടികളുടെ വൈകാരിക ചിന്തകൾക്ക് പിന്തുണ നൽകാനും അധികൃതർ മാതാപിതാക്കളോട് അഭ്യർത്ഥിച്ചു. മാതാപിതാക്കളുടെ ശാന്തവും ചിട്ടയായതുമായ സമീപനമാണ് കുട്ടികളെ ഈ സാഹചര്യങ്ങളുമായി വിജയകരമായി പൊരുത്തപ്പെടാൻ സഹായിക്കുന്നതെന്നാണ് അധികൃതരുടെ വാദം.

പഠനത്തിന് അനുയോജ്യമായ മികച്ച അന്തരീക്ഷം ഒരുക്കുന്നതിനായി ദിനചര്യകൾ മുൻകൂട്ടി നിശ്ചയിക്കുന്നതിന്റെ പ്രാധാന്യം അധികൃതർ ചൂണ്ടിക്കാട്ടുന്നു. കുട്ടികളിൽ സുരക്ഷിതബോധം വളർത്തുന്നതിനും അവരുടെ ഏകാഗ്രത വർദ്ധിപ്പിക്കുന്നതിനുമായി പഠനം, ഇടവേളകൾ, ഹോംവർക്ക് എന്നിവയ്ക്ക് കൃത്യമായ സമയം നിശ്ചയിക്കണം.

ശാന്തവും വെളിച്ചമുള്ളതും സൗകര്യപ്രദവുമായ ഒരു പ്രത്യേക പഠനസ്ഥലം ഒരുക്കുന്നതിലൂടെ ഈ ക്രമീകരണം കൂടുതൽ മെച്ചപ്പെടുത്താം. കൂടാതെ, പഠനത്തിനാവശ്യമായ ഉപകരണങ്ങൾ ചാർജ് ചെയ്ത് തയ്യാറാണെന്ന് ഉറപ്പുവരുത്തുകയും വേണം. തുടർച്ചയായി സ്‌ക്രീനുകൾ ഉപയോഗിക്കുമ്പോഴുണ്ടാകുന്ന ക്ഷീണം ഒഴിവാക്കാൻ, പാഠങ്ങൾക്കിടയിൽ ചെറിയ ഇടവേളകൾ നൽകാനും ലഘുവായ വ്യായാമങ്ങളിൽ ഏർപ്പെടാനും അധികൃതർ നിർദ്ദേശിക്കുന്നു.

സാഹചര്യങ്ങൾ പൂർണ്ണമായി മനസ്സിലാക്കാൻ കഴിഞ്ഞില്ലെങ്കിലും കുട്ടികളിലും സമ്മർദ്ദം അനുഭവപ്പെടാമെന്ന് അധികൃതർ മാതാപിതാക്കളെ ഓർമ്മിപ്പിക്കുന്നു. കുട്ടികളുടെ ചോദ്യങ്ങൾ ശ്രദ്ധിക്കാനും അവരുടെ വികാരങ്ങളെ മാനിക്കാനും ലളിതമായ രീതിയിൽ കാര്യങ്ങൾ വിശദീകരിച്ചു നൽകാനും രക്ഷിതാക്കൾ ശ്രദ്ധിക്കണമെന്നും അധികൃതർ വ്യക്തമാക്കി.

Content Highlights:

dot image
To advertise here,contact us
dot image