യുഎഇയില്‍ നിന്ന് ഇന്ത്യയിലേക്ക് സ്വർണം: പ്രവാസികള്‍ക്ക് സന്തോഷ വാർത്ത; കസ്റ്റംസ് പരിശോധന ലഘൂകരിച്ചേക്കും

കേന്ദ്ര ധനമന്ത്രിയുടെ പ്രസ്താവനയ്ക്ക് പിന്നാലെ യുഎഇയിൽ നിന്ന് നാട്ടിലേക്ക് സ്വർണം കൊണ്ടുവരുമ്പോൾ ഈടാക്കുന്ന കസ്റ്റംസ് തീരുവയിൽ കാലോചിത പരിഷ്കരണം ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് പ്രവാസികൾ

യുഎഇയില്‍ നിന്ന് ഇന്ത്യയിലേക്ക് സ്വർണം: പ്രവാസികള്‍ക്ക് സന്തോഷ വാർത്ത; കസ്റ്റംസ് പരിശോധന ലഘൂകരിച്ചേക്കും
dot image

യുഎഇയിൽ നിന്ന് സ്വർണവുമായി ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നവർക്ക് വലിയ ആശ്വാസം വരുന്നു. പരിശോധനകളിലെ ബുദ്ധിമുട്ടുകൾ കസ്റ്റംസ് ലഘൂകരിച്ചേക്കും. കസ്റ്റംസ് സംവിധാനം പൂർണമായി ഉടച്ചുവാർക്കുന്നതിനുള്ള പദ്ധതികൾ ഒരുങ്ങുകയാണെന്ന കേന്ദ്ര ധനകാര്യമന്ത്രി നിർമലാ സീതാരാമന്റെ വാക്കുകളാണ് പ്രവാസികൾക്ക് പ്രതീക്ഷയാകുന്നത്. അടുത്തിടെ നടന്ന ഹിന്ദുസ്ഥാൻ ടൈംസ് ലീഡർഷിപ്പ് ഉച്ചകോടിയിൽ, ലളിതവും സുതാര്യവുമായ നടപടിക്രമങ്ങൾ കസ്റ്റംസ് പരിശോധനയിൽ ഉണ്ടാകണമെന്ന് നിർമ്മല സീതാരാമൻ പറഞ്ഞിരുന്നു.

'കസ്റ്റംസ് നിയമങ്ങളെ കൂടുതൽ ഉടച്ചുവാർക്കേണ്ടതുണ്ട്. ജനങ്ങൾ നിയമങ്ങൾ പാലിക്കാൻ അത് ആളുകളെ മടുപ്പിക്കുന്നതോ ബുദ്ധിമുട്ടിക്കുന്നതോ അല്ലാത്ത വിധം ലളിതമാക്കണം. ഉചിതമായ നിരക്കിനെക്കാൾ കൂടുതലാണ് പലയിടത്തുമുള്ളത്. ഇതിൽ മാറ്റം വരേണ്ടതുണ്ട്. ആദായ നികുതിയുടെ ​ഗുണങ്ങൾ കസ്റ്റംസ് മേഖലയിലേക്കും കൊണ്ടുവരണം.' കസ്റ്റംസ് നിയമങ്ങൾ മികച്ചതാക്കുകയാണ് അടുത്ത തന്റെ ലക്ഷ്യമെന്നും നിർമ്മല സീതരാമൻ വ്യക്തമാക്കി.

കേന്ദ്ര ധനമന്ത്രിയുടെ പ്രസ്താവനയ്ക്ക് പിന്നാലെ യുഎഇയിൽ നിന്ന് നാട്ടിലേക്ക് സ്വർണം കൊണ്ടുവരുമ്പോൾ ഈടാക്കുന്ന കസ്റ്റംസ് തീരുവയിൽ കാലോചിത പരിഷ്കരണം ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് പ്രവാസികൾ. യുഎഇയിൽ നിന്ന് ഇന്ത്യയിലേക്ക് വരുന്ന പുരുഷന്മാർക്ക് 50,000 രൂപ മൂല്യമുള്ള 20 ​ഗ്രാം സ്വർണവും സ്ത്രീകൾക്ക് ഒരു ലക്ഷം മൂല്യം വരുന്ന 40 ​ഗ്രാം സ്വർണവും കസ്റ്റംസ് തീരുവയില്ലാതെ കൊണ്ടുവരാം. ഇന്ത്യയിൽ സ്വർണവില ​ഗ്രാമിന് 13,000 രൂപയും യുഎഇയിൽ ​ഗ്രാമിന് 508 ദിർഹവുമായി ഉയർന്നുനിൽക്കുന്ന സാഹചര്യത്തിൽ തീരുവയില്ലാതെ കൊണ്ടുവരുന്ന സ്വർണത്തിന്റെ അളവ് കാലഹരണപ്പെട്ടുവെന്നാണ് പ്രവാസികൾ ചൂണ്ടിക്കാട്ടുന്നത്. 2016ൽ തീരുമാനിച്ച കസ്റ്റംസ് തീരുവ നിയമമാണ് ഇപ്പോഴും പിന്തുടരുന്നതെന്നും ഇതിന് മാറ്റം വരണമെന്നുമാണ് പ്രവാസികളുടെ ആവശ്യം.

രാജ്യത്ത് മത, സാംസ്കാരിക, പൈതൃക ആഘോഷങ്ങൾക്കും വിവാഹങ്ങൾക്കുമാണ് പ്രധാനമായും സ്വർണം ഉപയോ​ഗിക്കുക. ഇതിനായി പുതിയ ഫാഷനിലുള്ള സ്വർണം എത്തിക്കുകയെന്നത് കസ്റ്റംസ് തീരുവ പ്രതിസന്ധിയാണ്. ഇന്ത്യയിലേക്ക് കൊണ്ടുവരുന്ന സ്വർണം ഇവിടെ വന്നതിന് ശേഷമാവും ഇഷ്ടപ്പെട്ട രൂപത്തിലേക്ക് മാറ്റുക. പണിക്കൂലി കൂടി കഴിയുമ്പോൾ തീരുവ ഇല്ലാതെ കൊണ്ടുവന്ന ആഭരണത്തിൻ്റെ അളവ് ഏകദേശം 70 ശതമാനത്തോളം കുറയുന്നുവെന്നും പ്രവാസികൾ പറയുന്നു. കൂടാതെ വിമാനത്താവളങ്ങളിലുള്ള അനാവശ്യ ചോദ്യം ചെയ്യലും സമ്മർദ്ദമുണ്ടാക്കുന്ന പരിശോധനകളും ലഘൂകരിക്കണമെന്നും പ്രവാസികൾ അഭ്യർത്ഥിച്ചിട്ടുണ്ട്.

Content Highlights: Gold From UAE to India: Good News For Expatriates; Customs Inspection May Be Eased

dot image
To advertise here,contact us
dot image