

സൗദി അറേബ്യയിൽ ചില വിഭാഗങ്ങളിൽപ്പെടുന്ന വിദേശ തൊഴിലാളികളുടെ വർക്ക് പെർമിറ്റ് (തൊഴിൽ അനുമതി) രേഖകൾ നിയമവിധേയമാക്കുന്നതിനുള്ള സമയപരിധി ഈ വർഷം അവസാനം വരെ നീട്ടി. തൊഴിലുടമകൾക്കും തൊഴിലാളികൾക്കും ആവശ്യമായ നിയമപരമായ നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ കൂടുതൽ സമയം നൽകുന്നതിനാണ് ഈ പുതിയ തീരുമാനം. സൗദി മാനവവിഭവശേഷി, സാമൂഹിക വികസന മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്.
വർക്ക് പെർമിറ്റിന്റെ കാലാവധി കഴിഞ്ഞ് 12 മാസത്തിലധികം കഴിഞ്ഞ വിദേശ തൊഴിലാളികൾക്കും ഒരു സ്ഥാപനത്തിൽ ജോലിയിൽ പ്രവേശിച്ച് ആറ് മാസം കഴിഞ്ഞിട്ടും വർക്ക് പെർമിറ്റ് ലഭിക്കാത്ത തൊഴിലാളികൾക്കുമാണ് ഈ സമയപരിധി നീട്ടിനൽകിയിരിക്കുന്നത്. തൊഴിൽ നിയമങ്ങൾ കൃത്യമായി പാലിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കാനും തൊഴിൽ കരാറുകളിൽ ഏർപ്പെട്ടിരിക്കുന്ന ഇരുവിഭാഗങ്ങളുടെയും അവകാശങ്ങൾ സംരക്ഷിക്കാനുമാണ് മന്ത്രാലയത്തിന്റെ ഈ നീക്കം.
അനുവദിച്ചിട്ടുള്ള ഈ ഇളവ് കാലയളവിനുള്ളിൽ തന്നെ തൊഴിലുടമകളും തൊഴിലാളികളും വർക്ക് പെർമിറ്റുകൾ പുതുക്കുകയോ പുതുതായി എടുക്കുകയോ ചെയ്യണമെന്ന് മന്ത്രാലയം കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. ഗ്രേസ് പിരീഡ് അവസാനിച്ചിട്ടും നിയമലംഘനങ്ങൾ തിരുത്താത്തവർക്കെതിരെ കടുത്ത നിയമനടപടികൾ സ്വീകരിക്കുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.
Content Highlights: Saudi authorities have given expatriates more time to renew their work permits, extending the deadline until the end of the year to reduce pressure and ensure smoother compliance.