

കൊച്ചി: മലയാള സിനിമയിലെ അഭിനേതാക്കളുടെ സംഘടനയായ എഎംഎംഎ ജനറല്‍ ബോഡിയില്‍ അപമാനിച്ചതിന് തെളിവുകള്‍ ഉണ്ടെന്ന് നടി ശ്വേതാ മേനോന്‍. മീറ്റിംഗ് തുടങ്ങിയപ്പോള്‍ തന്നെ ബാബുരാജ് ബഹളമുണ്ടാക്കിയെന്നും കണക്കുകള്‍ അവതരിപ്പിക്കാന്‍ അനുവദിച്ചില്ലെന്നും ശ്വേതാ മേനോന്‍ പറഞ്ഞു. സംഘടനയെ ഓര്‍ത്താണ് ഇത്രയും ദിവസം താന്‍ മിണ്ടാതെ ഇരുന്നതെന്നും നിരപരാധിത്വം തെളിയിക്കാനും കണക്ക് അവതരിപ്പിക്കാനും അവസരം തരണമെന്നും ശ്വേതാ മേനോന്‍ ആവശ്യപ്പെട്ടു. അഡ്‌ഹോക്ക് കമ്മിറ്റിയിലെ അംഗമായ രമേഷ് പിഷാരടിയോടാണ് ശ്വേത ഇക്കാര്യം പറഞ്ഞത്. ശ്വേതാ മേനോനും രമേഷ് പിഷാരടിയും തമ്മിലുളള ഫോണ്‍ സംഭാഷണം പുറത്തുവന്നു.
'ജനറല്‍ ബോഡിയില്‍ അപമാനിച്ചതിന് തെളിവുകളുണ്ട്. ഒരു സ്ത്രീയെ ഏഴ് മണിക്കൂറോളമാണ് സ്‌റ്റേജില്‍ നിര്‍ത്തി അശ്ലീല വാക്കുകള്‍ പറഞ്ഞത്. കണക്കുകള്‍ അവതരിപ്പിക്കാന്‍ അനുവദിച്ചില്ല. മീറ്റിംഗ് തുടങ്ങിയപ്പോള്‍ തന്നെ ബാബുരാജ് ബഹളമുണ്ടാക്കി. നിരവധി സ്ത്രീകള്‍ എന്നെ വിളിച്ച് ഇതില്‍ വിഷമം പറഞ്ഞിരുന്നു. സ്ത്രീകള്‍ക്ക് സംസാരിക്കാന്‍ പറ്റാത്ത സ്ഥാപനമായി അമ്മ മാറി. സംഘടനയെ ഓര്‍ത്താണ് ഇത്രയും ദിവസം മിണ്ടാതിരുന്നത്. കുറ്റാരോപിതര്‍ മാത്രം ബഹളമുണ്ടാക്കിയത് എന്തിനാണ്? സിദ്ധിഖിന് മൈക്ക് പിടിച്ചുവാങ്ങാനുളള അധികാരം ആരാണ് നല്‍കിയത്? അനൂപ് ചന്ദ്രന്‍ അടിക്കാന്‍ ഓങ്ങി. എല്ലാത്തിനും തെളിവുണ്ട്. കണക്കുകള്‍ തെളിയിക്കേണ്ടത് ഞങ്ങളുടെ ബാധ്യതയാണ്': ശ്വേതാ മേനോന്‍ പറഞ്ഞു.
ബാബുരാജിന്റെ കമ്മിറ്റിയിലെ കണക്കുകള്‍ മുഴുവന്‍ തെറ്റാണെന്നും തനിക്കൊപ്പം കുറച്ച് കമ്മിറ്റി അംഗങ്ങളുണ്ടെന്നും ശ്വേത പറഞ്ഞു. ഒന്‍പതുപേരാണ് തനിക്കെതിരെ നിന്നതെന്നും മറ്റാരും യോഗത്തില്‍ ഒന്നും പറഞ്ഞിട്ടില്ലെന്നും ശ്വേതാ മേനോന്‍ കൂട്ടിച്ചേര്‍ത്തു. സ്ത്രീകള്‍ തലപ്പത്ത് വന്നപ്പോള്‍ സംഘടന കുളമായി എന്ന പ്രതീതി ഉണ്ടായി എന്ന് പിഷാരടി ശ്വേതയോട് പറഞ്ഞു. ഇനിയും ഒരു അവസരം തരാന്‍ തങ്ങള്‍ക്കാവില്ലെന്നും ജനറല്‍ ബോഡിയാണ് അക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടതെന്നും രമേഷ് പിഷാരടി വ്യക്തമാക്കി.
Content Highlights: Amid rising tensions in the AMMA association, Shwetha Menon claimed she had proof of being humiliated at the meeting, while Ramesh Pisharody remarked on the negative perception created.