

കോൺഗ്രസിന്റെ പോഷക സംഘടനയായ ഒഐസിസി കുവൈറ്റിൽ ഭിന്നത രൂക്ഷമായി. ഇതേത്തുടർന്ന് രണ്ട് ജില്ലാ പ്രസിഡന്റുമാർ ഉൾപ്പെടെ 15 പ്രമുഖ നേതാക്കൾ രാജിവെച്ചു സമാന്തര സംഘടനയായ ജിപിസിസിയിൽ ചേർന്നതായി പ്രഖ്യാപിച്ചു. കേരളത്തിൽ കോൺഗ്രസ് പാർട്ടിയിൽ നേതാക്കൾ തമ്മിൽ അധികാര തർക്കം മുറുകുന്നതിനിടയിലാണ് നേതൃത്വത്തിന് തലവേദനയായി പുതിയ പ്രശ്നം ഉടലെടുത്തിരിക്കുന്നത്.
12 വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഒഐസിസി കുവൈറ്റിൽ വിഭാഗീയത മറ നീക്കി പുറത്തു വന്നിരിക്കുന്നത്. ഒഐസിസിയുടെ പ്രവർത്തനങ്ങളിൽ അതൃപ്തി പ്രകടിപ്പിച്ച് പാലക്കാട്, തിരുവനന്തപുരം ജില്ലാ പ്രസിഡന്റുമാർ ഉൾപ്പെടെ 15 ഓളം പ്രമുഖ നേതാക്കളാണ് സംഘടനയിൽ നിന്നും രാജി വെച്ചിരിക്കുന്നത്. സംഘടനയുടെ ജനാധിപത്യ സ്വഭാവം നഷ്ടപ്പെട്ടെന്നും ചില വ്യക്തികളുടെ പ്രത്യേക താല്പര്യങ്ങൾ സംരക്ഷിക്കാനാണ് നേതൃത്വം ശ്രമിക്കുന്നതെന്നുമെന്ന രൂക്ഷമായ വിമർശനമാണ് രാജിവെച്ചവർ ഉന്നയിക്കുന്നത്.
ജനാധിപത്യ ബോധമുള്ളവർക്കും അഭിമാനമുള്ളവർക്കും ഒഐസിസിയിൽ പ്രവർത്തിക്കാൻ കഴിയില്ല എന്നതാണ് എതിർ പക്ഷത്തിന്റെ ആരോപണം. മുൻപ് ഒഐസിസി നേതൃത്വവുമായി തെറ്റി പിരിഞ്ഞു ഒരു വിഭാഗം ഇൻകാസ്' എന്ന പേരിൽ മറ്റൊരു സമാന്തര സംഘടനയും രൂപീകരിച്ചിരുന്നു. ഏറ്റവും ഒടുവിൽ ഇപ്പോൾ സംഭവിച്ച കൂട്ട രാജി കുവൈറ്റിലെ കോൺഗ്രസ് അനുഭാവികൾക്കിടയിൽ രൂക്ഷമായ ഭിന്നതക്ക് കാരണമായിരിക്കുകയാണ്.
നിലവിൽ കേരളത്തിൽ നിയമസഭാ തിരഞ്ഞെടുപ്പിന് പിന്നാലെ ഉണ്ടായിരിക്കുന്ന മുഖ്യമന്ത്രി പദവിക്ക് വേണ്ടിയുള്ള തർക്കങ്ങൾ പൊതു ജനങ്ങൾക്കിടയിൽ അവമതിപ്പ് സൃഷ്ടിച്ചിരിക്കുകയാണ്. സമാന പ്രവർത്തനങ്ങളാണ് കുവൈറ്റിലെ കോൺഗ്രസ് രാഷ്ട്രീയവും മുന്നോട്ടുകൊണ്ടുപോകുന്നതെന്നാണ് സാധാരണക്കാരായ കോൺഗ്രസ് പ്രവർത്തകർ അഭിപ്രായപ്പെടുന്നത്.
Content Highlights: The Congress party faces a setback in Kuwait as 15 members of the OICC (Indian Overseas Congress) organization have resigned. Reports suggest that internal disagreements and dissatisfaction within the group led to the collective resignation, raising concerns within party leadership.