യുഗാന്ത്യം, ഛേത്രി ബൂട്ടഴിച്ചു; വിടവാങ്ങല് മത്സരത്തില് സമനില

പോരാട്ടത്തിനൊടുവില് പൊട്ടിക്കരഞ്ഞാണ് ഛേത്രി കളം വിട്ടത്

dot image

കൊല്ക്കത്ത: ഇന്ത്യന് ഫുട്ബോളില് യുഗാന്ത്യം. ഇന്ത്യയുടെ ഇതിഹാസതാരം സുനില് ഛേത്രി ബൂട്ടഴിച്ചു. വിടവാങ്ങല് മത്സരമായ ലോകകപ്പ് യോഗ്യത റൗണ്ടില് കുവൈത്തിനെതിരെ ഇന്ത്യ ഗോള്രഹിത സമനില വഴങ്ങി. ഇതിഹാസ നായകന് വിജയത്തോടെ യാത്രയയപ്പ് നല്കാന് സഹതാരങ്ങള് ഏറെ പരിശ്രമിച്ചെങ്കിലും സമനിലയില് കലാശിക്കുകയായിരുന്നു.

കൊല്ക്കത്തയിലെ സാള്ട്ട് ലേക്ക് സ്റ്റേഡിയത്തില് കുവൈത്തിനെതിരെ നടന്ന ലോകകപ്പ് യോഗ്യത മത്സരത്തില് ഗോള്രഹിത സമനിലയാണ് ഇന്ത്യ വഴങ്ങിയത്. ആദ്യ പകുതിയിലും രണ്ടാം പകുതിയിലും നിരവധി അവസരങ്ങള് ലഭിച്ചെങ്കിലും ഇരുടീമുകള്ക്കും ഗോളിലെത്താനായില്ല. 19 വര്ഷത്തോളം ഇന്ത്യന് ഫുട്ബോളിന്റെ നെടുംതൂണായ ഛേത്രിക്കും അവസാന മത്സരത്തില് ഗോളടിക്കാനായില്ല.

മത്സരത്തിന് ശേഷം ഒരുപാട് വൈകാരിക നിമിഷങ്ങള്ക്കാണ് ഇന്ത്യന് ഫുട്ബോള് ആരാധകര് സാക്ഷ്യം വഹിച്ചത്. പോരാട്ടത്തിനൊടുവില് പൊട്ടിക്കരഞ്ഞാണ് ഛേത്രി കളം വിട്ടത്. ഇതിഹാസ നായകനെ വിജയത്തോടെ യാത്രയയപ്പ് നല്കാന് കഴിയാതിരുന്നതിന്റെ വിഷമവും നിരാശയും സഹതാരങ്ങള്ക്കും ഉണ്ടായിരുന്നു.

ഇന്ത്യൻ ഫുട്ബോളിന്റെ അഭിമാന ഇതിഹാസം സുനിൽ ഛേത്രി അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിക്കുന്നു

കോരിത്തരിപ്പിച്ച, കയ്യടിപ്പിച്ച, ആർത്തുവിളിപ്പിച്ച 19 വര്ഷങ്ങള് നീണ്ട ഫുട്ബോള് ജീവിതം. 2005ൽ പാകിസ്താനെതിരെ ബൂട്ട് കെട്ടിയാണ് സുനില് ഛേത്രി ഇന്ത്യയ്ക്കായി അരങ്ങേറ്റം കുറിച്ചത്. 150 മത്സരങ്ങളിൽ 94 ഗോളുകൾ നേടി. രാജ്യാന്തര തലത്തില് ഏറ്റവും കൂടുതല് ഗോള് നേടിയവരുടെ ലിസ്റ്റില് നാലാമനാണ് ഛേത്രി. ഇപ്പോഴും കളിക്കളത്തിലുള്ളവരുടെ പട്ടികയില് മൂന്നാമൻ.

ഗോൾ വേട്ടയിൽ ക്രിസ്റ്റ്യാനോ റൊണാള്ഡോയ്ക്കും ലയണല് മെസിയ്ക്കും തൊട്ടുപിന്നിലാണ് സുനില് ഛേത്രിയുടെ സ്ഥാനം. രാജ്യത്തിനു വേണ്ടി ഏറ്റവും കൂടുതല് മത്സരം കളിച്ച താരവും ഏറ്റവും കൂടുതല് തവണ ക്യാപ്റ്റന്സി ബാന്ഡ് അണിഞ്ഞ കളിക്കാരനും ഛേത്രി തന്നെ. മേയ് 16-നാണ് സുനില് ഛേത്രി വിരമിക്കല് പ്രഖ്യാപിച്ചത്.

dot image
To advertise here,contact us
dot image