കാലിഫോർണിയ: കോപ്പ അമേരിക്കയ്ക്ക് മുമ്പായുള്ള സൗഹൃദ മത്സരത്തിൽ കോസ്റ്ററിക്കൻ കഥ കഴിച്ച് അർജന്റീന. ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് അർജന്റീനയുടെ വിജയം. ആദ്യ പകുതിയിൽ ലോകചാമ്പ്യന്മാർ ഒരു ഗോളിന് പിന്നിലായിരുന്നു. എന്നാൽ രണ്ടാം പകുതിയിൽ ഡി മരിയ തുടങ്ങിവെച്ച ഫ്രീക്വിക്ക് ഗോളിൽ നിന്നും അർജന്റീന തിരിച്ചുവരവിന് തുടക്കമിട്ടു.
മത്സരം പൂർണമായും അർജന്റീനൻ താരങ്ങളാണ് നിയന്ത്രിച്ചത്. എങ്കിലും ആദ്യ പകുതിയിൽ ലോകചാമ്പ്യന്മാർക്ക് പ്രതിരോധകോട്ടയൊരുക്കാൻ കോസ്റ്ററിക്കയ്ക്ക് കഴിഞ്ഞു. 35-ാം മിനിറ്റിലെ പ്രത്യാക്രമണത്തിലൂടെ മത്സരത്തിൽ മുന്നിലെത്താനും കോസ്റ്ററിക്കൻ ടീമിനായി. മാൻഫ്രെഡ് ഉഗാൽഡെ ആദ്യ ഗോൾ നേടി.
രണ്ടാം പകുതിയിൽ 52-ാം മിനിറ്റിൽ ലോകചാമ്പ്യന്മാരുടെ തിരിച്ചുവരവ് തുടങ്ങി. ഫ്രീക്വിക്ക് ഗോളിലൂടെ ഏയ്ഞ്ചൽ ഡി മരിയ അർജന്റീനയെ ഒപ്പമെത്തിച്ചു. 56-ാം മിനിറ്റിൽ മാക് അലിസ്റ്റർ അർജന്റീനയെ മുന്നിലെത്തിച്ചു. പിന്നാലെ 77-ാം മിനിറ്റിൽ ലൗട്ടാരോ മാർട്ടിനസും ഗോൾ നേടി. 18 മത്സരങ്ങളുടെ ഇടവേളയ്ക്കാണ് ലൗട്ടാരോ മാർട്ടിനെസ് അർജന്റീനയ്ക്കായി ഗോൾ നേടുന്നത്. പിന്നലെ ലോങ് വിസിൽ മുഴങ്ങുമ്പോൾ 3-1ന്റെ വിജയത്തോടെ കോപ്പ അമേരിക്കയ്ക്ക് നിലവിലെ ചാമ്പ്യന്മാർ ഒരുങ്ങുകയാണ്.