

ബഹ്റൈൻ: ഇരുരാജ്യങ്ങൾ തമ്മിലുള്ള പ്രതിരോധ ബന്ധം കൂടുതൽ ശക്തമാക്കുന്നതിന്റെ ഭാഗമായി ഉഭയകക്ഷി കരാറിൽ ഒപ്പുവെച്ച് ഫ്രാൻസും ബഹ്റൈനും. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിന്റെ ഔദ്യോഗിക ക്ഷണപ്രകാരം പാരിസിലെത്തിയ ബഹ്റൈൻ ഭരണാധികാരി ഹമദ് ബിൻ ഈസ ആൽ ഖലീഫ യും പ്രസിഡന്റ് മാക്രോണും തമ്മിൽ എലീസി കൊട്ടാരത്തിൽ നടത്തിയ ചർച്ചയിലാണ് ഈ തീരുമാനം. ആവശ്യമായ വിവരങ്ങൾ കൈമാറുന്നതിനും സൈനിക വൈദഗ്ധ്യം പങ്കുവെക്കുന്നതിനുമുള്ള വ്യവസ്ഥകൾ പുതിയ കരാറിലുണ്ട്.
ബഹ്റൈൻ നാഷണൽ സെക്യൂരിറ്റി അഡ്വൈസറും സുപ്രീം ഡിഫൻസ് കൗൺസിൽ സെക്രട്ടറി ജനറലുമായ ശൈഖ് നാസർ ബിൻ ഹമദ് ആൽ ഖലീഫ, ഫ്രഞ്ച് പ്രതിരോധ മന്ത്രാലയ ത്തിലെ മന്ത്രിയായ ആലിസ് റൂഫോ എന്നിവരാണ് കരാറിൽ ഒപ്പുവെച്ചത്. ഇരുരാജ്യങ്ങളും തമ്മിലുള്ള ചരിത്ര പരമായ ബന്ധത്തിന്റെ ആഴത്തെക്കുറിച്ചും വിവിധ മേഖലകളിൽ കൈവരിച്ച പുരോഗതിയെക്കുറിച്ചും പ്രസിഡന്റ് മാക്രോൺ ചർച്ചയിൽ വിശദമാക്കി.
ഉഭയകക്ഷി ബന്ധം എല്ലാ മേഖലകളിലും വ്യാപിപ്പിക്കാനും ജോയിന്റ് ബഹ്റൈൻ-ഫ്രഞ്ച് ഹൈക്കമ്മിറ്റിയുടെ പ്രവർത്തനം ഊർജിതമാക്കും. മേഖലയിലെ സംഘർഷങ്ങൾ ചർച്ചകളിലൂടെയും നയതന്ത്രത്തിലൂടെയും പരിഹരിക്കേണ്ടതിന്റെ ആവശ്യകത ചർച്ചയിൽ വിഷയമായി. അന്താരാഷ്ട്ര സുരക്ഷ ഉറപ്പാക്കുന്നതിലും അറബ് വിഷയങ്ങളിൽ ഫ്രാൻസ് നൽകുന്ന പിന്തുണയെയും രാജാവ് പ്രശംസിച്ചു. ഈ കരാർ മിഡിൽ ഈസ്റ്റിലെ സുരക്ഷാ മേഖലയിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരുമെന്നാണ് കരുതപ്പെടുന്നത്.
Content Highlights: Bahrain and France sign a bilateral agreement aimed at strengthening cooperation in key sectors including economy, investment, and technology.