ലണ്ടൻ: ഇംഗ്ലീഷ് ഫുട്ബോള് ക്ലബ് ചെല്സി ഉടമ ടോഡ് ബോഹ്ലിയ്ക്ക് കത്തയച്ച് ആരാധക സംഘം. ചെല്സി സപ്പോര്ട്ടേഴ്സ് ട്രസ്റ്റ് ആണ് ഉടമയ്ക്ക് കത്തയച്ചിരിക്കുന്നത്. ഇംഗ്ലീഷ് പ്രീമിയര് ലീഗിലെ ക്ലബിന്റെ മോശം പ്രകടനത്തിനെ തുടര്ന്നാണ് ആരാധക സംഘത്തിന്റെ പ്രതികരണം.
ചെല്സിക്ക് വലിയൊരു ആരാധക സംഘമുണ്ട്. അവരുമായുള്ള ഉടമകളുടെ ബന്ധം വഷളായികൊണ്ടിരിക്കുകയാണ്. ഈ രീതിയില് പോയാല് ഉടമകള്ക്കെതിരെയുള്ള പ്രതിഷേധം കടുപ്പിക്കുമെന്ന് ചെല്സി സപ്പോര്ട്ടേഴ്സ് ട്രസ്റ്റ് മുന്നറിയിപ്പ് നല്കി. മത്സര ഫലങ്ങള് ഉള്പ്പെടെ ആരാധക സംഘവുമായി ചര്ച്ച ചെയ്യണമെന്നും ഇവര് ആവശ്യപ്പെട്ടു.
2022ലാണ് റഷ്യന് വംശജന് റോമന് അബ്രാമോവിച്ചില് നിന്ന് അമേരിക്കന് വ്യവസായി ടോഡ് ബോഹ്ലി ചെല്സിയുടെ ഉടമസ്ഥാവകാശം സ്വന്തമാക്കിയത്. പുടിന്റെ യുക്രൈന് അധിനിവേശത്തിന് പിന്നാലെ അബ്രാമോവിച്ച് ചെല്സിയുടെ ഉടമസ്ഥാവകാശം വില്ക്കാന് നിര്ബന്ധിതനാകുകയായിരുന്നു. എന്നാല് പുതിയ ഉടമ ടോഡ് ബോഹ്ലിയുടെ കീഴില് ചെല്സി ആരാധകര് തൃപ്തരല്ല.
മത്സരങ്ങള് വിജയിക്കുമ്പോഴും ഉടമയ്ക്കെതിരായ പ്രതിഷേധം ശക്തമായിരുന്നുവെന്ന് ചെല്സി സ്പ്പോര്ട്ടേഴ്സ് ട്രസ്റ്റ് പറയുന്നു. തീരുമാനങ്ങള് എടുക്കുന്നതിനും നടപ്പാക്കുന്നതിനും ചെല്സി മാനേജ്മെന്റ് പരാജയമാണ്. വനിതകള്ക്കും യുവാക്കള്ക്കും ഉയര്ന്ന ടിക്കറ്റ് വില നടപ്പാക്കുന്നതായും ആരാധകര് ആരോപിച്ചു.