മാറക്കാനയിൽ മരണപ്പോര്; ഒട്ടമെൻഡി ഗോളിൽ അർജന്റീന

16 ഫൗളുകളാണ് ആദ്യ പകുതിയിൽ ബ്രസീൽ താരങ്ങളുടെ സമ്പാദ്യം.

dot image

മാറക്കാന: ഫിഫ ലോകകപ്പ് യോഗ്യത മത്സരത്തിൽ ബ്രസീലിനെ ഒരു ഗോളിന് മറികടന്ന് അർജൻ്റീന. നിക്കോളാസ് ഒട്ടമെൻഡിയാണ് അർജന്റീനൻ വിജയഗോൾ നേടിയത്. കഴിഞ്ഞ മത്സരത്തിൽ ഉറുഗ്വേയോട് തോൽവി വഴങ്ങിയ ലോകചാമ്പ്യന്മാർ വീണ്ടും വിജയവഴിയിൽ തിരിച്ചെത്തി.

മത്സരത്തിന് മുമ്പെ ആരാധകർ തമ്മിൽ തുടങ്ങിയ ഏറ്റുമുട്ടൽ കളത്തിൽ താരങ്ങൾ തമ്മിലും തുടർന്നു. ആദ്യ 14 മിനിറ്റിനുള്ളിൽ രണ്ട് യെല്ലോ കാർഡുകളാണ് ബ്രസീൽ താരങ്ങൾക്ക് ലഭിച്ചത്. റോഡ്രിഗോ ഡി പോളിനെ ഫൗൾ ചെയ്തതിന് എട്ടാം മിനിറ്റിൽ ഗബ്രിയേൽ ജിസ്യൂസിനും 14-ാം മിനിറ്റിൽ റാഫീഞ്ഞയും മഞ്ഞക്കാർഡുകൾ കണ്ടു. 32-ാം മിനിറ്റിൽ ബ്രസീലിന്റെ കാർലോസ് അഗസ്റ്റോയും മഞ്ഞക്കാർഡ് വഴങ്ങി.

അർജന്റീന-ബ്രസീൽ ആരാധകർ തമ്മിൽ ഏറ്റുമുട്ടൽ; അരമണിക്കൂർ വൈകി കിക്കോഫ്

ആദ്യ പകുതിയിൽ ഇരുടീമുകളും തമ്മിൽ കടുത്ത പോരാട്ടത്തിനാണ് സാക്ഷ്യം വഹിച്ചത്. ഇരുടീമുകൾക്കും ആദ്യ പകുതിയിൽ ഗോൾ നേടാനായില്ല. 16 ഫൗളുകളാണ് ആദ്യ പകുതിയിൽ ബ്രസീൽ താരങ്ങളുടെ സമ്പാദ്യം. ആറ് ഫൗളുകൾ അർജൻ്റീന താരങ്ങളുടെ വകയായിരുന്നു. 62 ശതമാനം സമയവും അർജൻ്റീനൻ ടീമിനായിരുന്നു പന്തിന്റെ നിയന്ത്രണം.

രണ്ടാം പകുതിയിലും ഫൗളുകൾക്ക് കുറവുണ്ടായില്ല. ആദ്യ മിനിറ്റുകളിൽ ബ്രസീൽ താരങ്ങളായിരുന്നു പന്തിനെ നിയന്ത്രിച്ചത്. 58-ാം മിനിറ്റിൽ ഗബ്രിയേൽ ജിസ്യൂസ് തൊടുത്ത ഷോട്ട് എമിലിയാനോ മാർട്ടിനെസ് ധീരമായി തടഞ്ഞിട്ടു. ഇതോടെ ജാഗ്രത പുലർത്തിയ അർജന്റീന മത്സരത്തിലേക്ക് തിരികെ വന്നു.

67-ാം മിനിറ്റിൽ ലോകചാമ്പ്യന്മാർ ലീഡെടുത്തു. ജിയോവാനി ലോസെൽസോയുടെ കോർണർ തകർപ്പൻ ഹെഡറിലൂടെ നിക്കോളാസ് ഒട്ടമെൻഡി വലയിലാക്കി. പിന്നാലെ അർജന്റീനൻ ടീമിന്റെ തുടർ ആക്രമണങ്ങൾ ബ്രസീൽ പോസ്റ്റിലേക്ക് ലക്ഷ്യം വെച്ചു നീങ്ങി. എങ്കിലും കൂടുതൽ ഗോൾ വഴങ്ങുന്നത് ബ്രസീൽ പ്രതിരോധം തടഞ്ഞുനിർത്തി. പിന്നീട് തിരിച്ചടിക്കാനുള്ള ബ്രസീൽ ശ്രമങ്ങളും ഫലം കണ്ടില്ല.

81-ാം മിനിറ്റിൽ ബ്രസീൽ താരം ജോലിന്റൺ ചുവപ്പുകാർഡ് വഴങ്ങി. അവസാന മിനിറ്റുകളിൽ സമനില പിടിക്കാനുള്ള ബ്രസീൽ ശ്രമങ്ങൾ ഫലം കാണാതായതോടെ മത്സരം അർജന്റീന കൈപ്പിടിയിലാക്കി. മത്സരത്തിൽ ആകെ 42 ഫൗളുകൾ ഉണ്ടായി. 26ഉം ബ്രസീൽ വകയായിരുന്നു.

dot image
To advertise here,contact us
dot image