ജർമ്മനിക്ക് യുവപരിശീലകൻ; സ്വന്തം നാട്ടിലെ യൂറോ കപ്പ് വരെ ജൂലിയൻ നാഗിൽസ്മാന് നിയമനം

ഹാൻസി ഫ്ലിക്കിനെ പുറത്താക്കിയ ഒഴിവിലേക്കാണ് ജൂലിയൻ നാഗിൽസ്മാന്റെ നിയമനം
ജർമ്മനിക്ക് യുവപരിശീലകൻ; സ്വന്തം നാട്ടിലെ യൂറോ കപ്പ് വരെ ജൂലിയൻ നാഗിൽസ്മാന് നിയമനം

ബെർലിൻ: ജർമ്മൻ ഫുട്ബോളിന്റെ മുഖ്യപരിശീലകനായി ജൂലിയൻ നാഗിൽസ്മാനെ നിയമിച്ചു. അടുത്ത വർഷം സ്വന്തം മണ്ണിൽ നടക്കുന്ന യൂറോ കപ്പ് വരെയാണ് നാഗിൽസ്മാന്റെ നിയമനം. ജപ്പാനെതിരെ ഒന്നിനെതിരെ നാല് ഗോളുകൾക്ക് തോറ്റതിന് പിന്നാലെ ജർമ്മനി പഴയ കോച്ച് ഹാൻസി ഫ്ലിക്കിനെ പുറത്താക്കിയിരുന്നു.

നാല് തവണ ലോകചാമ്പ്യനായ ജർമ്മനി കുറച്ചുവർഷങ്ങളായി മോശം ഫോമിലാണ്. 2018, 2022 ലോകകപ്പുകളിലെ ഗ്രൂപ്പ് സ്റ്റേജിൽ തന്നെ ജർമ്മനി ലോകകപ്പിൽ നിന്ന് പുറത്തായിരുന്നു. ബയേൺ മ്യൂണിക്, ആര്‍ബി ലെയ്പ്‌സിഗ്, ഹോഫെൻഹെയിം ടീമുകളെ നാഗിൽസ്മാൻ മുമ്പ് തോൽപ്പിച്ചിരുന്നു. 2021-22 സീസണിൽ നാഗിൽസ്മാന്റെ കീഴിലായിരുന്നു ബയേൺ ബുന്ദസ്‌ലിഗ കിരീടം നേടിയത്. എന്നാൽ ഈ വർഷം ആദ്യം നാഗിൽസ്മാനെ ബയേൺ പുറത്താക്കി. ടീം മാനേജ്മെൻ്റുമായുള്ള ആഭ്യന്തര പ്രശ്നങ്ങളെ തുടർന്നാണ് നാഗിൽസ്മാൻ പുറത്തായത്.

ജർമ്മൻ ഫുട്ബോളിലെ പ്രായം കുറഞ്ഞ രണ്ടാമത്തെ പരിശീലകനാണ് ജൂലിയൻ നാഗിൽസ്മാൻ. 1926ൽ 34-ാം വയസിൽ നിയമിതനായ ഓട്ടോ നേർസ് ആണ് ഏറ്റവും കുറഞ്ഞ പ്രായത്തിൽ ജർമ്മൻ പരിശീലകനായത്. ജൂലിയൻ നാഗിൽസ്മാന് 36 വയസുണ്ട്. 20-ാം വയസിൽ കാൽമുട്ടിനേറ്റ പരിക്കിനെ തുടർന്ന് നാഗിൽസ്മാൻ ഫുട്ബോൾ കരിയർ അവസാനിപ്പിച്ചിരുന്നു. പിന്നാലെ പരിശീലക രംഗത്തേയ്ക്ക് തിരിയുകയായിരുന്നു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com