

പ്രഭാസ് നായകനായെത്തി 2023 ൽ പുറത്തിറങ്ങിയ ബ്രഹ്മാണ്ഡ ചിത്രമായിരുന്നു 'ആദിപുരുഷ്'. രാമായണത്തെ ആസ്പദമാക്കിയാണ് ചിത്രമൊരുക്കിയിരിക്കുന്നത്. കൃതി സനോൺ, സെയ്ഫ് അലി ഖാൻ എന്നിവരും പ്രഭാസിനൊപ്പം പ്രധാന വേഷത്തിലെത്തിയിരുന്നു. സിനിമയ്ക്ക് വേണ്ടി എഴുതിയ സംഭാഷണങ്ങളോർത്ത് ലജ്ജ തോന്നുന്നെന്നും 'ആദിപുരുഷ്' തന്റെ ജീവിതത്തിലെ ഏറ്റവും വലിയ തെറ്റായിരുന്നു എന്നും മനസുതുറക്കുകയാണ് ചിത്രത്തിൻ്റെ തിരക്കഥാകൃത്തും ഗാനരചയിതാവുമായ മനോജ് മുൻതഷിർ.
'തുടക്കത്തിൽ വിമർശനങ്ങളെ ഞാൻ വളരെ നിസാരമായാണ് കണ്ടത്. കാര്യങ്ങൾ മനസ്സിലാക്കാൻ എനിക്ക് രണ്ട് ദിവസമെടുത്തു. 'ആദിപുരുഷ്' എന്റെ ജീവിതത്തിലെ ഏറ്റവും വലിയ തെറ്റായിരുന്നു. ആ സിനിമയെ ന്യായീകരിക്കാൻ ശ്രമിച്ചത് അതിലും വലിയ തെറ്റായിപ്പോയി. ആ സിനിമയുമായി ചുറ്റിപറ്റിയുണ്ടായ എല്ലാ കാര്യങ്ങളിലും എനിക്ക് ലജ്ജ തോന്നുന്നു. സംഭവിച്ചതിനെല്ലം ഈ രാജ്യത്തോടും പ്രേക്ഷകരോടും ഞാൻ ക്ഷമ ചോദിക്കുന്നു.
സിനിമയ്ക്ക് വേണ്ടി എഴുതിയ സംഭാഷണങ്ങളോർക്കുമ്പോൾ എനിക്ക് ലജ്ജ തോന്നുന്നു. ഹനുമാനെക്കുറിച്ചുള്ള പരാമർശങ്ങൾ ഉൾപ്പെടെ നിരവധി കാര്യങ്ങൾ സന്ദർഭത്തിൽ നിന്ന് അടർത്തിമാറ്റിയതാണ്. ഇപ്പോൾ തിരിഞ്ഞുനോക്കുമ്പോൾ, അതൊക്കെ എഴുതിയതോർത്ത് എനിക്ക് ലജ്ജ തോന്നുന്നു. എന്ത് ചിന്തിച്ചാണ് അന്ന് ഞാൻ അതെഴുതിയതെന്ന് എനിക്കറിയില്ല. ശ്രീരാമനോടും ഹനുമാനോടും നീതി പുലർത്താൻ എനിക്കായില്ല', മനോജ് മുൻതഷിറിൻ്റെ വാക്കുകൾ.
600 കോടി ബഡ്ജറ്റിൽ നിർമിച്ച ആദിപുരുഷ് 390 കോടിയോളമാണ് ലോകമെമ്പാടുമായി കളക്ട് ചെയ്തത്. രാവണനായി സെയ്ഫ് അലി ഖാനും സീതയായി കൃതി സനോണും ആണ് ചിത്രത്തിലെത്തിയത്.
Content Highlights: Writer Manoj Muntashir has reflected on the criticism surrounding Adipurush, calling it the biggest mistake of his career. He admitted feeling embarrassed when he thinks about the film's dialogues and acknowledged the backlash the movie received after its release.