ഇന്ദ്രൻസ്-മീനാക്ഷി ചിത്രം 'പ്രൈവറ്റ്' മെൽബൺ ഇന്ത്യൻ ഫിലിം ഫെസ്റ്റിവലിലേക്ക്

നേരത്തെ 48 -മത് മോസ്കോ അന്താരാഷ്ട്ര ചലച്ചിത്രമേളയിലേയ്ക്കും പ്രൈവറ്റ് ഔദ്യോഗികമായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു

ഇന്ദ്രൻസ്-മീനാക്ഷി ചിത്രം 'പ്രൈവറ്റ്' മെൽബൺ ഇന്ത്യൻ ഫിലിം ഫെസ്റ്റിവലിലേക്ക്
dot image

ദീപക് ഡിയോൺ തിരക്കഥയെഴുതി സംവിധാനം ചെയ്ത മലയാള സിനിമ ‘പ്രൈവറ്റ്’ 17-ാമത് ഇന്ത്യൻ ഫിലിം ഫെസ്റ്റിവൽ ഓഫ് മെൽബൺ (IFFM)ലേക്ക് ഔദ്യോഗികമായി തിരഞ്ഞെടുക്കപ്പെട്ടു. ഓസ്‌ട്രേലിയയിലെ മെൽബണിൽ 2026 ഓഗസ്റ്റ് 13 മുതൽ 23 വരെയാണ് ഫെസ്റ്റിവൽ നടക്കുന്നത്.

ഇന്ത്യയ്ക്ക് പുറത്തുള്ള ഏറ്റവും വലിയ വാർഷിക ഇന്ത്യൻ ചലച്ചിത്രമേളയായാണ് ഇന്ത്യൻ ഫിലിം ഫെസ്റ്റിവൽ ഓഫ് മെൽബൺ അറിയപ്പെടുന്നത്. ഓസ്‌ട്രേലിയയിലെ ഇന്ത്യൻ സിനിമയുടെ ഏറ്റവും പ്രധാനപ്പെട്ട ആഘോഷമായും ഇത് കണക്കാക്കപ്പെടുന്നു. വിക്ടോറിയ സംസ്ഥാന സർക്കാരിന്റെ പിന്തുണയോടെയാണ് ഈ മേള സംഘടിപ്പിക്കുന്നത്. ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ മികച്ച സിനിമകളെ ലോകത്തിന് മുന്നിലെത്തിക്കുന്ന ഈ മേളയിൽ അന്താരാഷ്ട്ര പ്രശസ്തരായ സംവിധായകരും അഭിനേതാക്കളും ചലച്ചിത്രപ്രവർത്തകരും പങ്കെടുക്കാറുണ്ട്. ഷാരൂഖ് ഖാൻ, അമിതാഭ് ബച്ചൻ, ആമിർ ഖാൻ, എ ആർ റഹ്മാൻ, രാജ്കുമാർ ഹിരാനി തുടങ്ങി ഇന്ത്യൻ സിനിമയിലെ നിരവധി പ്രമുഖരെ മുൻ വർഷങ്ങളിൽ ഐഎഫ്എഫ്എം ആദരിക്കുകയും വേദിയിലെത്തിക്കുകയും ചെയ്തിട്ടുണ്ട്.

നേരത്തെ 48 -മത് മോസ്കോ അന്താരാഷ്ട്ര ചലച്ചിത്രമേളയിലേയ്ക്കും പ്രൈവറ്റ് ഔദ്യോഗികമായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ദേശീയ-പ്രാദേശിക തലങ്ങളിലെ നിരവധി ചലച്ചിത്രമേളകളിലും ചിത്രം പ്രദർശിപ്പിക്കപ്പെട്ടിരുന്നു. മെൽബൺ ഇന്ത്യൻ ഫിലിം ഫെസ്റ്റിവലിലേക്കുള്ള തിരഞ്ഞെടുപ്പോടെ ചിത്രത്തിന്റെ അന്താരാഷ്ട്ര ചലച്ചിത്രയാത്രയ്ക്ക് മറ്റൊരു ശ്രദ്ധേയമായ അംഗീകാരം കൂടി ലഭിച്ചിരിക്കുകയാണ്.

സെന്‍സര്‍ ബോര്‍ഡിന്റെ ഇടപെടല്‍ പ്രൈവറ്റിന്റെ റിലീസ് ഉള്‍പ്പെടെ വൈകിച്ചത് നേരത്തെ വിവാദമായിരുന്നു. 2025 ആഗസ്റ്റ് ഒന്നിന് നിശ്ചയിച്ചിരുന്ന പ്രെെവറ്റിന്‍റെ റിലീസ് സെന്‍സര്‍ ബോര്‍ഡിന്റെ ഇടപെടലിനെ തുടര്‍ന്ന് ഒക്ടോബര്‍ 10 നായിരുന്നു തിയേറ്ററുകളിലെത്തിയത്. നിരവധി വെട്ടലുകള്‍ നിര്‍ദ്ദേശിച്ചായിരുന്നു സിനിമയ്ക്ക് സെന്‍സര്‍ ബോര്‍ഡ് പ്രദര്‍ശനാനുമതി നല്‍കിയത്.

വിചിത്രമായ ന്യായങ്ങള്‍ നിരത്തിയായിരുന്നു സെന്‍സര്‍ ബോര്‍ഡ് പ്രൈവറ്റിന് കത്രിക വെച്ചത്. പൗരത്വ ബില്‍, ഹിന്ദി സംസാരിക്കുന്നവര്‍, ബിഹാര്‍, രാമരാജ്യം തുടങ്ങിയ വാക്കുകള്‍ സിനിമയില്‍ നിന്ന് ഒഴിവാക്കാന്‍ സെന്‍സര്‍ ബോര്‍ഡ് നിര്‍ദ്ദേശിച്ചിരുന്നു. ഈ ഭാഗങ്ങള്‍ മ്യൂട്ട് ചെയ്താണ് സിനിമ തിയേറ്ററുകളിലെത്തിയത്. ഗൗരി ലങ്കേഷ്, കല്‍ബുര്‍ഗി അടക്കമുള്ളവര്‍ക്കായി സിനിമയുടെ ടെയ്ല്‍ എന്‍ഡില്‍ ഉണ്ടായിരുന്ന ശ്രദ്ധാഞ്ജലി റീ എഡിറ്റ് ചെയ്യാനും സെന്‍സര്‍ ബോര്‍ഡ് നിര്‍ദ്ദേശിച്ചിരുന്നു.

ഇന്ദ്രന്‍സ്, മീനാക്ഷി അനൂപ്, അന്നു ആന്റണി എന്നിവരാണ് പ്രൈവറ്റില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ദീപക് ഡിയോണാണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത്. സി ഫാക്ടര്‍ ദ എന്റര്‍ടെയ്ന്‍മെന്റ് കമ്പനിയുടെ ബാനറില്‍ വി കെ ഷബീറാണ് ചിത്രത്തിന്റെ നിര്‍മ്മാതാവ്. മമ്മൂട്ടി ചിത്രമായ കളങ്കാവന്‍ അടക്കം നിരവധി ചിത്രങ്ങള്‍ക്ക് കാമറ ചലിപ്പിച്ച ഫൈസല്‍ അലിയാണ് ഛായാഗ്രാഹകന്‍. നവാഗതനായ അശ്വിന്‍ സത്യയാണ് സിനിമയുടെ സംഗീതവും പശ്ചാത്തല സംഗീതവും ഒരുക്കിയിരിക്കുന്നത്. എഡിറ്റര്‍-ജയകൃഷ്ണന്‍, വസ്ത്രാലങ്കാരം-സരിത സുഗീത്, മേക്കപ്പ്-ജയന്‍ പൂങ്കുളം, ആര്‍ട്ട് മുരളി-ബേപ്പൂര്‍, പ്രൊഡക്ഷന്‍ ഡിസൈന്‍-സുരേഷ് ഭാസ്‌കര്‍, സൗണ്ട് ഡിസൈന്‍-അജയന്‍ അടാട്ട്, സൗണ്ട് മിക്സിംഗ്- പ്രമോദ് തോമസ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-നിജില്‍, സ്റ്റില്‍സ്-അജി കൊളോണിയ, പിആര്‍ഒ-എ എസ് ദിനേശ് തുടങ്ങിയവരാണ് ചിത്രത്തിന്റെ അണിയറയില്‍.

Content Highlights: Private, starring Indrans and Meenakshi, has been selected for the Melbourne Indian Film Festival. The selection is a significant achievement for the film and adds to the growing international recognition of Malayalam cinema

dot image
To advertise here,contact us
dot image