

മമ്മൂട്ടിയെ നായകനാക്കി ക്യൂബ്സ് എന്റർടൈൻമെന്റ് നേരത്തെ ഒരു സിനിമ പ്രഖ്യാപിച്ചിരുന്നു. ഖാലിദ് റഹ്‌മാൻ ആയിരുന്നു ഈ ചിത്രം സംവിധാനം ചെയ്യാനിരുന്നത്. എന്നാൽ തുടർന്ന് ഈ സിനിമ ഉപേക്ഷിച്ചു. ഇപ്പോഴിതാ ഈ സിനിമയെക്കുറിച്ചുള്ള ഒരു എക്സ്ക്ലൂസീവ് അപ്‌ഡേറ്റ് റിപ്പോർട്ടർ ഫിലിംസിനോട് പങ്കുവെക്കുകയാണ് നിർമാതാവ് ഷെരീഫ് മുഹമ്മദ്. ചിത്രത്തിന് സംഗീതം നൽകാൻ അനിരുദ്ധിനെ സമീപിച്ചിരുന്നു എന്നും അദ്ദേഹം സിനിമ ചെയ്യാൻ സമ്മതിച്ചിരുന്നു എന്നും ഷെരീഫ് പറഞ്ഞു.
'മമ്മൂക്ക പ്രോജെക്ടിന് ഒരു ഫ്യൂച്ചർ ഉണ്ട്. ഞങ്ങളുടെ ഇൻസ്റ്റഗ്രാം പേജിൽ മമ്മൂക്കയുടെ ആ സിനിമയുടെ പോസ്റ്റർ തന്നെയാണ് പിൻ ചെയ്തു വെച്ചിരിക്കുന്നത്. അത് മമ്മൂട്ടി കമ്പനിയുടെ പേജിലും ഉണ്ട്. അത് രണ്ടു പേരും മാറ്റാത്ത ഇടത്തോളം ആ സിനിമ ഉറപ്പായും ഉണ്ടാകും. അനിരുദ്ധിനെ മലയാളത്തിലേക്ക് കൊണ്ടുവരാൻ ഇരുന്ന സിനിമ ആയിരുന്നു ഈ മമ്മൂട്ടി ചിത്രം. ഞങ്ങൾ സംസാരിച്ച് അനിരുദ്ധ് സിനിമ ചെയ്യാമെന്നും സമ്മതിച്ചിരുന്നു. എന്നാൽ ചില ടെക്‌നികൾ പ്രശ്നങ്ങൾ ഉള്ളതുകൊണ്ട് ഞങ്ങൾ രണ്ടു പേരും ആ പ്രോജെക്റ്റിൽ നിന്ന് മാറി. എന്തായാലും മലയാളത്തിലേക്ക് അനിരുദ്ധ് വരും. വേറെ ആര് കൊണ്ടുവന്നില്ലേലും ഞങ്ങൾ കൊണ്ട് വരും', ഷെരീഫിന്റെ വാക്കുകൾ.
കാട്ടാളൻ ആണ് ഇനി പുറത്തിറങ്ങാനുള്ള ക്യൂബ്സ് എന്റർടൈൻമെന്റ് ചിത്രം. 'മാർക്കോ' എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം ആൻ്റണി വർഗീസ് പെപ്പെ, ദുഷാര വിജയൻ, സുനിൽ, കബീർ സിംഗ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഷരീഫ് മുഹമ്മദ് നിർമ്മിച്ച് പോൾ ജോർജ്ജ് സംവിധാനം ചെയ്യുന്ന സിനിമയാണിത്. ഈദ് റിലീസായി മെയ് 28ന് ചിത്രമെത്തും. പാൻ ഇന്ത്യൻ താരങ്ങളായ സുനിൽ, കബീർ ദുഹാൻ സിങ് എന്നിവരേയും ജഗദീഷ്, സിദ്ധിഖ്, ആൻസൺ പോള്‍, രാജ് തിരൺദാസു, ഷോൺ ജോയ് തുടങ്ങിയ ശ്രദ്ധേയ താരങ്ങളേയും റാപ്പർ ബേബി ജീനിനേയും ഹനാൻ ഷായേയും കിൽ താരം പാർത്ഥ് തീവാരിയേയും, 'ലോക' ഫെയിം ഷിബിൻ എസ്. രാഘവിനേയും ഹിപ്സ്റ്റർ പ്രണവ് രാജിനേയും കോൾ മീ വെനത്തേയും ചിത്രത്തിലേക്ക് സ്വാഗതം ചെയ്തുകൊണ്ട് അടുത്തിടെ പോസ്റ്ററുകള്‍ എത്തിയിരുന്നത് വലിയ ശ്രദ്ധ നേടിയിരുന്നു.
Content Highlights: Anirudh ravichander was supposed to do music for Mammootty-cubes entertainment film says producer