

സിനിമകളുടെ ബോക്സ് ഓഫീസ് കളക്ഷൻ റിപ്പോർട്ടുകളിൽ വിശ്വാസമില്ലെന്ന് സംവിധായകൻ പ്രിയദർശൻ. പല സിനിമകളുടെയും കളക്ഷൻ റിപ്പോർട്ടുകൾ രാജ്യത്തെ ജനസംഖ്യയേക്കാൾ വലുതാണെന്ന് തോന്നിപ്പിക്കാറുണ്ടെന്നും നിർമ്മാതാക്കൾ മനഃപൂർവ്വം കണക്കുകൽ പെരുപ്പിച്ച് കാണിക്കുന്നുവെന്നും പ്രിയദർശൻ പറഞ്ഞു. സിനിമാ വ്യവസായത്തിലെ കണക്കുകൂട്ടലുകൾ തെറ്റായ ദിശയിലാണ് പോകുന്നതെന്നും അദ്ദേഹം ചൂണ്ടികാണിച്ചു.
'സിനിമകളുടെ കളക്ഷന്‍ കാണുമ്പോള്‍ ഇത് എങ്ങനെ വന്നു എന്ന് ഞാന്‍ കണക്ക് കൂട്ടും. ചിലപ്പോള്‍ രാജ്യത്തെ ജനസംഖ്യയേക്കാള്‍ വലുതായിരിക്കും കളക്ഷന്‍. അതിനാല്‍ എനിക്കിത് വിശ്വസിക്കാന്‍ സാധിക്കില്ല. സിനിമാ വ്യവസായത്തിലെ കണക്കുകൂട്ടലുകള്‍ തെറ്റായ രീതിയിലാണ് മുന്നോട്ട് പോകുന്നത്. ചിലത് കാണുമ്പോള്‍ ഞാന്‍ നിര്‍മ്മാതാക്കളോട് നേരിട്ട് അന്വേഷിച്ചിട്ടുമുണ്ട്. ഞങ്ങള്‍ക്ക് അത് ചെയ്തേ പറ്റൂ എന്നാണ് അവര്‍ പറഞ്ഞിട്ടുള്ളത്. ഇന്ന് എല്ലാ സിനിമയും 100 കോടി ക്ലബ്ബ് സിനിമയാണ്. അതില്‍ ആര്‍ക്കും താല്‍പര്യമില്ല. അവര്‍ക്ക് താല്‍പര്യം 500 കോടി, 1000 കോടി ക്ലബ്ബുകളില്‍ ആണ്.
'ധുരന്ദര്‍ വരുന്നതിന് മുന്‍പ് ബോളിവുഡ് നേരിട്ടിരുന്ന ഒരു വിമര്‍ശനം തെന്നിന്ത്യന്‍ സിനിമകള്‍ കൂടുതല്‍ റിയലിസ്റ്റിക് ആണെന്നായിരുന്നു. പുഷ്പ ആണെങ്കിലും കാന്താര ആണെങ്കിലും അവര്‍ സിനിമയെ ട്രീറ്റ് ചെയ്തിരിക്കുന്നത് റിയലിസ്റ്റിക് ആയാണ്. കണ്ടിരിക്കുമ്പോള്‍ അത് സംഭവിച്ചേക്കാമെന്ന് നിങ്ങള്‍ക്ക് തോന്നും. അതുപോലെയാണ് ഹോളിവുഡ് സിനിമകള്‍ കാണുമ്പോഴും. മിഷന്‍ ഇംപോസിബിള്‍ കാണുമ്പോള്‍ അവരത് ചിത്രീകരിച്ച രീതി കൊണ്ട് നിങ്ങള്‍ക്ക് സംശയമൊന്നും തോന്നില്ല.
അവിശ്വസനീയമായ കഥകള്‍ അവര്‍ വിശ്വസനീയമായി അവതരിപ്പിച്ചു. ബോളിവുഡിൽ സംഭവിച്ചത് എന്താണെന്ന് വച്ചാല്‍ ബോളിവുഡിലെ ഭൂരിഭാഗം ചിത്രങ്ങളും വളരെ വളരെ വ്യാജമായാണ് എനിക്ക് തോന്നിയിട്ടുള്ളത്. റോക്കി ഓര്‍ റാണി കി പ്രേം കഹാനി നല്ല സിനിമയായിരുന്നു. അത് സത്യത്തില്‍ പഴയ തിയറി അനുസരിച്ചുള്ള സിനിമയാണ്. പക്ഷേ ഇന്നത്തെ ചെറുപ്പക്കാരും അത് ആസ്വദിക്കുന്നു. കാരണം സിനിമ വിശ്വസനീയമായി കാണപ്പെടുന്നു. പക്ഷേ വരുന്നതില്‍ 90 ശതമാനം സിനിമകളും ശരിയായിട്ടല്ലാതെ എടുക്കപ്പെട്ടവയാണ്', പ്രിയദര്‍ശന്‍ പറഞ്ഞു. വെറൈറ്റി ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് പ്രതികരണം.
Content Highlights: Veteran filmmaker Priyadarshan has expressed skepticism about movie box office reports, stating that many producers exaggerate collection figures to generate publicity and maintain a film’s hype.