'ഐഫോൺ 17ഉം രാജമൗലിയുടെ സിനിമയും കാവി നിറത്തിൽ, ഭാവിയുടെ നിറമാണ് കാവി'യെന്ന് തെലങ്കാന ബിജെപി, പിന്നാലെ വിമർശനം

ഭാവിയുടെ നിറമാണ് കാവിയെന്ന് തെലങ്കാന ബിജെപി, പത്താൻ എന്ന സിനിമയിൽ ദീപിക പദുകോൺ ധരിച്ചിരുന്ന ബിക്കിനിയുടെ നിറത്തെച്ചൊല്ലി സംഘപരിവാർ ഭീഷണി മുഴക്കിയത് ഓർമിപ്പിച്ച് സോഷ്യൽ മീഡിയ

'ഐഫോൺ 17ഉം രാജമൗലിയുടെ സിനിമയും കാവി നിറത്തിൽ, ഭാവിയുടെ നിറമാണ് കാവി'യെന്ന് തെലങ്കാന ബിജെപി, പിന്നാലെ വിമർശനം
dot image

മഹേഷ് ബാബുവിനെ നായകനാക്കി എസ് എസ് രാജമൗലി ഒരുക്കുന്ന ബ്രഹ്‌മാണ്ഡ ചിത്രമാണ് വാരാണാസി. സിനിമയെ പുകഴ്ത്തികൊണ്ട് കഴിഞ്ഞ ദിവസം തെലങ്കാന ബിജെപി പങ്കിട്ട ഒരു പോസ്റ്റാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. 'ഐഫോൺ 17ഉം രാജമൗലിയുടെ സിനിമയും കാവി നിറത്തിൽ ഭാവിയുടെ നിറമാണ് കാവി' എന്നാണ് തെലങ്കാന ബിജെപി പങ്കിട്ട പോസ്റ്റ്. ഇതിന് പിന്നാലെ വ്യാപക വിമർശനമാണ് ഉയരുന്നത്.

ഐഫോൺ 17 ന്റെ നിറം മങ്ങുന്നുണ്ടെന്നും വിദേശ രാജ്യങ്ങളിൽ ജയിലിൽ കഴിയുന്നവരുടെ യൂണിഫോമിന്റെ നിറം കാവി ആണെന്നും കമന്റുകൾ ഉണ്ട്. പത്താൻ എന്ന സിനിമയിൽ ദീപിക പദുകോൺ ധരിച്ചിരുന്ന ബിക്കിനിയുടെ നിറം കാവിയായതിനെ തുടർന്ന് സംഘപരിവാർ ഉണ്ടാക്കിയ കോലാഹലങ്ങളും ഭീഷണി മുഴക്കിയതും ചിലർ ഓർമിപ്പിക്കുന്നുണ്ട്.

അതേസമയം, ഇപ്പോൾ വാരാണസി സിനിമയിക്കെതിരെ തീവ്ര ഹിന്ദുത്വവാദികൾ തിരിഞ്ഞിട്ടുണ്ട്. സിനിമയുടെ ടൈറ്റിൽ ലോഞ്ചിനിടെ രാജമൗലി പറഞ്ഞ ചില പരാമർശങ്ങളാണ് ഇവരെ ചൊടിപ്പിച്ചിരിക്കുന്നത്. തനിക്ക് ദൈവത്തിൽ വിശ്വാസമില്ലെന്നാണ് രാജമൗലി പറഞ്ഞത്. തമാശ രൂപേണ ഹനുമാൻ സ്വാമിയേ രാജമൗലി പരാമർശിച്ചതും ഹിന്ദുത്വ വാദികളെ ചൊടിപ്പിച്ചിട്ടുണ്ട്.

പരിപാടിക്ക് മുൻപ്, ഹനുമാൻ സ്വാമി പിന്നിൽ നിന്ന് നയിക്കുന്നുണ്ടെന്ന് അച്ഛൻ തന്നോട് പറഞ്ഞതായി രാജമൗലി പറഞ്ഞിരുന്നു. ചടങ്ങിനിടെ സാങ്കേതിക തകരാറുകൾ ഉണ്ടായപ്പോൾ ‘ഇങ്ങനെയാണോ അദ്ദേഹം പിന്നിൽ നിന്ന് നയിക്കുന്നതെന്ന്’ എന്നായിരുന്നു രാജമൗലിയുടെ ചോദ്യം. തന്റെ ഭാര്യയ്ക്കും ഹനുമാൻ സ്വാമിയെ വലിയ ഇഷ്ടമാണെന്നും എന്നാൽ തനിക്കിപ്പോൾ ദേഷ്യമാണ് വരുന്നതെന്നും സരസമായി രാജമൗലി പറഞ്ഞിരുന്നു. രാജമൗലിയുടെ ഈ പരാമർശമാണ് ഇപ്പോൾ വിവാദമാക്കിയിരിക്കുന്നത്.

Content Highlights: Telangana BJP says saffron is the color of the future Criticism is flooding social media

dot image
To advertise here,contact us
dot image