പറയുന്നത് തമിഴിലെ ജാതി വിവേചനത്തെക്കുറിച്ച്,പക്ഷെ 'വെളുത്ത' മലയാളി നായികമാർ തന്നെ വേണം;മാരി സെൽവരാജിന് വിമർശനം

മലയാളി നടിമാരെ തമിഴ് കഥാപാത്രങ്ങളായും തമിഴ് നടിമാരെ മലയാളി കഥാപാത്രങ്ങളിലേക്കും കാസ്റ്റ് ചെയ്യുന്ന മറ്റ് ചില സംവിധായകരുടെ യുക്തിയെയും പ്രേക്ഷകർ ചോദ്യം ചെയ്യുന്നുണ്ട്

പറയുന്നത് തമിഴിലെ ജാതി വിവേചനത്തെക്കുറിച്ച്,പക്ഷെ 'വെളുത്ത' മലയാളി നായികമാർ തന്നെ വേണം;മാരി സെൽവരാജിന് വിമർശനം
dot image

ധ്രുവ് വിക്രമിനെ നായകനാക്കി മാരി സെൽവരാജ് ഒരുക്കുന്ന സിനിമയാണ് ബൈസൺ കാലമാടൻ. ദീപാവലി റിലീസായി പുറത്തിറങ്ങിയ സിനിമയ്ക്ക് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. ധ്രുവിന്റെ പ്രകടനത്തിനും മാരിയുടെ മേക്കിങ്ങിനും കയ്യടി ലഭിക്കുന്നുണ്ട്. അതേസമയം, ചിത്രത്തിലെ കാസ്റ്റിംഗിനെ ചൊല്ലി വിമർശനങ്ങളാണ് ഉയരുന്നത്.

അനുപമ പരമേശ്വരനും രജിഷ വിജയനുമാണ് സിനിമയിൽ നായികമാരായി എത്തുന്നത്. ഇവരുടെ കാസ്റ്റിനെക്കുറിച്ചാണ് വിമർശനങ്ങൾ ഉയരുന്നത്. ജാതി അടിച്ചമർത്തലിനെയും വിവേചനത്തെയും കുറിച്ച് സംസാരിക്കുന്ന സിനിമയിൽ പോലും വെളുത്ത നായികമാരെ "ഡീഗ്ലാമറൈസ്' ചെയ്താണ് അവതരിപ്പിക്കുന്നത്. തമിഴിലെ പിന്നാക്ക വിഭാഗത്തിൽ ഉള്ള കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ പോലും കേരളത്തിൽ നിന്നുള്ള 'വെളുത്ത' നായികമാരെ കൊണ്ടുവരുന്നു എന്ന് ചൂണ്ടിക്കാണിച്ചാണ് വിമർശനം. മാരി സെൽവരാജിന്റെ ചില മുൻ സിനിമകൾക്കും ഇത്തരത്തിൽ വിമർശനങ്ങൾ ഉയർന്നിരുന്നു. വാഴൈ എന്ന സിനിമയിലെ നിഖില വിമലിന്റെ കഥാപാത്രവും കർണ്ണനിലെ രജിഷയുടെ കഥാപാത്രത്തിനും വിമർശനങ്ങൾ ഉണ്ടായിരുന്നു.

മലയാളി നടിമാരെ തമിഴ് കഥാപാത്രങ്ങളായും തമിഴ് നടിമാരെ മലയാളി കഥാപാത്രങ്ങളിലേക്കും കാസ്റ്റ് ചെയ്യുന്ന മറ്റ് ചില സംവിധായകരുടെ യുക്തിയെയും പ്രേക്ഷകർ ചോദ്യം ചെയ്യുന്നുണ്ട്. ശിവകാർത്തികേയൻ ചിത്രം അമരനിൽ സായ് പല്ലവി അവതരിപ്പിച്ച മലയാളി കഥാപാത്രത്തെ കൂടി ചേര്‍ത്തുവെച്ചാണ് ഈ വിമര്‍ശനം വന്നിരിക്കുന്നത്. തമിഴ്നാട്ടിൽ നിന്നുള്ള സോഷ്യൽ മീഡിയ അക്കൗണ്ടുകളില്‍ നിന്നാണ് പ്രധാനമായും ഈ വിമര്‍ശനം വന്നിരിക്കുന്നത്.

ശക്തമായ രാഷ്ട്രീയം സംസാരിക്കുന്നവയാണ് മാരി സെൽവരാജ് ചിത്രങ്ങൾ. ആദ്യ ചിത്രം പരിയേറും പെരുമാൾ മുതൽ അവസാനം പുറത്തിറങ്ങിയ ബെെസണ്‍ വരെ തമിഴ്‌നാടിന്റെ ജാതിവ്യവസ്ഥയെ തുറന്നു കാട്ടുന്ന സിനിമകളായിരുന്നു മാരി സെല്‍വരാജ് ഒരുക്കിയത്. അദ്ദേഹം സംവിധാനം ചെയ്ത് അവസാനം പുറത്തിറങ്ങിയ മാമന്നൻ, വാഴൈ തുടങ്ങിയ സിനിമകൾ വലിയ രീതിയിൽ ചർച്ചയായിരുന്നു.

ഒക്ടോബര്‍ 17ന് തിയേറ്ററുകളിലെത്തിയ ബൈസൺ മികച്ച കളക്ഷൻ നേടി മുന്നേറുകയാണ്. പാ രഞ്ജിത്തിന്റെ നീലം സ്റ്റുഡിയോസിനൊപ്പം അപ്ലോസ് എന്റർടൈൻമെൻറ്സും ചിത്രത്തിന്റെ നിർമ്മാണത്തിൽ പങ്കാളിയാണ്. തമിഴ്നാട്ടിലെ കബഡി താരമായ മാനത്തി ഗണേശന്റെ ജീവിതത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.

ബെെസണ് സംഗീതം നൽകുന്നത് നിവാസ് കെ പ്രസന്നയാണ്. ഏഴിൽ അരസ് ആണ് ഛായാഗ്രഹണം. ആർട്ട് കുമാർ ഗംഗപ്പൻ, എഡിറ്റിങ് ശക്തികുമാർ. കോസ്റ്റ്യൂം ഏകൻ ഏകംബരം. ആക്ഷൻ ദിലീപ് സുബ്ബരായൻ എന്നിവരാണ്. സിനിമയില്‍ ലാല്‍, കലയരസന്‍ എന്നിവരും പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്.

Content Highlights: Mari selvaraj gets criticized for his casting choices

dot image
To advertise here,contact us
dot image