
ആടുജീവിതം എന്ന സിനിമയ്ക്ക് ദേശീയ അവാർഡ് നിരസിച്ചത് വലിയ വിവാദമാണ് സൃഷ്ടിച്ചത്. മികച്ച നടന്‍, സംവിധാനം, ഛായാഗ്രഹണം തുടങ്ങിയ അവാര്‍ഡുകളെല്ലാം ആടുജീവിതത്തിന് അര്‍ഹമായിരുന്നു. പൃഥ്വിരാജിനെ തഴഞ്ഞ് ഷാരൂഖ് ഖാനെ മികച്ച നടനായി തെരഞ്ഞെടുത്തത് ശരിയായില്ലെന്നായിരുന്നു പ്രധാന വിമര്‍ശനം. ഇപ്പോഴിതാ അവാർഡ് നിരസിച്ചതിന് പിന്നിൽ നടന്റെ രാഷ്ട്രീയമാണെന്ന് പറയുകയാണ് സംവിധായകനും നടനുമായ രൂപേഷ് പീതാംബരന്‍. ജിഞ്ചര്‍ മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് പ്രതികരണം.
'ലാലേട്ടൻ ഏതോ ഒരു തവണ സ്റ്റേറ്റ് അവാർഡ് വേണ്ടെന്ന് വെച്ചിട്ടുണ്ട്. ഞാൻ വാങ്ങിക്കില്ല എന്ന് പറഞ്ഞു. പണ്ട് ഉണ്ടായ പ്രശ്നമാണ്, എന്താണ് കാര്യം എന്ന് എനിക്ക് കൃത്യമായി ഓർമയില്ല. ബാന്‍ഡിറ്റ് ക്വീന്‍ എന്ന സിനിമയ്ക്ക് അവര്‍ സെന്‍സര്‍ കൊടുത്തില്ല. പിന്നെ അതിന് അവാര്‍ഡ് കിട്ടിയപ്പോള്‍ ശേഖര്‍ കപൂര്‍ അത് നിരസിച്ചു. നമ്മുടെ ആത്മാഭിമാനത്തെ ചൊറിഞ്ഞാല്‍ അങ്ങനെയാണ്. ഒരു ട്രൂ ആര്‍ട്ടിസ്റ്റിന്റെ അടയാളമാണത്. മിക്കവാറും പൃഥ്വിരാജ് ഇനി ചെയ്യാന്‍ പോവുക എന്തെന്നറിയാം.
പൃഥ്വിരാജ് ഇനി നിര്‍മാതാക്കളോട് പറയുക എന്റെ പേര് വെക്കണ്ട, നിങ്ങള്‍ അവാര്‍ഡിന് അയച്ചോ എന്നാകും. ഉറപ്പായിട്ടും അയാളത് പറയും.
എന്താണ് കാരണമെന്ന് നമുക്കെല്ലാവര്‍ക്കും അറിയാം. അദ്ദേഹം അദ്ദേഹത്തിന്റെ രാഷ്ട്രീയം സിനിമയിലൂടെ പറഞ്ഞു. അതവര്‍ക്ക് ഇഷ്ടപ്പെട്ടില്ല. അവര്‍ തിരിച്ചൊരു കൗണ്ടര്‍ അടിച്ചു,' രൂപേഷ് പറഞ്ഞു.
Content Highlights: Rupesh says Prithviraj's politics are the reason for denying him the award