
ചലച്ചിത്ര ലോകത്തെ ഏറ്റവും അടുത്ത സുഹൃത്തുക്കളില്‍ ഒരാളായ സുരേഷ് ഗോപിയുമായുള്ള ഗാഢ സൗഹൃദത്തെക്കുറിച്ച് പറഞ്ഞ് നടി ഉര്‍വശി. സുരേഷ് ഗോപിയുടെ ഡല്‍ഹിയിലുള്ള ഔദ്യോഗിക വസതി സന്ദര്‍ശിച്ചതിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കവെയാണ് സുരേഷ് ഗോപിയ്ക്കൊപ്പമുള്ള സിനിമാ ഓർമ്മകൾ ഉര്‍വശി പങ്കുവച്ചത്.
സുരേഷ് ഗോപി തന്നെ പൊടി എന്നും, താൻ തിരിച്ച് ബാബുവണ്ണനെന്നും വിളിക്കുമായിരുന്നുവെന്ന് ഉർവശി ഓര്‍മിച്ചു. ഇരുവരും തമ്മിൽ അത്രയധികം അടുപ്പമുള്ള ഒരു ബന്ധമാണെന്നും അവര്‍ വ്യക്തമാക്കി. മികച്ച സഹനടിയ്ക്കുള്ള ദേശീയ പുരസ്കാരം സ്വീകരിക്കാനായി ഡൽഹിയിൽ എത്തിയതായിരുന്നു ഉർവശി. ഉള്ളൊഴുക്കിലെ പ്രകടനത്തിനാണ് അവാർഡ് ലഭിച്ചത്.
ഡല്‍ഹിയില്‍ എത്തിയാൽ വീട്ടില്‍ താമസിച്ച് ആഹാരം കഴിക്കണമെന്ന് സുരേഷ് ഗോപിക്ക് നിര്‍ബന്ധമാണെന്ന് മാധ്യമങ്ങളോട് സംസാരിക്കവേ ഉര്‍വശി പറഞ്ഞു. 'അദ്ദേഹം ആദ്യമായി നായകനായി അഭിനയിച്ചത് എൻ്റെയൊപ്പമാണ്. കുറേ സിനിമകള്‍ ഞങ്ങള്‍ ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. ഞാന്‍ വിചാരിച്ചത് ഇവിടെ പൊലീസും പട്ടാളവും ഒക്കെ കാണുമായിരിക്കും, അവരുടെ മുന്നില്‍ കൂടി ആയിരിക്കും നടക്കേണ്ടത് എന്നൊക്കെയാണ്. ആരുവന്നാലും ഇവിടെ വന്ന് സ്‌നേഹത്തോടെ ഒരുപിടി ആഹാരം കഴിക്കണമെന്ന് അദ്ദേഹത്തിന് നിര്‍ബന്ധമുണ്ട്.പുരസ്‌കാരം സ്വീകരിക്കാനായി എത്തിയപ്പോള്‍ അദ്ദേഹത്തിൻ്റെ ഡൽഹിയിലെ വീട്ടില്‍ നിന്ന് ആഹാരം കഴിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട്.' ഉര്‍വശി കൂട്ടിച്ചേര്‍ത്തു.
ന്യൂഡല്‍ഹി എന്ന സിനിമയുടെ ചിത്രീകരണ വേളയിലെ അനുഭവങ്ങളും ഉര്‍വശി ഓർത്തെടുത്തു. അഞ്ച് ഭാഷകളിലായി അന്ന് ചിത്രം റിലീസ് ആയിരുന്നു. മലയാളത്തില്‍ മമ്മൂട്ടി, തെലുങ്കില്‍ കൃഷ്ണം രാജു, കന്നഡയിൽ അംബരീഷ് തുടങ്ങിയ നായകന്‍മാര്‍ വ്യത്യസ്ത ഭാഷകളില്‍ അഭിനയിച്ചപ്പോള്‍ താനും സുരേഷ് ഗോപിയും എല്ലാ ഭാഷയിലും അഭിനയിച്ചിരുന്നു. അല്‍പ്പം തെലുങ്ക് അറിയുന്ന താന്‍ സുരേഷ് ഗോപിക്ക് തെലുങ്ക് ഡയലോഗുകള്‍ പഠിപ്പിച്ചു കൊടുത്തെന്നും ഉര്‍വശി ഓര്‍മ്മപ്പെടുത്തി.
ഒരു കേന്ദ്ര സര്‍ക്കാര്‍ പദവിയിലിരിക്കുമ്പോഴും സുരേഷ് ഗോപി സിനിമ ഉപേക്ഷിച്ചില്ല എന്നതിലാണ് തനിക്ക് ഏറ്റവും സന്തോഷമെന്നും ഉര്‍വശി പറഞ്ഞു. വീട്ടില്‍ വെച്ച് കഴിച്ച മസാല ദോശ, ഡോക്ല, ഇഡലി, സാമ്പാര്‍ വട, പോഹ, ഉപ്പുമാവ് തുടങ്ങിയ വിഭവങ്ങളെക്കുറിച്ച് തമാശരൂപേണ അവര്‍ സംസാരിക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ നിലപാടുകളും സൗഹൃദവും വലിയൊരു മാതൃകയാണെന്നും ഉര്‍വശി വ്യക്തമാക്കി.
Content Highlights : Actress Urvashi talks about Suresh Gopi and their friendship