
ഏഷ്യ കപ്പിൽ ഇന്ത്യക്കെതിരായ മത്സരത്തിൽ ഹാരിസ് റൗഫും സാഹിബ്‌സാദ ഫർഹാനും നടത്തിയ വിവാദ ആംഗ്യങ്ങളിൽ പ്രതികരണവുമായി പാകിസ്ഥാന്‍ പേസര്‍ ഷഹീന്‍ ഷാ അഫ്രീദി. എല്ലാവർക്കും അവരുടെ ഇഷ്ടങ്ങൾ പ്രകടിപ്പിക്കാൻ അവകാശമുണ്ടെന്ന് അഫ്രീദി പറഞ്ഞു.
തങ്ങളെ സംബന്ധിച്ച് ഏഷ്യ കപ്പ് നേടുന്നതിലാണ് ശ്രദ്ധയെന്നും സൂര്യകുമാര്‍ യാദവിന്റെ അഭിപ്രായം അദ്ദേഹത്തിന്റെ മാത്രം അഭിപ്രായമാണെന്നും ഏഷ്യാ കപ്പ് ഫൈനലില്‍ നേര്‍ക്ക് നേര്‍ക്ക് എത്തുമ്പോള്‍ എന്തു സംഭവിക്കുമെന്ന് കാണാമെന്നും ഷഹീന്‍ അഫ്രീദി പ്രതികരിച്ചു.
ഇന്ത്യക്കെതിരായ സൂപ്പർ ഫോർ മത്സരത്തിൽ സാഹിബ്‌സാദ ഫർഹാൻ ബാറ്റ് കൊണ്ട് ഗൺ സെലിബ്രേഷൻ നടത്തിയത് വിവാദമായിരുന്നു.
ഇന്ത്യൻ ആരാധകർ കോഹ്‌ലി, കോഹ്‌ലി എന്ന് ആർത്തുവിളിച്ചപ്പോൾ ഹാരിസ് റൗഫ് ‘6–0’ എന്ന് ആംഗ്യം കാണിച്ചിരുന്നു. ഓപ്പറേഷൻ സിന്ദൂറിന്റെ സമയത്ത് ആറ് യുദ്ധ വിമാനങ്ങൾ വെടിവെച്ചിട്ടുവെന്ന് പാകിസ്താൻ അവകാശപ്പെട്ടിരുന്നു. എന്നാൽ ഇതിൽ ഒരു സ്ഥിരീകരണവും ഉണ്ടായിരുന്നില്ല. ഇതിനെ സൂചിപ്പിക്കുന്ന തരത്തിലാണ് കൈവിരലുകൾ കൊണ്ട് 6-0 എന്നും ഹാരിസ് റൗഫ് കാണികളെ നോക്കി കാണിച്ചത്.
ടൂര്‍ണമെന്റില്‍ ഇരുടീമുകളും പരസ്പരം രണ്ടുതവണ ഏറ്റുമുട്ടിയപ്പോള്‍ ഇന്ത്യ രണ്ട് തവണയും വിജയിച്ചു. അതിൽ ഒന്ന് സൂപ്പർ ഫോറിലായിരുന്നു. ഇന്നലെ ശ്രീലങ്കയെ തോൽപ്പിച്ചതോടെ പാകിസ്താൻ വീണ്ടും ഫൈനൽ സാധ്യതകൾ സജീവമാക്കി. ഇതോടെ മൂന്നാം തവണ കൂടി ഒരു ഇന്ത്യ- പാക് പോരാട്ടത്തിന്റെ സാധ്യതകൾക്ക് കളമൊരുങ്ങി.
Content Highlights: Shaheen Afridi Breaks Silence On haris rauf and farhan act