
ക്രിയേറ്റീവാകാൻ ആളുകൾക്ക് ലഹരി പദാർത്ഥം ആവശ്യമാണെന്നുള്ളത് വെറും കളളമാണെന്നും ലോകത്തൊരു മഹത് കൃതിയും സിനിമയും ലഹരിയുടെ സ്വാധീനത്തിൽ എടുത്തിട്ടെല്ലെന്നും നടനും സംവിധായകനുമായ പൃഥ്വിരാജ് സുകുമാരൻ. അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി ലഹരിക്കെതിരെ ഹൈബി ഈഡൻ എംപി നടത്തുന്ന 'No Entry' കാംപെയിൻ ഉദ്ഘാടനംചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജീവിതത്തിൽ ലഹരിയേക്കാൾ വലിയ സന്തോഷങ്ങൾ കാത്തിരിക്കുന്നുണ്ടെന്നും അതിന് വേണ്ടി പ്രവൃത്തിക്കണമെന്നും പൃഥ്വിരാജ് പറയുന്നു. താൻ സംവിധാനം ചെയ്ത ലൂസിഫർ എന്ന ചിത്രത്തിലെ നാർക്കോട്ടിക്‌സ് ഈസ് എ ഡേർട്ടി ബിസിനസ് എന്ന ഡയലോഗും താരം വേദിയിൽ പറഞ്ഞു. ഉമ തോമസ് എംഎൽഎയും ചടങ്ങിൽ സന്നിഹിതയായിരുന്നു.
'സിനിമ മേഖലയിലും ആർട്ട് ആൻഡ് ലിറ്റേറച്ചർ ഇൻ ജനറലിലും ഒരു പ്രത്യേക പ്രതീതി ഉളവാക്കാൻ ഞങ്ങളാൽ അബദ്ധവശാൽ സാധിച്ചിട്ടുണ്ടെന്ന് തോന്നുന്നു. അതായത് ലഹരി പദാർത്ഥങ്ങളെ റൊമാൻറിസൈസ് ചെയ്യൽ, ക്രിയേറ്റീവ് ആയിട്ടുള്ള ആളുകൾക്ക് ഇതൊരു ഇന്ധനമാണ് അല്ലെങ്കിൽ ഇത്തരം കാര്യങ്ങൾ നമ്മൾ ഉപയോഗിച്ചാൽ മാത്രമാണ് ക്രിയേറ്റീവായി നമുക്ക് പ്രവർത്തിക്കാൻ സാധിക്കുക എന്നൊരു തെറ്റായ ധാരണ എവിടെയൊക്കെയോ പകർന്നിട്ടുണ്ടെന്ന് ഞാൻ മനസിലാക്കുന്നു.
ട്രസ്റ്റ് മീ, അത് കള്ളമാണ്. ലഹരിയുടെ സ്വാധീനത്തിൽ ഒരു മഹത് കൃതിയും രചിക്കപ്പെട്ടിട്ടില്ല, ഒരു നല്ല സിനിമയും ഇവിടെ എടുത്തിട്ടുമില്ല. എനിക്ക് തന്നെ അറിയാവുന്ന, വലിയ എഴുത്തുകാർ, സംവിധായകർ, മദ്യപാനം ശീലമുള്ളവർ പോലും അത് നിർത്തിവെച്ചിട്ടാണ് അവരുടെ ജോലി ചെയ്യുന്നത്. സ്‌കൂൾ കോളേജ് കാലഘട്ടത്തിൽ ഒരുപാട് പിയർ പ്രഷർ ഉണ്ടാകും, ഇത്തരത്തിലുള്ള പ്രവൃത്തികൾ ചെയ്താൽ മാത്രമെ നിങ്ങൾ അവിടെ ഫിറ്റാകു എന്നുള്ള അവസ്ഥയൊക്കെ വന്നാൽ ആ ഗ്രൂപ്പ് നിങ്ങളെ അർഹിക്കുന്നില്ല എന്ന് വിശിസിക്കുക. അതിനേക്കാൾ സന്തോഷം തരുന്ന കാര്യങ്ങളുണ്ടെന്നും അറിയുക. എന്നേ അറിയാവുന്നവരോടും ഞാൻ പണ്ടെ പറഞ്ഞിട്ടുണ്ട്, നർക്കോട്ടിക്‌സ് ഈസ് എ ഡേർട്ടി ബിസിനസ്,' പൃഥിരാജ് പറഞ്ഞു.
Content Higlights- Prithviraj's Speech against Drugs during anti-drug day programe