
ഛോട്ടാ മുംബൈയിൽ മ്യൂസിക് ചെയ്യുന്ന സമയത്ത് തന്നോട് ഏറ്റവും റിസ്ക് ഉണ്ടെന്ന് പറഞ്ഞ പാട്ടായിരുന്നു 'വാസ്‌ക്കോ ഡ ഗാമ' എന്ന് സംഗീത സംവിധായകൻ രാഹുൽ രാജ്. ഈ പാട്ട് ആളുകൾക്ക് എങ്ങനെയെങ്കിലും ഇഷ്ടമാകണം എന്ന് ഉറപ്പിച്ചിരുന്നു. ഇന്ന് ആ പാട്ട് എല്ലാവരും ആഘോഷിക്കുന്നത് കാണുമ്പോൾ സന്തോഷമുണ്ടെന്ന് രാഹുൽ രാജ് റിപ്പോർട്ടറിനോട് പറഞ്ഞു.
'ഒരുപാട് റിസ്ക് എലമെന്റ് ഉണ്ട് എന്ന് എന്നോട് പറഞ്ഞ പാട്ടുകളിൽ ഒന്നാണ് വാസ്‌ക്കോ ഡ ഗാമ. ക്ലൈമാക്സിനും തൊട്ട് മുൻപുള്ള പാട്ടാണിത് എങ്ങനെയെങ്കിലും നമുക്കിത് അടിക്കണം എന്നാണ് അൻവർ എന്നോട് പറഞ്ഞത്. ഈ പാട്ട് ആളുകൾക്ക് എങ്ങനെയെങ്കിലും ഇഷ്ടമാകണം എന്നാൽ മാത്രമേ അവർ സിനിമയ്ക്കൊപ്പം നിൽക്കുകയുള്ളൂ. ഇല്ലെങ്കിൽ പടം ഡൗൺ ആയിപ്പോകും. കാരണം അത്രയും നേരം ഒരു ഇവന്റ് കഴിഞ്ഞ് അടുത്തത് എന്ന ലെവലിൽ പടം പോയിട്ട് ക്ലൈമാക്സിന് തൊട്ട് മുൻപ് ഒരു പാട്ട് വരുമ്പോൾ അതിനേക്കാൾ വലിയ ഡേഞ്ചർ സ്പോട്ട് വേറെയില്ല. പക്ഷെ ആ പാട്ട് ഇന്ന് ആളുകൾ ഏറ്റവും കൂടുതൽ ആഘോഷിക്കുന്നത് കാണുമ്പോൾ അതിൽ സന്തോഷമുണ്ട്', രാഹുൽ രാജ് പറഞ്ഞു.
റീ റിലീസിൽ മികച്ച പ്രതികരണം നേടി മുന്നേറുകയാണ് ഛോട്ടാ മുംബൈ. 4 കെ ഡോള്‍ബി അറ്റ്മോസ് സാങ്കേതിക മികവോടെ റീ റിലീസ് ചെയ്ത സിനിമയ്ക്ക് മികച്ച വരവേൽപ്പാണ് മലയാളികൾ നൽകുന്നത്. മൂന്ന് കോടിയാണ് സിനിമ ഇതുവരെ കേരളത്തിൽ നിന്നും നേടിയിരിക്കുന്നത്. പുറത്തിറങ്ങി ഏഴാം ദിനവും പ്രേക്ഷകരുടെ ആവേശത്തിന് കുറവൊന്നുമില്ല. പല തിയേറ്ററുകളിലും സിനിമയ്ക്കായി എക്സ്ട്രാ ഷോകൾ അടക്കം സംഘടിപ്പിക്കുന്നുണ്ട്. രണ്ടാം ആഴ്ചയിൽ ചിത്രം കൂടുതൽ തിയേറ്ററുകളിലേക്ക് എത്തും. ഒപ്പം കേരളത്തിന് പുറത്തേക്കും സിനിമ എത്താനുള്ള തയ്യാറെടുപ്പിലാണ്.
Content Highlights: Rahul Raj talks about about Vasco da gama song from chotta mumbai