
കമൽഹാസന്റെ 'കന്നഡ' പരാമർശത്തിന് കൈയടിച്ചുവെന്ന പ്രചാരണങ്ങൾക്ക് മറുപടിയുമായി കന്നഡ താരം ശിവരാജ്‌കുമാർ. കമൽ നടത്തിയ 'കന്നഡ' പരാമർശത്തിനല്ല മറ്റുചില വാക്കുകൾക്കാണ് താൻ കൈയടിച്ചതെന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ കമൽഹാസൻ മാപ്പ് പറയണമെന്ന് തനിക്ക് ഒരിക്കലും ആവശ്യപ്പെടാൻ കഴിയില്ലെന്നും ശിവരാജ്‌കുമാർ മാധ്യമങ്ങളോട് സംസാരിക്കവെ വ്യക്തമാക്കി.
'എല്ലാ ഭാഷകളും നമുക്ക് പ്രധാനപ്പെട്ടതാണ്. എന്നാൽ മാതൃഭാഷയുടെ കാര്യംവരുമ്പോള്‍ കന്നഡയ്ക്കാണ് പ്രഥമപരിഗണന. അതില്‍ യാതൊരു സംശയവുമില്ല. കന്നഡയ്ക്ക് വേണ്ടി ഞാൻ ജീവൻ നല്കാൻ തയ്യാറാണെന്ന് നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുള്ളതാണ്. എന്നാൽ അദ്ദേഹം മാപ്പുപറയണമെന്ന് എനിക്ക് ആവശ്യപ്പെടാന്‍ കഴിയില്ല. അദ്ദേഹം മുതിര്‍ന്ന നടനാണ്, അദ്ദേഹത്തിന്റെ വലിയ ആരാധകനാണ് ഞാന്‍,' എന്ന് ശിവരാജ്‌കുമാർ പറഞ്ഞു.
'എന്താണ് പരിപാടിയിൽ സംഭവിക്കുന്നതെന്ന് എനിക്ക് മനസ്സിലായിരുന്നില്ല. ഞാൻ വിവാദ പരാമർശത്തിന് കൈയടിക്കുന്നതുപോലെയാണ് പല ക്ലിപ്പിംഗുകളും പ്രചരിക്കുന്നത്. എന്നാല്‍, എന്റെ ചിറ്റപ്പനാണെന്ന അദ്ദേഹത്തിന്റെ വാക്കുകള്‍ക്കാണ് ഞാൻ കൈയടിച്ചത്,' എന്നും ശിവരാജ്‌കുമാർ കൂട്ടിച്ചേർത്തു.
നേരത്തെ തഗ് ലൈഫിന്റെ പ്രൊമോഷന്‍ പരിപാടിക്കിടെ കമൽഹാസൻ നടത്തിയ പരാമര്‍ശമാണ് വിവാദമായത്. വേദിയില്‍ ഉണ്ടായിരുന്ന ശിവരാജ് കുമാറിനെ അഭിസംബോധന ചെയ്ത് സംസാരിച്ചതിന് പിന്നാലെയായിരുന്നു കമല്‍ കന്നഡ ഭാഷയെക്കുറിച്ച് പരാമര്‍ശിച്ചത്. 'എന്റെ കുടുംബമാണിത്. അതുകൊണ്ടാണ് അദ്ദേഹം (ശിവരാജ് കുമാര്‍) ഇവിടെ വന്നത്. അതുകൊണ്ടാണ് ഞാന്‍ എന്റെ പ്രസംഗം ജീവന്‍, ബന്ധം, തമിഴ് എന്ന് പറഞ്ഞ് തുടങ്ങിയത്. നിങ്ങളുടെ ഭാഷ (കന്നഡ) തമിഴില്‍ നിന്ന് പിറന്നതാണ്. അതുകൊണ്ട് നിങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു' എന്നായിരുന്നു കമല്‍ ഹാസന്‍ പറഞ്ഞത്.
തുടര്‍ന്ന് രൂക്ഷ വിമര്‍ശനമാണ് കന്നഡ സംഘടനകള്‍ ഉയര്‍ത്തുന്നത്. കമല്‍ ഹാസന്‍ പറയാന്‍ വിസമ്മതിച്ചതോടെ തഗ് ലൈഫ് പ്രദര്‍ശനം കര്‍ണാടകയില്‍ നിരോധിച്ചിരിക്കുകയാണ്. കര്‍ണാടക ഫിലിം ചേംബര്‍ ഓഫ് കൊമേഴ്സാണ് പ്രദര്‍ശനം നിരോധിച്ചത്.
Content Highlights: Shiva Rajkumar denies clapping for Kamal Haasan's Kannada remark