
ബെംഗളൂരു: നടന്‍ കമല്‍ ഹാസനെതിരെ നിലപാട് കടുപ്പിച്ച് കന്നട അനുകൂല സംഘടനയായ കര്‍ണാടക രക്ഷണ വേദിക. കമല്‍ ഹാസൻ്റെ പുതിയ ചിത്രമായ 'തഗ് ലൈഫ്' പ്രദര്‍ശിപ്പിക്കരുതെന്ന് തിയറ്റര്‍ ഉടമകളെ നേരില്‍കണ്ട് അഭ്യര്‍ത്ഥന നടത്തി. ആത്മാഭിമാനമുള്ള കന്നഡിഗനാണെങ്കില്‍ കമല്‍ ഹാസനോട് സഹകരിക്കരുതെന്ന നിലപാടിലാണ് സംഘടന. സിനിമ റിലീസ് ചെയ്താല്‍ പ്രത്യാഘാതം നേരിടേണ്ടി വരുമെന്നും സംഘടന വ്യക്തമാക്കി.
ജൂണ്‍ അഞ്ചിന് 'തഗ് ലൈഫ്' റീലീസ് ചെയ്യാനിരിക്കെ ബെംഗളൂരുവിലെ മുഴുവന്‍ തിയേറ്റര്‍ ഉടമകളെയും നേരില്‍ കാണാനാണ് സംഘടനയുടെ തീരുമാനം. കഴിഞ്ഞ ദിവസം സംഘടനയുടെ നേതൃത്വത്തില്‍ ബെംഗളൂരു കാമാക്ഷിപാല്യയിലെ തീയേറ്റര്‍ ഉപരോധിക്കാനുള്ള ശ്രമം നടന്നിരുന്നു. സിനിമ റിലീസ് ചെയ്യുമെന്ന് വിക്ടറി തിയറ്റര്‍ അറിയിച്ചതിന് പിന്നാലെയായിരുന്നു പ്രതിഷേധം. സിനിമ തിയേറ്ററില്‍ റിലീസ് ചെയ്യുകയാണെങ്കില്‍ അതുണ്ടാക്കുന്ന പ്രത്യാഘാതങ്ങളുടെ ഉത്തരവാദിത്തം സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നായിരുന്നു സംഘടനയുടെ നിലപാട്.
നേരത്തെ തഗ്ഗ് ലൈഫിന്റെ പ്രൊമോഷന്‍ പരിപാടിക്കിടെ താരം നടത്തിയ പരാമര്‍ശമാണ് വിവാദമായത്. വേദിയില്‍ ഉണ്ടായിരുന്ന കന്നഡ നടന്‍ ശിവരാജ് കുമാറിനെ അഭിസംബോധന ചെയ്ത് സംസാരിച്ചതിന് പിന്നാലെയായിരുന്നു കമല്‍ കന്നഡ ഭാഷയെക്കുറിച്ച് പരാമര്‍ശിച്ചത്. 'എന്റെ കുടുംബമാണിത്. അതുകൊണ്ടാണ് അദ്ദേഹം (ശിവരാജ് കുമാര്‍) ഇവിടെ വന്നത്. അതുകൊണ്ടാണ് ഞാന്‍ എന്റെ പ്രസംഗം ജീവന്‍, ബന്ധം, തമിഴ് എന്ന് പറഞ്ഞ് തുടങ്ങിയത്. നിങ്ങളുടെ ഭാഷ (കന്നഡ) തമിഴില്‍ നിന്ന് പിറന്നതാണ്. അതുകൊണ്ട് നിങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു' എന്നായിരുന്നു കമല്‍ ഹാസന്‍ പറഞ്ഞത്. തുടര്‍ന്ന് രൂക്ഷ വിമര്‍ശനമാണ് കന്നഡ സംഘടനകള്‍ ഉയര്‍ത്തുന്നത്. കമല്‍ ഹാസന്‍ പറയാന്‍ വിസമ്മതിച്ചതോടെ തഗ് ലൈഫ് പ്രദര്‍ശനം കര്‍ണാടകയില്‍ നിരോധിച്ചിരിക്കുകയാണ്. കര്‍ണാടക ഫിലിം ചേംബര്‍ ഓഫ് കൊമേഴ്സാണ് പ്രദര്‍ശനം നിരോധിച്ചത്.
Content Highlights: Pro-Kannada organization against Kamal Hasan thug life Release