
ലഞ്ച് ബോക്സ് എന്ന ചിത്രത്തിലെ പ്രകടനത്തിലൂടെ ഒട്ടേറെ ആരാധകരെ സൃഷ്ടിച്ച നടിയാണ് നിമ്രത് കൗർ. ലഞ്ച് ബോക്സ് എന്ന സിനിമ ചെയ്യും മുൻപ് തനിക്ക് വളരെ മോശം സമയമായിരുന്നെന്നും ഒരുപാട് വിഷമിക്കുകയും മാനസികമായി തളരുകയും ചെയ്ത ദിവസങ്ങളുണ്ടായിരുന്നു എന്നും മനസുതുറക്കുകയാണ് നടി. ജീവിതച്ചെലവിനുള്ള പണം എവിടെ നിന്ന് വരുമെന്നതിനെക്കുറിച്ചോർത്ത് ആശങ്കപ്പെട്ടിരുന്ന നാളുകളുണ്ടായിരുന്നെന്നും ഇന്ത്യൻ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിൽ നിമ്രത് കൗർ പറഞ്ഞു.
'ചിലപ്പോൾ അടുത്ത വരുമാനം എവിടെ നിന്ന് വരുമെന്നോർത്ത് ഞാൻ ആശങ്കപ്പെടാറുണ്ടായിരുന്നു? എനിക്ക് കഴിവുണ്ടോ? തിരിച്ചു പോകണോ? ഞാൻ ചെയ്യുന്നത് കാണാൻ ആളുകൾ ഇഷ്ടപ്പെടുന്നുണ്ടോ? എന്നൊക്കെ ആലോചിക്കുമായിരുന്നു. ലഞ്ച്‌ബോക്‌സിന് മുൻപ് ഇനി എന്ത് ചെയ്യണം എന്നെനിക്ക് അറിയാത്ത ഒരു ഘട്ടമുണ്ടായിരുന്നു. തിയേറ്റർ ചെയ്യുന്ന സമയത്ത് എൻ്റെ ബാങ്ക് ബാലൻസ് വളരെ കുറഞ്ഞ ഒരു സമയമുണ്ടായിരുന്നു. പണം എവിടെ നിന്ന് വരുമെന്ന് ഓർത്ത് വളരെ ബുദ്ധിമുട്ടായിരുന്നു, ധാരാളം ഭയപ്പെട്ടിരുന്നു. അങ്ങനെയൊരു സാഹചര്യത്തിൽ വീട്ടിലേക്ക് മടങ്ങുന്നത് മറ്റൊരു തരം അപമാനമാണ്. ഒരുപാട് വിഷമിക്കുകയും മാനസികമായി തളരുകയും ചെയ്ത ദിവസങ്ങളുണ്ടായിരുന്നു. കാര്യങ്ങൾ വളരെ ബുദ്ധിമുട്ടിയതും വെല്ലുവിളി നിറഞ്ഞതും ആയിരുന്നു. ഞാൻ കരയുമായിരുന്നു, ഒറ്റയ്ക്കാണെന്ന് തോന്നുമായിരുന്നു. പക്ഷേ ഉള്ളിനുള്ളിൽ നിന്ന് ഒരു ശബ്ദം പറഞ്ഞു, ഉപേക്ഷിക്കരുതെന്ന്', നിമ്രത് കൗർ പറഞ്ഞു.
2013-ലാണ് 'ദ ലഞ്ച്ബോക്സ്' എന്ന ചിത്രത്തിലൂടെ നിമ്രത് നായികയായി അരങ്ങേറ്റം കുറിച്ചത്. ഇർഫാൻ ഖാനും നവാസുദ്ദീൻ സിദ്ദിഖിയും അഭിനയിച്ച ഈ ചിത്രം റിതേഷ് ബത്രയാണ് സംവിധാനം ചെയ്തത്, ഗുനീത് മോംഗ, അനുരാഗ് കശ്യപ്, അരുൺ രംഗാചാരി എന്നിവരാണ് നിർമ്മിച്ചത്. കാൻ ചലച്ചിത്രോത്സവത്തിൽ ഈ ചിത്രത്തിന് ഗ്രാൻഡ് റെയിൽ ഡി ഓർ പുരസ്കാരം ലഭിച്ചിരുന്നു. പിന്നീട് 'എയർലിഫ്റ്റ്', 'ദസ്വി' തുടങ്ങിയ ചിത്രങ്ങളിലും 'ഹോംലാൻഡ്', 'വേവാർഡ് പൈൻസ്', 'ഫൗണ്ടേഷൻ' തുടങ്ങിയ അമേരിക്കൻ ഷോകളിലും നിമ്രത് എത്തിയിരുന്നു. അടുത്തിടെ 'കുൽ: ദ ലെഗസി ഓഫ് ദ റൈസിംഗ്സ്', 'സ്കൈ ഫോഴ്സ്' എന്നീ ചിത്രങ്ങളിലും നിമ്രത് പ്രത്യക്ഷപ്പെട്ടു. 'സെക്ഷൻ 84' ആണ് നിമ്രതിന്റേതായി അണിയറയിൽ ഒരുങ്ങുന്ന ചിത്രം.
Content Highlights: nimrat Kaur talks about life before Lunchbox film