കടലിനടിയിലെ എണ്ണ തേടി ഇന്ത്യയുടെ വമ്പൻ നീക്കം; 80,000 കോടി രൂപ ചെലവിൽ വരുന്നു സമുദ്ര മന്ഥൻ പദ്ധതി

ഒരു ഡീപ്പ്‌വാട്ടർ കിണറിന്റെ ചെലവ് ഏകദേശം 1,000–1,200 കോടി വരെ എത്താം.

കടലിനടിയിലെ എണ്ണ തേടി ഇന്ത്യയുടെ വമ്പൻ നീക്കം; 80,000 കോടി രൂപ ചെലവിൽ വരുന്നു സമുദ്ര മന്ഥൻ പദ്ധതി
dot image

ഇന്ത്യയുടെ ഊർജ സുരക്ഷ ശക്തിപ്പെടുത്താൻ ആഴക്കടൽ എണ്ണ-വാതക പര്യവേഷണ രംഗത്ത് വൻ പദ്ധതിയുമായി കേന്ദ്ര സർക്കാർ. നാഷണൽ ഡീപ്പ്‌വാട്ടർ എക്സ്പ്ലറേഷൻ മിഷൻ ‘സമുദ്ര മന്ഥൻ’ പദ്ധതിക്ക് കീഴിൽ ഏകദേശം 80,000 കോടി രൂപയുടെ പ്രോത്സാഹന പാക്കേജ് ഒരുക്കുകയാണ് സർക്കാർ. ആഴക്കടൽ മേഖലകളിൽ എണ്ണയും പ്രകൃതിവാതകവും കണ്ടെത്താനുള്ള നിക്ഷേപം വർധിപ്പിക്കുകയാണ് ലക്ഷ്യം.

ആഴക്കടൽ എണ്ണ പര്യവേഷണം വളരെ ചെലവേറിയതും സാങ്കേതികമായി വെല്ലുവിളി നിറഞ്ഞതുമാണ്. ഈ മേഖലയിലെ നിക്ഷേപ അപകടസാധ്യത കുറയ്ക്കുന്നതിനായി പര്യവേഷണ കിണറുകൾ കുഴിക്കുന്ന ചെലവിന്റെ 50 ശതമാനം വരെ സർക്കാർ വഹിക്കുന്ന രീതിയിലുള്ള പദ്ധതിയാണ് പരിഗണിക്കുന്നത്.

ഒരു ആഴക്കടൽ കിണർ കുഴിക്കാൻ തന്നെ നൂറുകണക്കിന് കോടികളുടെ നിക്ഷേപം ആവശ്യമാണ്. ഭൂമിശാസ്ത്രപരമായ സങ്കീർണത അനുസരിച്ച് ഒരു ഡീപ്പ്‌വാട്ടർ കിണറിന്റെ ചെലവ് ഏകദേശം 1,000–1,200 കോടി വരെ എത്താം. ഉയർന്ന ചെലവാണ് പല ആഗോള കമ്പനികളെയും ഇന്ത്യൻ കടൽ മേഖലകളിൽ നിന്ന് അകറ്റിനിർത്തിയ പ്രധാന കാരണങ്ങളിൽ ഒന്ന്.

പുതിയ പാക്കേജിലൂടെ വിദേശ എണ്ണ കമ്പനികളെയും ആഗോള സാങ്കേതിക വിദഗ്ധരെയും ഇന്ത്യയിലെ ആഴക്കടൽ പര്യവേഷണ മേഖലയിലേക്ക് ആകർഷിക്കാനാണ് ശ്രമം. കൂടാതെ, 3D സീസ്മിക് സർവേകൾക്ക് ഭാഗിക ധനസഹായം നൽകുന്നതും പരിഗണനയിലുണ്ട്.

ഇന്ത്യ നിലവിൽ ക്രൂഡ് ഓയിൽ ആവശ്യത്തിന്റെ വലിയൊരു ഭാഗം ഇറക്കുമതിയിലൂടെയാണ് നിറവേറ്റുന്നത്. ആഭ്യന്തര എണ്ണ-വാതക ഉൽപ്പാദനം ഉയർത്തി ഇറക്കുമതി ആശ്രിതത്വം കുറയ്ക്കുകയും ഊർജ സ്വയംപര്യാപ്തത വർധിപ്പിക്കുകയും ചെയ്യുക എന്നതാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം.

സമുദ്ര മന്ഥൻ’ പദ്ധതിയുടെ ഭാഗമായി ആഴക്കടൽ മേഖലകളിലെ പര്യവേഷണം വേഗത്തിലാക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. ഓയിൽ ആൻഡ് നാച്ചുറൽ ഗ്യാസ് കോർപ്പറേഷൻ (ONGC) മഹാനദി ഓഫ്‌ഷോർ ബേസിനിൽ ആദ്യ ആഴക്കടൽ പര്യവേഷണ കിണർ ആരംഭിച്ചതും പദ്ധതിയുടെ ഭാഗമായുള്ള പ്രധാന മുന്നേറ്റമാണ്.

ഇന്ത്യയുടെ കടൽ അതിർത്തികളിൽ മറഞ്ഞുകിടക്കുന്ന എണ്ണ-വാതക ശേഖരങ്ങൾ കണ്ടെത്താൻ കഴിഞ്ഞാൽ, രാജ്യത്തിന്റെ ഊർജ സുരക്ഷയിലും സാമ്പത്തിക സ്ഥിരതയിലും വലിയ മാറ്റമുണ്ടാക്കാൻ ഈ നീക്കത്തിന് സാധിക്കും. നിലവിൽ ഇന്ത്യയുടെ ക്രൂഡ് ഓയിൽ ആവശ്യത്തിന്റെ വലിയൊരു ഭാഗവും വിദേശ രാജ്യങ്ങളിൽ നിന്നുള്ള ഇറക്കുമതിയിലൂടെയാണ് നിറവേറ്റുന്നത്.

ആഗോള എണ്ണവിലയിലെ മാറ്റങ്ങളും അന്താരാഷ്ട്ര സംഘർഷങ്ങളും രാജ്യത്തിന്റെ ഊർജ ചെലവിനെ നേരിട്ട് ബാധിക്കുന്ന സാഹചര്യത്തിൽ, ആഭ്യന്തര എണ്ണ-വാതക ഉൽപ്പാദനം ഉയർത്തി വിദേശ എണ്ണ ആശ്രിതത്വം കുറയ്ക്കാനും ഊർജ സ്വയംപര്യാപ്തത വർധിപ്പിക്കാനുമാണ് കേന്ദ്രത്തിന്റെ ശ്രമം.

Content Highlights: Govt Plans ₹80,000 Crore 'Samudra Manthan' Package to Boost Deepwater Oil Exploration

dot image
To advertise here,contact us
dot image