'നമസ്‌കാരം, ഞാൻ മോഹൻലാൽ'; ആകാശവാണിയുടെ 70 -ാം വാർഷികത്തിൽ ഓര്‍മകള്‍ പങ്കുവെച്ച് നടന്‍

തിരുവനന്തപുരം നിലയത്തിന്റെ കുട്ടികൾക്കായുള്ള പരിപാടികളിലും നാടകങ്ങളിലും സ്‌കൂൾ വിദ്യാർഥിയായ താൻ ശബ്ദം നൽകിയിട്ടുണ്ടെന്നും മോഹൻലാൽ

dot image

70-ാം വാർഷികാഘോഷത്തിന്റെ ഭാഗമായി ആകാശവാണിയൊരുക്കുന്ന പ്രത്യേക പരിപാടിയുടെ ഭാഗമാക്കാൻ മോഹൻലാൽ എത്തി. വെള്ളിയാഴ്ചയാണ് തിരുവന്തപുരം ആകാശവാണി നിലയത്തിൽ റെക്കോർഡിങ്ങിന് മോഹൻലാൽ എത്തിയത്. ടിവിയും ഇന്റർനെറ്റുമൊക്കെ വരും മുൻപുള്ള ഞങ്ങളുടെ തലമുറയുടെ വീടുകളിലെ ഏറ്റവും വലിയ വിനോദോപാധി റേഡിയോയായിരുന്നുവെന്ന് മോഹൻലാൽ പറഞ്ഞു.

പരിപാടികളുടെ നിലവാരത്തിലും പ്രത്യേകിച്ച് വാർത്താ പ്രക്ഷേപണത്തിലെ വ്യതിരിക്തതയിലും ഉച്ചാരണമേന്മയിലും ആകാശവാണി പ്രൗഢി നിലനിർത്തുന്നതായി അദ്ദേഹം പറഞ്ഞു. കുട്ടിക്കാലത്ത് റേഡിയോയെ സുപരിചിതമാക്കിയത് ബാലലോകം, റേഡിയോ അമ്മാവൻ, യുവവാണി ഉൾപ്പെടെയുള്ള പരിപാടികളായിരുന്നു. തിരുവനന്തപുരം നിലയത്തിന്റെ കുട്ടികൾക്കായുള്ള പരിപാടികളിലും നാടകങ്ങളിലും സ്‌കൂൾ വിദ്യാർഥിയായ താൻ ശബ്ദം നൽകിയിട്ടുണ്ട്. കുട്ടിക്കാലംമുതൽ ആകാശവാണി ഏറെ സ്വാധീനിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. തിരുവനന്തപുരം നിലയത്തിന്റെ റേഡിയോ ക്ലബ്ബിലും അംഗമായിരുന്നെന്നും മോഹൻലാൽ പറഞ്ഞു.

‘ഇഷ്ടഗാന’ പരിപാടിയിലേക്കായി തനിക്ക് പ്രിയപ്പെട്ട പത്ത് ഗാനങ്ങളും അദ്ദേഹം പങ്കുവെച്ചു. നടൻ ആകാശവാണിയിലേക്ക് എത്തുന്ന വീഡിയോകളും ഫോട്ടോയും ഇപ്പോൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

Content Highlights: Actor Mohanlal shares memories on All India Radio's 70th anniversary

dot image
To advertise here,contact us
dot image