
നടന്‍ മമ്മൂട്ടിയെക്കുറിച്ച് ലിജീഷ് കുമാര്‍ എഴുതിയ 'മമ്മൂട്ടി, കണ്ടു കണ്ട് പെരുകുന്ന കടല്‍' എന്ന പുസ്തകം ഏറ്റുവാങ്ങി നടൻ മോഹന്‍ലാല്‍. മനോരമ ബുക്‌സ് ആണ് പുസ്തകം പ്രസിദ്ധീകരിച്ചത്. 'മമ്മൂട്ടിയെക്കുറിച്ചെഴുതിയ പുസ്തകം മോഹന്‍ലാലല്ലാതെ മറ്റാര് പരിചയപ്പെടുത്താനാണ് മലയാളിക്ക്' എന്നാണ് പുസ്തകം മോഹന്‍ലാലിന് കൈമാറുന്ന ചിത്രം പങ്കുവെച്ചുകൊണ്ട് ലിജീഷ് കുമാര്‍ ഫേസ്ബുക്കില്‍ എഴുതിയത്. ഒരു പുസ്തകത്തിലേക്ക് പ്രകാശം വന്നു വീഴുന്ന നിമിഷങ്ങള്‍ ഇങ്ങനെ മാത്രം സംഭവിക്കുന്നതാണ് എന്നും ലിജീഷ് കുമാര്‍ പറയുന്നു.
ഒരു ശരാശരി മലയാളി ജീവിതത്തെ മമ്മൂട്ടി എന്ന നടന്‍ വെള്ളിത്തിരയിലൂടെ ഏതെല്ലാം വിധത്തില്‍ സ്വാധീനിച്ചു എന്നത് മമ്മൂട്ടിയുടെ സിനിമാ ജീവിതത്തിന്റെ പല കാലങ്ങളിലൂടെ അടയാളപ്പെടുത്താനാണ് പുസ്തകത്തിലൂടെ ലിജീഷ് കുമാര്‍ ശ്രമിക്കുന്നത്. പ്രമുഖ ഡിസൈനര്‍ സൈനുല്‍ ആബിദാണ് പുസ്‌കത്തിന്റെ കവര്‍ രൂപകല്‍പന ചെയ്തിരിക്കുന്നത്. സമൂഹമാധ്യമങ്ങളില്‍ ഏറെ ശ്രദ്ധ നേടിയ കഞ്ചാവ് എന്ന പുസ്തകത്തിന്റെ രചയിതാവ് കൂടിയാണ് ലിജീഷ് കുമാര്‍.
'മമ്മൂട്ടിക്കഥകൾക്കൊപ്പം ലാലേട്ടനിങ്ങനെ ചേർന്നു നിൽക്കുമ്പോൾ ഞാനോർത്തത്, അമ്പരപ്പിക്കും വിധം എപ്പോഴും ചേർത്ത് നിർത്തുന്ന മോഹൻലാൽ എന്ന മനുഷ്യനെക്കുറിച്ചാണ്. ഞാൻ കണ്ട ഏതു സിനിമയേക്കാളും വലുതാണ് എനിക്ക് മോഹൻലാൽ എന്ന മനുഷ്യൻ എന്നും മോഹന്ലാലിനൊപ്പമുള്ള ചിത്രം പങ്കുവച്ച് ലിജീഷ് കുമാര്‍ കുറിച്ചു.
Content Highlights: Mohanlal received Lijeesh Kumar's book about Mammootty