രാജ്യസഭാ സീറ്റില്‍ നിലപാട് കടുപ്പിച്ച് സിപിഐ; സീറ്റ് നഷ്ടപ്പെടുത്താനാകില്ലെന്ന് കേരള കോണ്‍ഗ്രസ്

ലോക്‌സഭ തെരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിന് പിന്നാലെയാണ് രാജ്യസഭ സീറ്റ് വേണമെന്ന ആവശ്യവുമായി സിപിഐ രംഗത്തെത്തിയത്
രാജ്യസഭാ സീറ്റില്‍ നിലപാട് കടുപ്പിച്ച് സിപിഐ; സീറ്റ് നഷ്ടപ്പെടുത്താനാകില്ലെന്ന് കേരള കോണ്‍ഗ്രസ്

തിരുവനന്തപുരം: രാജ്യസഭ സീറ്റില്‍ നിലപാട് കടുപ്പിച്ച് സിപിഐ. ലോക്‌സഭ തെരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിന് പിന്നാലെയാണ് രാജ്യസഭ സീറ്റ് വേണമെന്ന ആവശ്യവുമായി സി പി ഐ രംഗത്തെത്തിയത്. സീറ്റ് തങ്ങള്‍ക്ക് അവകാശപ്പെട്ടതാണെന്നും അതില്‍ വിട്ട് വീഴ്ചയില്ലെന്നും സിപിഐ സിപിഐഎം നേതൃത്വത്തെ അറിയിച്ചു. അതേസമയം സീറ്റ് നഷ്ടപ്പെടുത്താനാകില്ലെന്ന നിലപാടിലാണ് കേരള കോണ്‍ഗ്രസ് എം ജോസ് കെ മാണി വിഭാഗവും.

ഈ മാസം അവസാനം ഒഴിവു വരുന്ന മൂന്ന് രാജ്യസഭ സീറ്റില്‍ നിലവിലെ അംഗ ബലം വച്ച് രണ്ട് സീറ്റില്‍ എല്‍ഡിഎഫിന് വിജയിക്കാനാകും. അതില്‍ ഒരു സീറ്റ് സിപിഎം ഏറ്റെടുക്കും. ബാക്കി വരുന്ന മറ്റൊരു സീറ്റിലേക്ക് അവകാശമുന്നയിച്ച് സിപിഐ, കേരള കോണ്‍ഗ്രസ് എം, ആര്‍ജെഡി, എന്‍സിപി എന്നിവര്‍ രംഗത്തുണ്ട്. ആര്‍ജെഡിയ്ക്കും എന്‍സിപിയ്ക്കും സീറ്റ് ലഭിച്ചേക്കില്ല. സിപിഐയും കേരള കോണ്‍ഗ്രസ് എമ്മുമാണ് പിന്നെ പ്രധാനികള്‍. എന്നാല്‍ മുന്നണിയിലെ രണ്ടാമത്തെ ഘടകകക്ഷിയായ തങ്ങള്‍ക്ക് ജയിക്കാന്‍ കഴിയുന്ന ഒരു സീറ്റ് കിട്ടിയേ മതിയാകൂ എന്ന നിലപാടാണ് സിപിഐക്ക്. സീറ്റിന്റെ കാര്യത്തില്‍ വിട്ട് വീഴ്ചയ്ക്കില്ലെന്ന് സിപിഐഎമ്മിനെ സിപിഐ അറിയിച്ചിട്ടുണ്ട്.

ക്യാബിനറ്റ് റാങ്കോട് കൂടി ഭരണപരിഷ്‌കാര കമ്മീഷന്‍ അധ്യക്ഷസ്ഥാനം കേരള കോണ്‍ഗ്രസിന് നല്‍കുന്നതിന് വിയോജിപ്പില്ലെന്നാണ് സിപിഐ നിലപാട്. എന്നാല്‍ ലോക്‌സഭയിലുണ്ടായിരുന്ന ഒരു സീറ്റില്‍ പരാജയപ്പെടുകയും, രാജ്യസഭാസീറ്റ് ഇല്ലാതിരിക്കുകയും ചെയ്യുന്നതില്‍ കേരള കോണ്‍ഗ്രസ് എമ്മിന് അതൃപ്തിയുണ്ട്. അത് കൊണ്ട് സീറ്റ് ആവശ്യം കടുപ്പിക്കാനാണ് കേരള കോണ്‍ഗ്രസ് എമ്മിന്റെ നീക്കം. അതേസമയം, രാജ്യസഭ സീറ്റ് വിഷയം ചര്‍ച്ച ചെയ്തിട്ടില്ലെന്ന് സിപിഎം സംസ്ഥാനസെക്രട്ടറി എം വി ഗോവിന്ദന്‍ അറിയിച്ചു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com