
മിർപൂർ: ആവേശം നിറഞ്ഞ ദിവസങ്ങൾ, അതിലേറെ വിക്കറ്റ് മഴയുമായി സ്പിന്നർമാർ, ഒടുവിൽ ബംഗ്ലാദേശിനെതിരെ സമനില പിടിച്ച് ന്യൂസിലൻഡ്. ഒന്നാം ടെസ്റ്റിലെ തോൽവിക്ക് കണക്ക് തീർത്ത് കിവിസ് രണ്ടാം ടെസ്റ്റിൽ ആവേശ വിജയം നേടി. കൂട്ടത്തകർച്ച നേരിട്ട ന്യൂസിലൻഡിനെ രണ്ട് ഇന്നിംഗ്സുകളിലും ഗ്ലെൻ ഫിലിപ്സിന്റെ മികച്ച ഇന്നിംഗ്സ് കരകയറ്റി.
മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് വെറും 172 റൺസിന് ഓൾ ഔട്ടായി. ബംഗ്ലാദേശിന് തകർന്നടിയാൻ ആദ്യ ദിനത്തെ രണ്ട് സെഷൻ മതിയായിരുന്നു. മറുപടി പറഞ്ഞ ന്യൂസിലൻഡ് ആദ്യ ദിനം 55 റൺസിന് അഞ്ച് വിക്കറ്റ് നഷ്ടമാക്കി. രണ്ടാം ദിനം മഴ മാൻ ഓഫ് ദ ഡേയായി. മൂന്നാം ദിനം മുതൽ ഗ്ലെൻ ഫിലിപ്സ് ആയിരുന്നു താരം. കിവിസ് അഞ്ചിന് 55ൽ നിന്നും 180ലെത്തി. എട്ട് റൺസിന്റെ ലീഡും സ്വന്തമാക്കി. 87 റണ്‍സെടുത്ത ഫിലിപ്സിന്റെ ഇന്നിംഗ്സ് ഇല്ലായിരുന്നുവെങ്കിൽ കിവിസ് കിതച്ചുവീഴുമെന്ന് ഉറപ്പാണ്.
രണ്ടാം ഇന്നിംഗ്സിൽ ബംഗ്ലാദേശ് 144 റൺസിന് ഓൾ ഔട്ടായി. സ്പിന്നിന് അനുകൂലമായി മാറിയ പിച്ചിൽ 138 പോലും വലിയ ലക്ഷ്യമായിരുന്നു. 69 റൺസിൽ ആറ് ബാറ്റർമാർ ഡഗ് ഔട്ടിലെത്തി. വീണ്ടും ഫിലിപ്സ് രക്ഷകനായി. ഇത്തവണ മിച്ചൽ സാന്റർ പിന്തുണ നൽകി. ഫിലിപ്സ് 40 ഉം സാന്റർ 35ഉം റൺസെടുത്ത് പുറത്താകാതെ നിന്നു. രണ്ട് ഇന്നിംഗ്സിലായി ഫിലിപ്സിന് മൂന്ന് വിക്കറ്റും 127 റൺസും സ്വന്തമാക്കാൻ കഴിഞ്ഞു.