
ഭോപ്പാൽ: അഹ്മദാബാദ് -കൊൽക്കത്ത എക്സ്പ്രസിലെ ശുചിമുറിയിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തി. മധ്യപ്രദേശിലെ സാഗർ റെയിൽവെ സ്റ്റേഷനിൽ എത്തുന്നതിന് തൊട്ടുമുമ്പാണ് ശുചിമുറിയിൽ മൃതദേഹം കണ്ടത്. ട്രെയിൻ ബിന ജംഗ്ഷൻ പിന്നിട്ട് സാഗറിൽ എത്തുന്നതിന് മുമ്പ് ശുചിമുറിയിൽ പോകാനെത്തിയ യാത്രക്കാരനാണ് മൃതദേഹം കണ്ടത്. തുടർന്ന് ടിടിഇയെ വിവരം അറിയിച്ചു.
ടിടിഇ വിവരം ട്രെയിൻ മാനേജർക്കും സംസ്ഥാന റെയിൽവെ പൊലീസിനും കൈമാറി. ട്രെയിൻ ഭോപ്പാലിലെ സാഗർ സ്റ്റേഷനിൽ എത്തിയപ്പോൾ സംസ്ഥാന റെയിൽവെ പൊലീസ്, റെയിൽവെ സംരക്ഷണ സേന ഉദ്യോഗസ്ഥർ തുടങ്ങിയവരുടെ സംഘം കോച്ചിൽ കയറി പരിശോധിക്കുകയും ട്രെയിനിൽ നിന്ന് മൃതദേഹം പുറത്തിറക്കുകയുമായിരുന്നു.
ശേഷം ഫൊറൻസിക് ഉദ്യോഗസ്ഥരെ ട്രെയിനിൽ എത്തിച്ച് തെളിവുകൾ ശേഖരിച്ചു. മരിച്ചയാളെ ഇതുവരെ തിരിച്ചറിയാൻ സാധിച്ചിട്ടില്ല. മരിച്ചയാളെക്കുറിച്ചുള്ള വിവരങ്ങൾ തേടി പരിസരത്തെ പൊലീസ് സ്റ്റേഷനുകളിലേക്കും റെയിൽവെ സ്റ്റേഷനുകളിലേക്കും വിവരങ്ങൾ കൈമാറിയിട്ടുണ്ട്.
content highlights :Body of young man found in train toilet; man has not been identified