ലോകകപ്പ് തുണയ്ക്കുമോ? ആഗോള പ്രതിസന്ധിയില്‍ നിന്ന് കരകയറാന്‍ അമേരിക്കയ്ക്ക് ഇത് കച്ചിത്തുരുമ്പ്

യുഎസ്, കാനഡ, മെക്‌സിക്കോ എന്നീ ആതിഥേയ നഗരങ്ങള്‍ക്ക് ഈ മത്സരം വലിയ സാമ്പത്തിക നേട്ടമാകും

ലോകകപ്പ് തുണയ്ക്കുമോ? ആഗോള പ്രതിസന്ധിയില്‍ നിന്ന് കരകയറാന്‍ അമേരിക്കയ്ക്ക് ഇത് കച്ചിത്തുരുമ്പ്
dot image

ഫിഫ ലോകകപ്പ് ആവേശം ലോകമെങ്ങും അലയടിക്കുമ്പോള്‍ ആതിഥേയ രാജ്യങ്ങളും ആഹ്ലാദ തിമര്‍പ്പിലാണ്. യുഎസ്, കാനഡ, മെക്‌സിക്കോ എന്നീ ആതിഥേയ നഗരങ്ങള്‍ക്ക് ഈ മത്സരം വലിയ സാമ്പത്തിക നേട്ടമാകും. വലിയ തോതിലുള്ള വിനോദസഞ്ചാരികളുടെ ഒഴുക്ക്, ഹോട്ടലുകളിലെ നിറഞ്ഞ ബുക്കിങുകള്‍, പുതിയ തൊഴിലവസരങ്ങള്‍, ബില്യണ്‍ കണക്കിന് ഡോളര്‍ ചെലവഴിക്കപ്പെടുന്നത് എല്ലാമാണ് ഈ പ്രതീക്ഷയ്ക്ക് അടിസ്ഥാനം.

എന്നാല്‍ മത്സരങ്ങള്‍ ആരംഭിച്ചിട്ടും, കുത്തനെ ഉയര്‍ന്ന ടിക്കറ്റ് നിരക്കുകളും ഹോട്ടല്‍ ബുക്കിങുകള്‍ കുറഞ്ഞതും കൂടാതെ ആഗോള തലത്തില്‍ വ്യാപകമായ സാമ്പത്തിക അനിശ്ചിതത്വവും ഈ ലോകകപ്പ് ആതിഥേയ നഗരങ്ങള്‍ക്ക് പ്രതീക്ഷിച്ച സാമ്പത്തിക നേട്ടം നല്‍കുമോയെന്ന ചോദ്യങ്ങള്‍ ഉയര്‍ത്തുകയാണ്.

അന്താരാഷ്ട്ര യാത്രക്കാരെ സംബന്ധിച്ചിടത്തോളം, അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ കുടിയേറ്റ നയങ്ങള്‍ ഒരു പ്രധാന തടസ്സമായി മാറിയിട്ടുണ്ട്. ഏപ്രിലില്‍, അമേരിക്കന്‍ സിവില്‍ ലിബര്‍ട്ടീസ് യൂണിയന്‍ (ACLU) ഉള്‍പ്പെടെയുള്ള സംഘടനകള്‍ ലോകകപ്പ് കാണാനായി അമേരിക്കയിലേക്ക് പോകുന്ന വിദേശ സന്ദര്‍ശകര്‍ക്ക് മുന്നറിയിപ്പുകള്‍ നല്‍കിയിരുന്നു.

Also Read:

ട്രംപ് ഭരണകൂടത്തിന്റെ വര്‍ധിച്ചുവരുന്ന അധികാര കേന്ദ്രീകരണം ആളുകള്‍ക്കിടയില്‍ ഗൗരവമായ അപകടസാധ്യത സൃഷ്ടിക്കുന്നുവെന്ന് അവര്‍ പറഞ്ഞു. കൂടാതെ, അമേരിക്കയിലേക്കും അമേരിക്കയ്ക്കുള്ളിലും യാത്ര ചെയ്യുമ്പോള്‍ ജാഗ്രത പാലിക്കുകയും അടിയന്തര സാഹചര്യം നേരിടാനുള്ള ബദല്‍ പദ്ധതികള്‍ തയ്യാറാക്കി വയ്ക്കുകയും വേണം എന്നും അവര്‍ നിര്‍ദേശിച്ചിട്ടുണ്ട്.

ആരാധകര്‍ക്ക് വിസാ കാര്യങ്ങളിലും ആശയക്കുഴപ്പം നേരിടേണ്ടി വരുന്നു. മുമ്പ് 50 രാജ്യങ്ങളില്‍ നിന്നുള്ള സന്ദര്‍ശകര്‍ക്ക് 15,000 ഡോളറിന്റെ (ഏകദേശം 12.5 ലക്ഷം) ബോണ്ട് നിക്ഷേപം അടയ്ക്കുന്ന വിസാ ബോണ്ട് പദ്ധതി ട്രംപ് ഭരണകൂടം ഒഴിവാക്കിയിരുന്നു. പിന്നീട് മേയ് മാസത്തില്‍ ലോകകപ്പ് മത്സരത്തിനുള്ള ടിക്കറ്റുള്ളവര്‍ക്കും ഈ നിബന്ധന ഒഴിവാക്കി. എന്നാല്‍, വിസാ നടപടിക്രമങ്ങളില്‍ കാലതാമസം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്ന സാഹചര്യത്തില്‍, പല യാത്രക്കാര്‍ക്കും സമയത്ത് അമേരിക്കയില്‍ എത്താന്‍ കഴിയാതെ വരാനോ, എത്തിയാലും പ്രവേശനം നിഷേധിക്കപ്പെടാനോ സാധ്യതയുണ്ട്.

അമേരിക്കയ്ക്കുള്ളിലെ ആഭ്യന്തര യാത്രക്കാരും സാമ്പത്തിക സമ്മര്‍ദം നേരിടുകയാണ്. തൊഴില്‍ വിപണിയിലെ മന്ദഗതിയും പെട്രോള്‍ അടക്കമുള്ള അവശ്യവസ്തുക്കളുടെ ഉയര്‍ന്ന വിലയും ആളുകളുടെ പണം ചെലവഴിക്കാനുള്ള ശേഷിയെ ബാധിച്ചിട്ടുണ്ട്. അമേരിക്കയില്‍ നിലവില്‍ ഒരു ഗാലണ്‍ (3.78 ലിറ്റര്‍) പെട്രോളിന്റെ ശരാശരി വില 4.16 ഡോളറാണ്. അമേരിക്കയും ഇസ്രായേലും ഇറാനെതിരെ ആദ്യ ആക്രമണം നടത്തിയ ഫെബ്രുവരി 28ന് ഇത് 2.98 ഡോളറായിരുന്നു.

ഈ സാമ്പത്തികവും രാഷ്ട്രീയവുമായ സമ്മര്‍ദങ്ങള്‍ ഫിഫ ലോകകപ്പുമായി ബന്ധപ്പെട്ട യാത്രാ ആവശ്യകത കുറയ്ക്കുകയാണ്. ഇതോടെ സംഘാടകരും ആതിഥേയ നഗരങ്ങളും പ്രതീക്ഷിച്ചിരുന്ന സാമ്പത്തിക കുതിപ്പ് ലഭിക്കാതെ പോകുമെന്ന ആശങ്ക ഉയരുന്നു.

ടൂറിസം മേഖലയിലെ പ്രതിസന്ധി

ലോകകപ്പിന്റെ ഉദ്ഘാടനത്തിന് തൊട്ടു മുമ്പ് വരെ അമേരിക്കന്‍ ഹോട്ടല്‍ ആന്‍ഡ് ലോഡ്ജിങ് അസോസിയേഷന്‍ നടത്തിയ സര്‍വേ പ്രകാരം 80 ശതമാനം ഹോട്ടല്‍ ബുക്കിങുകളും പ്രതീക്ഷിച്ചതിലും താഴെയാണ്. സര്‍വേയില്‍ പങ്കെടുത്തവരില്‍ 70 ശതമാനം പേര്‍ വിസാ തടസ്സങ്ങളും ആഗോള രാഷ്ട്രീയ അസ്ഥിരതയും യാത്രാ ആവശ്യകത കുറയാന്‍ പ്രധാന കാരണങ്ങളാണെന്ന് അഭിപ്രായപ്പെട്ടു.

ലോകകപ്പിന്റെ ഫൈനല്‍ മത്സരം നടക്കുന്ന ന്യൂയോര്‍ക്ക് സിറ്റിയില്‍, ഹോട്ടല്‍ ബുക്കിങുകള്‍ പ്രതീക്ഷിച്ചതിന്റെ ഏകദേശം 65 ശതമാനം മാത്രമാണ്. അതേസമയം, വാഷിങ്ടണ്‍ സംസ്ഥാനത്തിലെ സിയാറ്റിലില്‍, 80 ശതമാനം ഹോട്ടലുകളും സാധാരണ വേനല്‍ക്കാല ബുക്കിങ് നിലവാരത്തേക്കാള്‍ പിന്നിലാണ്. ഫിഫയിലൂടെ ലഭിക്കേണ്ട വലിയ വിനോദസഞ്ചാര വര്‍ധനവ് കണക്കിലെടുക്കാതെയാണിത് എന്നതാണ് ശ്രദ്ധേയമായ കാര്യം.

Content Highlights: The FIFA World Cup was expected to generate a major economic boost for US host cities, but rising ticket prices, weaker hotel bookings, visa challenges, and economic uncertainty are raising doubts about whether the tournament will deliver the promised financial windfall

dot image
To advertise here,contact us
dot image