

ഇനിമുതൽ എടിഎമ്മിൽ പോയി കാർഡ് ഉപയോഗിച്ച് പണമെടുക്കുന്നതും, ഫോണിലെ യുപിഐ ഉപയോഗിച്ച് പണമെടുക്കുന്നതും ഒന്നായി പരിഗണിക്കാൻ എച്ച്ഡിഎഫ്‌സി ബാങ്ക് തീരുമാനിച്ചു. നിങ്ങളുടെ മാസത്തെ 'സൗജന്യ ഇടപാടുകളുടെ' പരിധി കണക്കാക്കുമ്പോൾ ഈ രണ്ട് രീതികളും ഉൾപ്പെടും.

പഴ്സിൽ കാർഡ് ഇല്ലാത്തപ്പോഴും യുപിഐ വഴി പണമെടുക്കാമെന്ന സൗകര്യം നമ്മളിൽ പലരും ഉപയോഗിക്കാറുണ്ട്. എന്നാൽ ഈ സൗകര്യം അമിതമായി ഉപയോഗിച്ചാൽ ഇനി മുതൽ അധിക ചാർജ് നൽകേണ്ടി വരും. ഇതുവരെ നമ്മൾ എടിഎമ്മിൽ പോയി കാർഡ് ഉപയോഗിച്ച് പണമെടുക്കുന്നതിനാണ് "സൗജന്യ പരിധി" ഉണ്ടായിരുന്നത്. എന്നാൽ ഏപ്രിൽ 1 മുതൽ, നിങ്ങൾ ഫോണിലെ യുപിഐ (Google Pay, PhonePe തുടങ്ങിയവ) ഉപയോഗിച്ച് എടിഎമ്മിൽ നിന്ന് പണമെടുക്കുകയാണെങ്കിലും അത് സാധാരണ എടിഎം പിൻവലിക്കലായി തന്നെ ബാങ്ക് കണക്കാക്കും.
സൗജന്യ പരിധി
സാധാരണഗതിയിൽ ഒരു ബാങ്ക് മാസത്തിൽ 3 അല്ലെങ്കിൽ 5 സൗജന്യ ഇടപാടുകളാണ് നൽകുന്നത്. നിങ്ങൾ 3 തവണ കാർഡ് ഉപയോഗിച്ചും, 2 തവണ യുപിഐ ഉപയോഗിച്ചും പണമെടുത്തു എന്ന് കരുതുക. അപ്പോൾ നിങ്ങളുടെ മാസത്തെ 5 സൗജന്യ ഇടപാടുകളും കഴിഞ്ഞു.
പരിധി കഴിഞ്ഞാൽ ചാർജ് വരും
സൗജന്യമായി അനുവദിച്ചിട്ടുള്ള തവണകൾ കഴിഞ്ഞാൽ, അടുത്ത ഓരോ തവണ പണമെടുക്കുമ്പോഴും നിങ്ങൾ അധിക തുക നൽകേണ്ടി വരും.
ഇത്രയും ചാർജോ?
ഒരു തവണ പണമെടുക്കാൻ 23 രൂപയും അതിന്റെ കൂടെ ജിഎസ്ടി നികുതിയും നൽകണം. ഏകദേശം 27 രൂപയോളം വരും ഇത്.
എപ്പോഴാണ് മാറ്റം?
ഏപ്രിൽ 1 മുതൽ.
എവിടെയാണ് ബാധകം?
എടിഎം സിആർഎം ( പണം നിക്ഷേപിക്കാനും എടുക്കാനും കഴിയുന്ന മെഷീൻ) എന്നിവയിൽ

എന്താണ് ശ്രദ്ധിക്കേണ്ടത്?
കാർഡ് ഇല്ലാതെ യുപിഐ വഴി പണമെടുക്കുന്നത് സൗജന്യമാണെന്ന് കരുതി കൂടുതൽ തവണ പിൻവലിക്കരുത്. അത് നിങ്ങളുടെ മാസത്തെ 'ഫ്രീ ലിമിറ്റിനെ' ബാധിക്കും.
Content Highlights: HDFC Bank will now count ATM withdrawals using cards and UPI together when calculating customers’ monthly free transaction limits