സ്വർണ വില കൂടിയപ്പോള്‍ ബാങ്കുകള്‍ക്കും കോളടിച്ചു: സ്വർണ്ണവായ്പകളില്‍ റെക്കോർഡ് വർധനവ്

സാമ്പത്തിക വർഷത്തിന്റെ നാലാം പാദത്തിൽ ഇന്ത്യയിലെ ആകെ സ്വർണ്ണവായ്പ തുക 18.6 ലക്ഷം കോടി രൂപയായി ഉയർന്നു

സ്വർണ വില കൂടിയപ്പോള്‍ ബാങ്കുകള്‍ക്കും കോളടിച്ചു: സ്വർണ്ണവായ്പകളില്‍ റെക്കോർഡ് വർധനവ്
അജ്മല്‍ എം കെ
3 min read|20 May 2026, 06:59 pm
dot image

രാജ്യത്തെ സ്വർണവായ്പകളില്‍ വന്‍ വർധനവ്. മുൻവർഷത്തെ അപേക്ഷിച്ച് 2026 സാമ്പത്തിക വർഷത്തിൽ രാജ്യത്തെ സ്വർണ്ണവായ്പാ വിപണിയിൽ 50.4 ശതമാനത്തിന്റെ റെക്കോർഡ് വളർച്ചയാണ് രേഖപ്പെടുത്തിയത്. 'സിആർഐഎഫ് ഹൈ മാർക്ക്' (CRIF High Mark) പുറത്തുവിട്ട ഏറ്റവും പുതിയ റിപ്പോർട്ടിലാണ് ഇന്ത്യയിലെ റീട്ടെയിൽ വായ്പാ രംഗത്ത് സ്വർണ്ണവായ്പകൾ ഒന്നാമതെത്തിയതായി വ്യക്തമാക്കുന്നത്.

ഈ സാമ്പത്തിക വർഷത്തിന്റെ നാലാം പാദത്തിൽ ഇന്ത്യയിലെ ആകെ സ്വർണ്ണവായ്പ തുക 18.6 ലക്ഷം കോടി രൂപയായി ഉയർന്നു. റീട്ടെയിൽ ക്രെഡിറ്റ് വിപണിയിൽ നിലവിൽ ഏറ്റവും വേഗത്തിൽ വളരുന്ന വായ്പാ വിഭാഗമായി ഇതോടെ സ്വർണ്ണവായ്പകൾ മാറി.

സ്വർണ്ണവിലയിൽ തുടർച്ചയായുണ്ടാകുന്ന വർദ്ധനവാണ് സ്വർണവായ്പകളിലെ ഈ വൻ കുതിപ്പിന് പിന്നിലെ പ്രധാന കാരണം. സ്വർണ്ണത്തിന്റെ മൂല്യം ഉയർന്നതോടെ, ഒരേ ആഭരണത്തിന്മേൽ മുൻപത്തേക്കാൾ വലിയ തുക വായ്പയായി നേടാൻ ഉപഭോക്താക്കൾക്ക് ഇപ്പോള്‍ സാധിക്കുന്നുണ്ട്. പണയം വയ്ക്കാൻ ഭൗതികമായ ആസ്തിയുള്ളതിനാൽ ബാങ്കുകൾക്കും മറ്റ് ധനകാര്യ സ്ഥാപനങ്ങൾക്കും ഇത് സുരക്ഷിതമായ വായ്പയായി മാറുന്നു.

അടിയന്തിര ചികിത്സാ ആവശ്യങ്ങൾ, ബിസിനസ്സ് വിപുലീകരണം, വിദ്യാഭ്യാസം എന്നിവയ്ക്കായി ആഭരണങ്ങൾ വിറ്റഴിക്കുന്നതിന് പകരം, താല്ക്കാലികമായി പണയം വെച്ച് പണം കണ്ടെത്താനാണ് ഭൂരിഭാഗം കുടുംബങ്ങളും താല്പര്യപ്പെടുന്നത്. വായ്പയെടുക്കുന്ന തുക വർദ്ധിച്ചിട്ടുണ്ടെങ്കിലും തിരിച്ചടവുകൾ കൃത്യമായി നടക്കുന്നുണ്ടെന്നും റിപ്പോർട്ട് സൂചിപ്പിക്കുന്നു.

ഇന്ത്യയിലെ ആകെ റീട്ടെയിൽ വായ്പാ വിപണി മാർച്ച് 2026 വരെയുള്ള കണക്കുകൾ പ്രകാരം 16.6 ശതമാനം വർദ്ധനവോടെ 170.2 ലക്ഷം കോടി രൂപയായി ഉയർന്നിട്ടുണ്ട്. വ്യക്തിഗത വായ്പകൾ ഉൾപ്പെടുന്ന കൺസപ്ഷൻ ലോണുകൾ 15.3 ശതമാനം വളർച്ചയോടെ 118.6 ലക്ഷം കോടി രൂപയിലും ഭവന വായ്പകൾ (Home Loans) 9.4 ശതമാനം ഉയർന്ന് 44.4 ലക്ഷം കോടി രൂപയിലുമെത്തി. അതേസമയം, ക്രെഡിറ്റ് കാർഡ് വഴിയുള്ള ഇടപാടുകളിൽ കാര്യമായ വളർച്ചയുണ്ടായിട്ടില്ല. മുൻവർഷത്തെ അപേക്ഷിച്ച് ക്രെഡിറ്റ് കാർഡ് ബാലൻസുകൾ വലിയ മാറ്റമില്ലാതെ താഴേക്ക് പോകുന്ന പ്രവണതയാണ് കാണിക്കുന്നത്.

സജീവമായ വായ്പാ അക്കൗണ്ടുകളുടെ എണ്ണത്തേക്കാൾ വേഗത്തിലാണ് വായ്പയെടുത്ത തുകയുടെ അളവ് വർദ്ധിക്കുന്നത്. ഉപഭോക്താക്കൾ കൂടുതൽ വലിയ തുകകൾ വായ്പയെടുക്കാൻ താല്പര്യപ്പെടുന്നു എന്നതിന്റെ സൂചനയാണിത്. സ്വർണ്ണവായ്പ, ഭവനവായ്പ, കൺസ്യൂമർ ഡ്യൂറബിൾ ഫിനാൻസിങ് എന്നീ മേഖലകളിലെല്ലാം ഈ പ്രവണത പ്രകടമാണ്. വായ്പയെടുക്കുന്നവരുടെ എണ്ണം കൂടുമ്പോഴും തിരിച്ചടവുകളിൽ വീഴ്ച വരുത്തുന്നവരുടെ നിരക്ക് (Delinquency levels) കുറഞ്ഞിട്ടുണ്ട് എന്നത് ബാങ്കിങ് മേഖലയ്ക്ക് ആശ്വാസം നൽകുന്നു.

സ്വർണ്ണവായ്പകൾ കുതിച്ചുയരുമ്പോഴും ഉത്സവ സീസൺ കഴിഞ്ഞതോടെ വാഹന വായ്പകളിൽ ഇടിവ് രേഖപ്പെടുത്തി. മുൻ പാദത്തെ അപേക്ഷിച്ച് നാലാം പാദത്തിൽ ഓട്ടോ ലോണുകളിൽ 11.6 ശതമാനവും ടൂ-വീലർ ലോണുകളിൽ 22.1 ശതമാനവും കുറവുണ്ടായി. എങ്കിലും മെട്രോ നഗരങ്ങൾക്ക് പുറമെ സെമി-അർബൻ, ഗ്രാമീണ മേഖലകളിലും നിലവിൽ വ്യക്തിഗത വായ്പകൾക്കും കൺസ്യൂമർ ഡ്യൂറബിൾ ഫിനാൻസിങ്ങിനും ടൂ-വീലർ ലോണുകൾക്കും വലിയ രീതിയിൽ ആവശ്യക്കാരുണ്ടെന്ന് റിപ്പോർട്ട് അടിവരയിടുന്നു. ഇന്ത്യയിലെ വായ്പാ വിപണി ക്രമേണ സുരക്ഷിതമായ, ഈടുള്ള വായ്പകളിലേക്ക് മാറിക്കൊണ്ടിരിക്കുകയാണെന്നും അതിൽ സ്വർണ്ണവായ്പകൾ വലിയ പങ്ക് വഹിക്കുന്നുണ്ടെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

Content Highlights: India’s gold loan market recorded a sharp 50.4 percent growth in financial year 2026 compared with the previous year. The surge reflects rising demand for secured borrowing, as individuals increasingly used gold as collateral to access quick funds from banks and non-banking financial companies.

dot image
To advertise here,contact us
dot image