
വാട്‌സ്ആപ്പ് ഗ്രൂപ്പുകൾ ഒന്നു തുറന്നാൽ വോയ്‌സ് നോട്ട്‌സുകളുടെ മേളമാണ്. ഓഫീസ് അപ്പ്‌ഡേറ്റ്‌സ് മുതൽ സുഹൃത്തുകൾക്കിടയിലുള്ള സംഭാഷണങ്ങളാകട്ടെ ലക്ഷകണക്കിന് പേരുടെ ഡിഫോൾട്ട് ലാംഗേജ് ഇപ്പോൾ വോയ്‌സ് നോട്ട്‌സാണ്. ഇന്ത്യക്കാരിൽ ഭൂരിഭാഗവും ഇഷ്ടപ്പെടുന്നത് ടെക്സ്റ്റ് മെസേജുകളെക്കാൾ വോയിസ് നോട്ട്‌സിനെയാണ്.
പെട്ടെന്നുള്ള ഷോട്ട്ക്കട്ടായി ഉപയോഗിച്ച് വന്ന വോയ്‌സ് നോട്ട്‌സ് ഇപ്പോൾ മെസേജ് സംസ്‌കാരത്തിന്റെ വലിയൊരു ഭാഗമായി തീർന്നിരിക്കുകയാണ്. ഇന്ത്യക്കാരിപ്പോൾ ഫോണിലൂടെ കൂടുതൽ സംസാരിക്കുകയാണ് അതും ടൈപ്പ് ചെയ്യുന്നതിനെക്കാൾ ഇരട്ടി… വാട്‌സ്ആപ്പിൽ വോയിസ് മെസേജ് അയക്കുന്നതിൽ ഗ്ലോബൽ മാർക്കറ്റിൽ ഇന്ത്യ മൂന്നാം സ്ഥാനത്താണെന്ന് 2024ലെ സർവേ പറയുന്നു. അർബൻ പ്രദേശങ്ങളിൽ 35 വയസിന് താഴെയുള്ളവരാണ് 30 സെക്കൻഡ് മാത്രമുള്ള വോയിസ് നോട്ട്‌സ് അയക്കാൻ താൽപര്യപ്പെടുന്നവർ. അതേസമയം ഗ്രാമങ്ങളിലേക്ക് എത്തിയാൽ എഴുതാനും വായിക്കാനും ബുദ്ധിമുട്ടുള്ളവർ വോയിസ് നോട്ട്‌സിനെയാണ് ആശ്രയിക്കുന്നത്.
എന്താണ് ടൈപ്പിംഗിനോട് ഇത്ര പ്രശ്‌നമെന്ന് ചോദിച്ചാൽ, മറ്റൊന്നുമല്ല കാരണം.. ടൈപ്പിങ്ങ് ജോലിയാണ്.. തള്ളവിരൽ കൊണ്ട് ടൈപ്പ് ചെയ്യാൻ വഴങ്ങണം, കൂടുതൽ ശ്രദ്ധിക്കണം പിന്നെ തെറ്റുകൾ വന്നാൽ ബാക്ക്‌സ്‌പേസ് അടിച്ച് ബുദ്ധിമുട്ടണം.. എന്നാൽ വോയ്‌സ് മെസേജ് ആകുമ്പോൾ അത് സാധാരണ സംസാരിക്കുന്നത് പോലെയാണ്. ഇമോഷൻ കൃത്യമായി മറ്റൊരാളിൽ പ്രതിഫലിക്കും മാത്രമല്ല വേഗതയുണ്ട്. ടൈപ്പ് ചെയ്യുന്ന ടെക്സ്റ്റിൽ കാര്യങ്ങളിൽ കൃത്യമായി ആശയവിനിമയം ചെയ്യപ്പെടണമെന്നില്ല, വോയിസ് നോട്ട്‌സിൽ അങ്ങനെയല്ല കാര്യങ്ങൾ.
ഡാറ്റ റേറ്റുകളുടെ മത്സരം ശക്തമായതോടെ ഇപ്പോൾ 4ജി, 5ജി നെറ്റ് വർക്കുകളിൽ വോയ്‌സ് നോട്ട്‌സുകൾ പെട്ടെന്ന് തന്നെ സെന്റ് ചെയ്യാനും റിസീവ് ചെയ്യാനും കഴിയും. മാത്രമല്ല ഷവോമി, റിയൽമീ, വിവോ ഫോണുകളിൽ മികച്ച ക്ലാരിറ്റിയോടെ വോയിസുകൾ കേൾക്കാനും സാധിക്കും. വീഡിയോ കോളുകൾ പോലെയല്ല മറിച്ച് ചെറിയ ബാൻഡ് വിഡ്ത്തിൽ നെറ്റ്‌വർക്ക് പ്രശ്‌നങ്ങൾ ഉള്ളപ്പോൾ പോലും വോയിസ് മെസേജുകൾ അയക്കാനും ഡൗൺലോഡ് ചെയ്ത് കേൾക്കാനും സാധിക്കുമെന്ന പ്രത്യേകതയുണ്ട്.
ഒരുപാട് ഭാഷകളുള്ള നമ്മുടെ രാജ്യത്ത് എല്ലാ ഭാഷകളമുള്ള കീബോർഡ് ലഭിക്കുമെങ്കിലും, ഇംഗ്ലീഷ് കീബോർഡിൽ പ്രാദേശിക ഭാഷകൾ ടൈപ്പ് ചെയ്യുന്നതിന്റെ ബുദ്ധിമുട്ടും വോയിസ് നോട്ടുകളെ ജനപ്രിയമാക്കുന്നതിൽ പങ്കുവഹിച്ചിട്ടുണ്ട്. ഇതാകുമ്പോൾ കീബോർഡ് സ്വിച്ച് ചെയ്യേണ്ട ആവശ്യമില്ല ഏത് ഭാഷയും മിക്‌സ് ചെയ്ത് സംസാരിക്കാമെന്ന പ്രത്യേകയുമുണ്ട്. മാത്രമല്ല സ്പീഡ് കൂട്ടി കേൾക്കാമെന്ന സൗകര്യവുമുണ്ട്.
Content Highlights: Indians like to send voices notes than text messages