ശുദ്ധീകരണ വിവാദം; അടിയന്തര നടപടി ആവശ്യപ്പെട്ട് മല്ലികാർജുന്‍ ഖർഗെ, കേന്ദ്രമന്ത്രി ജെ പി നദ്ദയ്ക്ക് കത്തയച്ചു

ഓഗസ്റ്റ് 8ന് ഹല്‍ദ്വാനിയില്‍ നടത്തിയ റാലിക്ക് ശേഷം വേദി ശുദ്ധീകരിച്ചുവെന്ന് ഓഗസ്റ്റ് 13ന് രാജ്യസഭയില്‍ ഖര്‍ഗെ ആരോപിച്ചിരുന്നു

ശുദ്ധീകരണ വിവാദം; അടിയന്തര നടപടി ആവശ്യപ്പെട്ട്  മല്ലികാർജുന്‍ ഖർഗെ, കേന്ദ്രമന്ത്രി ജെ പി നദ്ദയ്ക്ക് കത്തയച്ചു
dot image

ന്യൂഡല്‍ഹി: ശുദ്ധീകരണ വിവാദത്തില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യാത്തതിനെ ചോദ്യം ചെയ്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ കേന്ദ്രമന്ത്രിയും മുതിര്‍ന്ന ബിജെപി നേതാവുമായ ജെ പി നദ്ദയ്ക്ക് കത്തയച്ചു.

ഹല്‍ദ്വാനിയില്‍ തന്റെ പൊതുയോഗം നടന്ന രാംലീല മൈതാനം പിന്നീട് ശുദ്ധീകരണം നടത്തിയ സംഭവത്തില്‍ ഉത്തരവാദികളായ വ്യക്തികള്‍ക്കും സംഘടനകള്‍ക്കുമെതിരെ 24 ദിവസം കഴിഞ്ഞിട്ടും എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്ന് ഖര്‍ഗെ ആരോപിച്ചു. വിഷയത്തില്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. രാജ്യത്തെ എല്ലാ വിഭാഗങ്ങളുടെയും പ്രശ്‌നങ്ങള്‍ രാഹുല്‍ഗാന്ധി ഉയര്‍ത്തിക്കാട്ടുന്നു. ആ നേതാവിനെതിരെ കേസെടുത്തിരിക്കുന്നുവെന്നും എഫ്‌ഐആര്‍ ഇട്ട് ഭയപ്പെടുത്താന്‍ നോക്കേണ്ടെന്നും ഖര്‍ഗെ പറഞ്ഞു. ഇരട്ട എന്‍ജിന്‍ സര്‍ക്കാര്‍ നീതി ഉറപ്പാക്കുന്നത് ഇങ്ങനെയാണോ എന്നും ഖര്‍ഗെ ചോദിച്ചു.

ഓഗസ്റ്റ് 8ന് ഹല്‍ദ്വാനിയില്‍ നടത്തിയ റാലിക്ക് ശേഷം വേദി ശുദ്ധീകരിച്ചുവെന്ന് ഓഗസ്റ്റ് 13ന് രാജ്യസഭയില്‍ ഖര്‍ഗെ ആരോപിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് നദ്ദ സഭയില്‍ ഖേദം പ്രകടിപ്പിക്കുകയും സംഭവത്തില്‍ ബിജെപി പ്രവര്‍ത്തകര്‍ക്ക് പങ്കില്ലെന്ന് വ്യക്തമാക്കുകയും ചെയ്തിരുന്നു. ദളിത് വിഭാഗത്തില്‍പ്പെട്ട ഖര്‍ഗെയെ അപമാനിക്കുന്ന നടപടിയാണിതെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. സംഭവത്തില്‍ ഉള്‍പ്പെട്ടവര്‍ക്കെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇടപെടണമെന്നും പാര്‍ട്ടി ആവശ്യപ്പെട്ടു.

ഇത് വ്യക്തിപരമായ വിഷയമല്ല, ഇന്നും ഇത്തരം യാഥാര്‍ഥ്യങ്ങള്‍ നേരിടുന്ന കോടിക്കണക്കിന് ജനങ്ങളുമായി ബന്ധപ്പെട്ട വിഷയമാണ്. ഇത്തരം തെറ്റ് ചെയ്യുന്നവരെ പാഠം പഠിപ്പിക്കേണ്ടത് അനിവാര്യമാണെന്നും ഖര്‍ഗെ കത്തില്‍ വ്യക്തമാക്കി.

മല്ലികാര്‍ജുന്‍ ഖര്‍ഗെയ്ക്ക് എതിരായ ജാതി അധിക്ഷേപ ആരോപണത്തില്‍ കേസെടുക്കുന്നത് പരിഗണനയില്‍ ഇല്ലെന്ന പ്രസ്താവനയുമായി നേരത്തെ ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കര്‍ സിംഗ് ധാമി രംഗത്തെത്തിയിരുന്നു. മാലിന്യം തള്ളിയതിലും ചിലര്‍ നടത്തിയ മതപരമായ മുദ്രാവാക്യം വിളികളിലും പ്രതിഷേധിച്ച് ഒരു പ്രാദേശിക മതസംഘടന നടത്തിയ ശുചീകരണ ചടങ്ങ് മാത്രമായിരുന്നു ശുദ്ധികലശം എന്നായിരുന്നു സര്‍ക്കാര്‍ വിശദീകരണം നല്‍കിയത്.

Content Highlights: Congress president Mallikarjun Kharge has written to Union minister JP Nadda questioning the delay in registering an FIR over the Haldwani “purification” controversy

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us