

അയോധ്യ: അയോധ്യ രാമക്ഷേത്രത്തിലെ സംഭാവന കൊള്ളയില്‍ പ്രത്യേക അന്വേഷണ സംഘം അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. റിപ്പോര്‍ട്ടില്‍ മുന്‍ ട്രസ്റ്റ് ജനറല്‍ സെക്രട്ടറി ചമ്പത് റായ്ക്ക് എസ്ഐടി ക്ലീന്‍ ചിറ്റ് നൽകി. റായിയുടെയും ക്ഷേത്ര ട്രസ്റ്റ് മുന്‍ അംഗം അനില്‍ മിശ്രയുടെയും പേരുകള്‍ റിപ്പോർട്ടിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. തുടര്‍നടപടികള്‍ക്കായി യുപി ആഭ്യന്തരവകുപ്പ് ശ്രീരാമ ജന്മഭൂമി തീര്‍ത്ഥ ക്ഷേത്ര ട്രസ്റ്റിന് റിപ്പോര്‍ട്ട് കൈമാറി. ട്രസ്റ്റിന്റെ ഇടക്കാല സെക്രട്ടറി കൃഷ്ണ മോഹനാണ് റിപ്പോര്‍ട്ട് കൈമാറിയത്. അടുത്തമാസം ആദ്യ ആഴ്ച നടക്കാനിരിക്കുന്ന ട്രസ്റ്റ് യോഗത്തില്‍ അന്വേഷണ റിപ്പോര്‍ട്ട് അവതരിപ്പിയ്ക്കും. സംഭാവന കൊള്ള പുറത്ത് വന്നതിന് പിന്നാലെ റായിയും മിശ്രയും ഇരുവരുടെയും സ്ഥാനങ്ങള്‍ രാജിവച്ചിരുന്നു.
ഇക്കഴിഞ്ഞ ജൂണ്‍ 27ന് ഇരുവരെയും അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു. ചോദ്യം ചെയ്യലില്‍ തനിക്കെതിരെയുള്ള ആരോപണങ്ങള്‍ ചമ്പത് റായ് നിഷേധിച്ചിരുന്നു. തന്റെ പരാതിയിന്‍മേലാണ് പ്രതികളെ അറസ്റ്റ് ചെയ്തത് എന്നാണ് റായ് വാദിച്ചത്. സംഭവത്തില്‍ സുപ്രീം കോടതിയുടെ ഇടപെടല്‍ ഉണ്ടാകുന്നതിന് മുമ്പ് സര്‍ക്കാര്‍ രൂപീകരിച്ച മൂന്നംഗ എസ്‌ഐടിയാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.
ട്രസ്റ്റിന്റെ ആവശ്യപ്രകാരം സംസ്ഥാന സര്‍ക്കാര്‍ രൂപീകരിച്ച അന്വേഷണ സംഘത്തെ നയിച്ചത് ലഖ്‌നൗ ഡിവിഷണല്‍ കമ്മിഷണര്‍ വിജയ് വിശ്വാസ് പന്താണ്. ലക്‌നൗ റെയ്ഞ്ച് ഇന്‍സ്‌പെക്ടര്‍ ജനറല്‍ ഓഫ് പൊലീസ് കിരണ്‍ എസ്, സാമ്പത്തിക സെക്രട്ടറി നീല്‍ രത്തന്‍ എന്നിവരാണ് മറ്റ് രണ്ട് പേര്‍.
ഇക്കഴിഞ്ഞ ജൂണ്‍ 23ന് എസ്ഐടി സമര്‍പ്പിച്ച പ്രാഥമിക റിപ്പോര്‍ട്ടില്‍ ജീവനക്കാർ എഴുപത് തവണയോളം പണം മോഷ്ടിക്കുന്നതടക്കമുള്ള വിവരങ്ങളാണ് ഉണ്ടായിരുന്നത് . ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ അന്ന് ട്രസ്റ്റ് അംഗമായിരുന്ന കൃഷ്ണ മോഹൻ ശ്രീരാം ജന്മഭൂമി പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. തുടര്‍ന്നാണ് ജൂണ്‍ 25ന് കേസ് രജിസ്റ്റര്‍ ചെയ്തത്.
പ്രാഥമിക റിപ്പോര്‍ട്ടില്‍ സംഭാവന കൊള്ള സംഭവിക്കാനിടയായ വീഴ്ചകളെ കുറിച്ചായിരുന്നു പ്രതിപാദിച്ചതെങ്കില്‍ റിപ്പോര്‍ട്ടിന്റെ ബാക്കി ഭാഗത്തില്‍ സുരക്ഷാ ക്രമീകരണങ്ങള്‍ ശക്തമാക്കുന്നതിന് ആവശ്യമായ നിര്‍ദേശങ്ങളാണുള്ളത്. ഇതില്‍ സംഭാവന പെട്ടികള്‍ കൈകാര്യം ചെയ്യുന്ന രീതി, ജീവനക്കാരെ നിയമിക്കുന്നതിനുള്ള നടപടികള്‍ എന്നിവ ഉള്‍പ്പെടെയാണുള്ളത്. ക്ഷേത്ര പരിസരത്ത് നിരീക്ഷണത്തിനായി പൊലീസ് വിന്യാസം ആവശ്യമാണെന്നും നിര്‍ദേശമുണ്ട്.
പ്രാഥമിക റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ എട്ടു പേര്‍ അറസ്റ്റിലായിരുന്നു. റിപ്പോര്‍ട്ട് ഉന്നത ഉദ്യോഗസ്ഥര്‍ വിശദമായി പരിശോധിച്ചെന്നും വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നുമാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചിരിക്കുന്നത്. സുപ്രീംകോടതിയുടെ നിർദേശത്തിൽ രൂപീകരിച്ച രണ്ടാമത്തെ പ്രത്യേക അന്വേഷണ സംഘം കേസിൽ അന്വേഷണം തുടരും.
Content Highlights: The SIT's final report in the Ayodhya donation theft case has reportedly given Champat Rai a clean chit